ജിഷ ആരെയോ ഭയപ്പെട്ടിരുന്നു; പലപ്പോഴും ഞങ്ങളുടെ ചോദ്യങ്ങളിൽ നിന്നും അവൾ ഒഴിഞ്ഞുമാറി: യഥാര്‍ഥ കൊലയാളി ഇനിയും നിയമത്തിന്റെ നോട്ടത്തിന് പുറത്താണെന്ന ആരോപണവുമായി ജിഷയുടെ സുഹൃത്തുക്കൾ

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ ഘാതകന് വധശിക്ഷ വിധിച്ചെങ്കിലും നിഗൂഡതകള്‍ ഇനിയും പുറത്തുവന്നിട്ടില്ലെന്നാണ് സഹപാഠികളായിരുന്നവര്‍ പറയുന്നത്. ജിഷയുടെ കൊലപതാകം വെറുമൊരു കേസായി പോകേണ്ടതായിരുന്നു. എന്നാല്‍ എറണാകുളം ലോകോളജിലെ സഹപാഠികളാണ് ജിഷയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തുന്നത്.
അമിറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ച ശേഷം ജിഷയുടെ കൂട്ടുകാരായിരുന്നവര്‍ വിവിധ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖങ്ങളിലും യഥാര്‍ഥ കൊലയാളി ഇനിയും നിയമത്തിന്റെ നോട്ടത്തിന് പുറത്താണ്. ജിഷ കൊല്ലപ്പെട്ടതിന് പിന്നാലെ അന്ന് കേസന്വേഷിച്ചിരുന്ന പെരുമ്പാവൂര്‍ സിഐയെ നേരില്‍ക്കണ്ട് സംസാരിച്ച കാര്യം അന്ന് ആക്ഷന്‍കമ്മിറ്റിയെ നയിച്ച ഷാജഹാന്‍ ഓര്‍ത്തെടുത്തു. ജിഷ മരിച്ചുകിടക്കുന്ന കാര്യം അമ്മ രാജേശ്വരി കണ്ടത് വീടിന്റെ ജനാലയിലൂടെയാണ് എന്നായിരുന്നു സിഐ അന്ന് എന്നോട് പറഞ്ഞത്.
പക്ഷേ, വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ജിഷയുടെ കൈവശം ഒരു പെന്‍ ക്യാമറ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അതിനെക്കുറിച്ച് പിന്നൊന്നും പറഞ്ഞു കേട്ടില്ല. തലയിണക്ക് ചുവട്ടില്‍ വാക്കത്തി സൂക്ഷിച്ചിരുന്ന ജിഷയ്ക്ക് ഇത്തരമൊരു അനുഭവം വന്നതെങ്ങനെയെന്നും മനസിലാക്കാനാകുന്നില്ല.
വീടിന് പുറത്ത് മഴയും വെയിലുമേറ്റ് കിടന്നിരുന്ന ചെരുപ്പില്‍ നിന്നാണ് ജിഷയുടെ രക്തത്തിന്റെ അംശം കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു. ഈ പൊരുത്തക്കേടുകള്‍ക്ക് ഉത്തരം കിട്ടിയിട്ടില്ല. ജിഷ ആരെയൊക്കെയോ ഭയപ്പെട്ടിരുന്നതായി കൂട്ടുകാര്‍ പറയുന്നു. പലപ്പോഴും ഇക്കാര്യങ്ങള്‍ ചോദിച്ചപ്പോഴെല്ലാം അവള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ജിഷയ്‌ക്കൊപ്പം പഠിച്ചിരുന്നവര്‍ എല്ലാവരും ഇന്ന് അഭിഭാഷകരാണ്.
അതേ സമയം തന്നെ ജിഷ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. കേസിന്റെ തുടക്കം മുതല്‍ പൊലീസ് തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്നും ശിക്ഷിക്കപ്പെട്ട പ്രതി നിരപരാധിയാണെന്ന് സംശയിക്കുന്നതായും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
ഒന്നാം അന്വേഷണസംഘം ആര്‍ഡിഒ ഇല്ലാതെയാണ് ഇന്‍ക്വസ്റ്റ് തയാറാക്കിയത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളെ കൊണ്ടു അലക്ഷ്യമായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യിച്ചു. ഇത് വീഡിയോയില്‍ പകര്‍ത്തിയില്ല. നിയമം ലംഘിച്ചു രാത്രി തന്നെ മൃതദേഹം ദഹിപ്പിച്ചു. വീട്ടില്‍നിന്നു കരച്ചില്‍ കേട്ടെന്നു പറഞ്ഞ യുവതികളുടെ മൊഴി ഗൗരവമായെടുത്തില്ല. മഴ മാറിയപ്പോള്‍ വീടിനു പുറകിലൂടെ മഞ്ഞവസ്ത്രം ധരിച്ച വെളുത്ത ഒരാള്‍ കനാലിലൂടെ ഇറങ്ങിപ്പോകുന്നതായി ഒരു വീട്ടമ്മ മൊഴി കൊടുത്തതിലും അന്വേഷണം നടന്നില്ല. 2016 ഏപ്രില്‍ 28നാണ് വിദ്യാര്‍ഥിനി കൊലപ്പെട്ടത്. പൊലീസ് അടുത്ത ദിവസം വൈകിട്ടാണു കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീടു നാലു ദിവസം കഴിഞ്ഞാണു കനാലില്‍നിന്നു ചെരുപ്പ് കണ്ടെടുക്കുന്നത്.
