സുരക്ഷയൊരുക്കിയ സംഘത്തിനെതിരെയും ദിലീപിനെതിരെയും പോലീസിന്റെ നോട്ടീസ്; ബലാത്സംഗ കേസിലെ ഗൂഢാലോചന പ്രതി ഭയക്കുന്നതാരെയെന്ന ചോദ്യവും ബാക്കിയാകുന്നു

സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സഹായം തേടിയ നടൻ ദിലീപിന് വിശദീകരണം ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. സുരക്ഷ എന്തിനാണ് ഏർപ്പെടുത്തിയതെന്നാണ് ദിലീപ് വിശദീകരിക്കേണ്ടത്. സുരക്ഷാ ഏജൻസിയിലെ അംഗങ്ങൾ തോക്കുകളും മറ്റ് ആയുധങ്ങളും ഉപയോഗിക്കുന്നുണ്ടോ, അംഗങ്ങളായവരുടെ പേര് വിവരങ്ങൾ, ഏജൻസിയുടെ ലൈസൻസ് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗോവ ആസ്ഥാനമായ തണ്ടർഫോഴ്സിലെ മൂന്ന് കമാൻഡോകൾ ഇന്നലെ മുതൽ ദിലീപിനൊപ്പം ചേർന്നിരുന്നു. ആയുധധാരികളായ ഇവർ 24 മണിക്കൂറും കൂടെയുണ്ടാകും. ഗോവക്കാരായ മുൻ പട്ടാളക്കാരാണ് കമോൻഡോകൾ. ഒരാൾക്ക് 25,000 രൂപയാണ് മാസ ശമ്പളം. ഭക്ഷണവും താമസസൗകര്യവും ദിലീപ് നൽകും.
രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന തണ്ടർഫോഴ്സിന്റെ ഉടമ നാവികസേനയിൽ നിന്ന് ലഫ്റ്റനന്റ് കമാൻഡറായി വിരമിച്ച കാസർകോട് സ്വദേശി അനിൽ നായരാണ്. കോഴിക്കോട് സിറ്റി പൊലീസ് മുൻ കമ്മിഷണർ പി.എ. വത്സൺ ഐ.പി.എസിനാണ് കേരളത്തിന്റെ ചുമതല. 11 സംസ്ഥാനങ്ങളിൽ തണ്ടർഫോഴ്സ് സജീവമാണ്. ഉപദ്രവിച്ചാൽ പ്രതിരോധിക്കുക, അക്രമികളെ കൈയോടെ പിടികൂടി പൊലീസിന് കൈമാറുക എന്നിവയാണ് കമാൻഡോകളുടെ ദൗത്യം. ഗോവ സർക്കാരിന്റെ ആൾ ലൈസൻസുള്ള പിസ്റ്റലാണ് ഉപയോഗിക്കുന്നത്.
രാജ്യവ്യാപകമായി 7,000 ജീവനക്കാരുള്ള തണ്ടർഫോഴ്സിൽ ഭൂരിഭാഗവും വിരമിച്ച പട്ടാളക്കാരാണ്. കേരളത്തിൽ കോഴിക്കോടാണ് ആസ്ഥാനം. പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ ഓഫീസുണ്ട്. പത്തു വർഷമായി ഗോവയിലുണ്ടെങ്കിലും നാലു വർഷം മുമ്പാണ് തണ്ടർഫോഴ്സ് കേരളത്തിലെത്തിയത്. സംസ്ഥാനത്ത് മൂന്നു വ്യവസായികൾക്ക് ഇവരുടെ സുരക്ഷയുണ്ട്.

ദിലീപ് സ്വകാര്യ ഏജൻസിയിൽ നിന്ന് സുരക്ഷ തേടിയ സാഹചര്യം പൊലീസ് നിരീക്ഷിക്കുന്നുണ്ട്. നിലവിൽ ആരിൽ നിന്നും ദിലീപിന് ഭീഷണിയുള്ളതായി അറിയില്ലെന്ന് നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന സംഘം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























