സംസ്ഥാനത്ത് വീണ്ടും വീട്ടുകാരെ ആക്രമിച്ച് വന്‍ കവര്‍ച്ച; തൃപ്പൂണിത്തുറയില്‍ തമിഴ്നാട്ടുകാരടങ്ങുന്ന പത്തംഗ സംഘം വീട്ടുകാരെ കെട്ടിയിട്ട് 50 പവന് കവര്‍ന്നു: ഇന്നലെ അര്‍ദ്ധരാത്രിയില്‍ നടന്ന സംഭവത്തില്‍ ഗൃഹനാഥന് ഗുരുതര പരിക്ക്

തൃപ്പൂണിത്തുറയില്‍ നഗരത്തെ ഞെട്ടിച്ച് വീണ്ടും മോഷണം. നഗരത്തിന്റെ ഹൃദയഭാഗത്തെ കോളനിയില്‍ വീട്ടുകാരെ കെട്ടിയിട്ട് 50 പവനിലധികം മോഷ്ടാക്കള്‍ കൊണ്ടുപോയതായിട്ടാണ് വിവരം. ഇന്നലെ രാത്രിയില്‍ നടന്ന സംഭവത്തില്‍ മോഷണസംഘത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. പ്രാഥമികാന്വേഷണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്നും വന്ന 10 അംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
രാവിലെ തന്നെ സംഭവ സ്ഥലം സന്ദര്‍ശിച്ച പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തൊട്ടടുത്ത വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്. കഴിഞ്ഞ ദിവസവും ഈ ഭാഗത്ത് മോഷണം നടന്നിരുന്നു. മോഷണവും അക്രമവും പതിവായതോടെ പ്രദേശത്തെ ആള്ക്കാര് ഭീതിയിലാണ്. മോണഷവും അക്രമവും നടത്തുന്ന സ്വഭാവം പരിഗണിച്ചാണ് തമിഴ്നാട്ടില്‍ നിന്നുമെത്തിയ സംഘമാകാനുള്ള സാധ്യത പോലീസ് നിരീക്ഷിക്കുന്നത്. അതേ സമയം തെളിവെടുപ്പിന്റെയും മൊഴിയെടുപ്പിന്റെയും അടിസ്ഥാനത്തിലേ പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടൂ.
കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ചീമേനിയിലും വന്‍ കവര്‍ച്ച നടന്നിരുന്നു. ചീമേനി പുലിയന്നൂരിലെ റിട്ട അധ്യാപിക പി.വി.ജാനകി(67)യെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കൃഷ്ണ(80)നെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നടന്ന മോഷണത്തിന്റെയും ഇന്നലെ രാത്രി നടന്ന മോഷണത്തിന്റെയും സാമ്യതകള്‍ പരിശോധിക്കുന്ന പോലീസ് രണ്ടും ഒരു സംഘമാണോ നടത്തിയതെന്ന സംശയം ദുരീകരിക്കുകയാണ് ആദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ പുറത്തുവിട്ടാല്‍ മോഷ്ടാക്കള്‍ സ്ഥലം വിടാനുള്ള സാധ്യതയും പോലീസ് മുന്‍കൂട്ടി കാണുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു.
പുലർച്ചെ രണ്ടോടെ വീട്ടിൽ അതിക്രമിച്ചുകയറിയ അക്രമിസംഘം വീട്ടുകാരെ കെട്ടിയിട്ടശേഷം കവർച്ച നടത്തുകയായിരുന്നു. കവർച്ചക്കാരുടെ അക്രമത്തിൽ ഗൃഹനാഥന് ഗുരുതരമായും മറ്റുള്ളവർക്ക് നിസാര പരിക്കുകളും ഏറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിന്റെ മുൻഭാഗത്തെ ജനൽകമ്പികൾ തകർത്തനിലയിലാണ്. ഇതുവഴിയാകാം മോഷ്ടാക്കൾ അകത്തു കടന്നതെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha


