വിദ്യാര്‍ഥിനിയുടെ അമ്മ, മകളെ കൊന്ന വ്യക്തിയെന്നു പരസ്യമായി ആരോപിക്കുകയും പൊലീസ് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സാബുവും, സാബുവിന്റെ വീട്ടില്‍ വന്ന പുറംനാട്ടുകാരനായ ഓട്ടോഡ്രൈവറുമാണു ചെരുപ്പ് കണ്ടെടുത്തതിന്റെ സാക്ഷികള്‍. കേസില്‍ കൃത്രിമ തെളിവുണ്ടാക്കിയെന്ന സംശത്തിനു കാരണം തൊണ്ടിമുതല്‍ കണ്ടെടുക്കാനുണ്ടായ കാലതാമസമാണ്. ചെരിപ്പടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ഡമ്മി പ്രതിയാക്കിയതായി സംശയിക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി.കെ.സെയ്തു മുഹമ്മദാലി, ഇസ്മായില്‍ പള്ളിപ്രം, അമ്പിളി ഓമനക്കുട്ടന്‍, സുല്‍ഫിക്കര്‍ അലി, ഒര്‍ണ കൃഷ്ണന്‍കുട്ടി, ലൈല റഷീദ് എന്നിവര്‍ ആരോപിച്ചു.
ഭരണം മാറിയതോടെ പുതിയ അന്വേഷണ സംഘം വന്നു. എന്നാല്‍ ആദ്യസംഘത്തിന്റെ കൃത്രിമ തെളിവുകള്‍ തൊണ്ടിമുതലുകളില്‍ നിന്നു നീക്കം ചെയ്യാതിരുന്നതിനാല്‍ അവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ആദ്യസംഘം കണ്ടെത്തിയ ചെരുപ്പ് തെളിവാക്കി പ്രതിയെ അറസ്റ്റ് ചെയ്തു. ഗുരുതരമായ വീഴ്ച വരുത്തിയ ഒന്നാം അന്വേഷണ സംഘത്തിനെതിരെ അന്വേഷണം ഉണ്ടായിട്ടില്ല. രണ്ടാം സംഘവും കേസ് അട്ടിമറിച്ചതോടെ പെണ്‍കുട്ടിക്കു നീതി നിഷേധിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണു പിതാവ് പുനരന്വേഷണത്തിനു കോടതിയെ സമീപിച്ചത്.
കേസില്‍ ഹാജരാകുന്നതിന്റെ തലേദിവസം പിതാവിനെ വഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതുവഴി പിതാവിനും അനുമതി ലഭിക്കാത്തതിനാല്‍ ആക്ഷന്‍ കൗണ്‍സിലിനും വിചാരണക്കോടതിയില്‍ തങ്ങളുടെ വാദം ഉന്നയിക്കാനായില്ല. നിലവില്‍ ശിക്ഷിക്കപ്പെട്ട പ്രതി നിരപരാധിയാണെന്നു സംശയിക്കുന്നു. പൊലീസ് അന്വേഷിച്ച അനാറുല്‍ ഇസ്‌ലാം എവിടെയാണെന്നു വ്യക്തമല്ല. കുറ്റകൃത്യം നടന്ന ദിവസം മുതല്‍ അറസ്റ്റ് ചെയ്യുന്നതു വരെ പ്രതി എവിടെയായിരുന്നുവെന്നു കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നില്ല. ഈ കാലയളവില്‍ അമീറിന്റെ ഉമിനീരു പൊലീസ് കൃത്രിമ തെളിവിനു വേണ്ടി ശേഖരിച്ചിരുന്നുവോയെന്നു അന്വേഷിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























