സംസ്ഥാനത്ത് മുപ്പത് വയസിന് മേലുള്ള മുഴുവന്‍ പേര്‍ക്കും ജീവിതശൈലീ രോഗ പരിശോധന ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുങ്ങുന്നു

സംസ്ഥാനത്ത് മുപ്പത് വയസിന് മേലുള്ള മുഴുവന്‍ പേര്‍ക്കും ജീവിതശൈലീ രോഗ പരിശോധന ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുങ്ങുന്നു. സര്‍ക്കാരാശുപത്രികള്‍, മൊബൈല്‍ ക്ലിനിക്കുകള്‍ എന്നിവ മുഖേന ഇതിനുള്ള നടപടികള്‍ ആവിഷ്‌കരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്ത് ആവിഷ്‌കരിക്കുന്ന പദ്ധതിയുടെ പ്രായോഗികസാദ്ധ്യതകളുള്‍പ്പെടെ പഠിച്ച് വിശദമായ രൂപരേഖ മുഖ്യമന്ത്രിയുടെ തന്നെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പ് തയ്യാറാക്കിവരികയാണ്.
മിഷന്‍ രൂപത്തില്‍ ആവിഷ്‌കരിക്കുന്ന പദ്ധതിയനുസരിച്ച് സൗജന്യമായി ജീവിതശൈലീ രോഗപരിശോധന ഉറപ്പാക്കണോ എന്നും ആലോചിക്കുന്നുണ്ട്. ഇതിന്റെ സാമ്പത്തികബാദ്ധ്യത ഉള്‍പ്പെടെ കണക്കാക്കി രൂപരേഖ തയ്യാറാക്കി ഉടന്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വൈകാതെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഇതിന്റെ അവലോകനയോഗം ചേരും. പ്രാഥമിക കണക്കനുസരിച്ച് 30 കോടിയുടെ ചെലവ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നു.
റോഡപകടങ്ങളില്‍ പെടുന്നവരുടെ ആദ്യ 48 മണിക്കൂര്‍ നേരത്തേക്കുള്ള അടിയന്തര ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് സാമൂഹ്യാരോഗ്യരംഗത്ത് മറ്റൊരു നൂതനപദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് വരാനൊരുങ്ങുന്നത്.
പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി തുടങ്ങി ജീവിതശൈലീ രോഗങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുള്ള സംസ്ഥാനമാണ് കേരളം. 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന കൊറോണറി ആര്‍ട്ടറി ഡിസീസസിന്റെ നിരക്ക് ജപ്പാന്‍, ഗ്രാമീണ ചൈന, മറ്റ് വ്യാവസായിക രാഷ്ട്രങ്ങള്‍ എന്നിവയെ അപേക്ഷിച്ച് മൂന്നിരട്ടി മുതല്‍ ആറിരട്ടി വരെയാണ്. ഒരു ലക്ഷം പേരെടുത്താല്‍ 382 പുരുഷന്മാരും 128 സ്ത്രീകളും ഈ രോഗബാധിതരാണ്.
60കളിലും 70കളിലും 40 വയസില്‍ താഴെയുള്ളവരില്‍ ഹൃദ്രോഗബാധ കേരളത്തില്‍ അത്ര സാധാരണമല്ലായിരുന്നെങ്കില്‍ 90കള്‍ക്ക് ശേഷം പുരുഷന്മാരില്‍ ഹൃദയാഘാതം സംഭവിക്കുന്നതിന്റെ നിരക്ക് 40 മടങ്ങായി വര്‍ദ്ധിച്ചെന്ന് സെന്‍സസ് വ്യക്തമാക്കുന്നു. ചെറുപ്പത്തിലേ സംഭവിക്കുന്ന ഹൃദ്രോഗബാധ, ഉയര്‍ന്ന സാമ്പത്തികഭാരവും സമൂഹത്തില്‍ വരുത്തിവയ്ക്കുന്നു.
https://www.facebook.com/Malayalivartha

























