നഗരസഭ ഉദ്യോഗസ്ഥരുടെ അനാസ്ഥ; വിവാഹ സര്‍ട്ടിഫിക്കറ്റിനായി ദമ്പതികൾ കയറിയിറങ്ങിയത് 40 ദിവസം; ഒടുവിൽ മറുപടി കേട്ട് ദമ്പതികൾ ഞെട്ടി

ഒരു വിവാഹസർട്ടിഫിക്കറ്റിന് വേണ്ടി പുലിവാല് പിടിച്ചിരിക്കുകയാണ് കോരുത്തോട് സ്വദേശി ജോഷി ജയിംസും ഭാര്യ ബിന്ദുവും. ഇരുവർക്കും ഇസ്രയേലില്‍ ജോലിക്കായി നാളെ മുംബൈയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതിനാൽ വിവാഹസർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റിനായി മുക്കം നഗരസഭയിലെത്തിയ ദമ്പതികൾ അവിടെ കയറിയിറങ്ങിയത് 40 ദിവസം. ഒടുവിൽ ഉദ്യോഗസ്ഥയുടെ മറുപടി കേട്ട് ദമ്പതികൾ ഞെട്ടി.
സെപ്റ്റംബര്‍ 11 നാണ് വിവാഹ സര്‍ട്ടിഫിക്കറ്റിനായി ഇരുവരും നഗരസഭയില്‍ അപേക്ഷ നല്‍കിയത്. അന്നു മുതല്‍ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടു തുടങ്ങി. പറഞ്ഞ രേഖകളെല്ലാം നല്‍കി ഒടുവില്‍ വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറായത് വ്യാഴാഴ്ച. അന്നു തന്നെ മുക്കം നഗരസഭയിലെ രജിസ്ട്രാറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മുന്നില്‍ ബിന്ദുവും ജോഷിയും ഒപ്പുവെച്ചു. ഇനി സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുത്ത് കിട്ടുകയേ വേണ്ടൂഎന്നും അവർ പറഞ്ഞു. പക്ഷെ സാങ്കേതിക പ്രശ്നം അവിടെ തടസ്സമായി. അതോടെ 'ബ്ലോക്ക് ടെക്നിക്കല്‍ അസിസ്റ്റന്റ് നാളെ വരുമെന്നും രാവിലെ വന്നാല്‍ കയ്യോടെ പ്രിന്റ് തരാമെന്നും ഉദ്യോഗസ്ഥ പറഞ്ഞു. പിറ്റേ ദിവസം 10 മണിയോടെ ദമ്പതികൾ വീണ്ടും എത്തി.
ഭക്ഷണം പോലും കഴിക്കാതെ അഞ്ചു മണിവരെ കാത്തിരുന്നു. ടെക്നിക്കല്‍ അസിസ്റ്റന്റും വന്നതുമില്ല ഉദ്യോഗസ്ഥ അകത്തേയ്ക്ക് വിളിപ്പിച്ചുമില്ല. ഒടുവില്‍ അഞ്ചു മണി കഴിഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും ഉദ്യോഗസ്ഥ എഴുന്നേറ്റതോടെ ദമ്പതികൾ വീണ്ടും ആവശ്യവുമായെത്തി. സര്‍ട്ടിഫിക്കറ്റ് കാത്തിരുന്ന ദമ്പതികൾ അവരുടെ മറുപടി കേട്ട് ഞെട്ടി. 'നിങ്ങളുടെ അപേക്ഷ അപ്രൂവല്‍ ലഭിക്കാന്‍ സിവില്‍ സ്റ്റേഷനിലേയ്ക്ക് അയച്ചിരിക്കുകയാണ്' എന്ന മറുപടിയാണ് ഉദ്യോഗസ്ഥ പറഞ്ഞത്. സിവില്‍ സ്റ്റേഷനിലെ സര്‍ട്ടിഫിക്കറ്റ് തന്ന ഉദ്യോഗസ്ഥനെ വിളിച്ചു. ഇനി പ്രിന്റു മാത്രമേയുള്ളൂ എന്ന മറുപടിയില്‍ അദ്ദേഹം ഉറച്ചു നിന്നതോടെ ദമ്പതികൾ വീണ്ടും വെട്ടിലായി.
അപ്പോഴാണ് ഉദ്യോഗസ്ഥ സത്യം പറയുന്നത്. ശ്രദ്ധിക്കാതെ അപേക്ഷ കാന്‍സല്‍ ചെയ്തു പോയി. പുതിയ സര്‍ട്ടിഫിക്കറ്റിനു നിയമപരമായി നിങ്ങൾ വീണ്ടും വിവാഹം കഴിക്കണം. ദമ്പതികൾ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഓഫിസ് അടയ്ക്കാന്‍ സമ്മതിക്കില്ലെന്നുംപ്പറഞ്ഞ് വാതിലിന്റെ മുൻപിൽത്തന്നെ നിന്നു. ഒടുവിൽ ദമ്പതികൾ നേതാക്കളുമായി ബന്ധപ്പെട്ടു. ഒടുവില്‍ വീട്ടില്‍ പോയ ടെക്നിക്കല്‍ അസിസ്റ്റന്റിനെ രാത്രി എട്ടുമണിയോടെ വിളിച്ചു വരുത്തി പത്തു മിനിറ്റിനകം സര്‍ട്ടിഫിക്കറ്റിന്റെ പകർപ്പ് തയ്യാറാക്കുകയും ചെയ്തു. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് നിയമസഭാകവാടത്തിനുള്ളിൽത്തന്നെ കാത്തിരുന്നതെന്നാണ് ദമ്പതികൾ പറയുന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചാല്‍ ഏഴു ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് നിയമം. 7 ദിവസംകൊണ്ട് കിട്ടേണ്ട സർട്ടിഫിക്കറ്റിനായി ഇവർ മെനകെട്ടതോ 40 ദിവസവും.
https://www.facebook.com/Malayalivartha























