അമ്മയെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയശേഷം മകൻ കിണറ്റിൽ ചാടി

അമ്മയെ തലയിൽ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം മകൻ കിണറ്റിൽച്ചാടി മരിച്ചു. കൊണ്ടോട്ടിക്കടുത്ത് നീറാട് വരടിക്കുത്ത്പറമ്പ് മാപ്പിള വീട്ടിൽ ആയിശക്കുട്ടി(58) മകൻ അബ്ദുൾ ഗഫൂർ (42) എന്നിവരാണ് മരിച്ചത്.
മകൻ അബ്ദുൾ ഗഫൂർ മാനസിക രോഗിയായിരുന്നു. കിഴിശേരി വെസ്റ്റ് മൂച്ചിക്കലിലെ ജുമാമസ്ജിദിന്റെ കിണറ്റിലാണ് മകൻ മരിച്ചു കിടന്നത്. തിങ്കളാഴ്ച ഉച്ചയോടെ വെസ്റ്റ് മൂച്ചിക്കൽ മസ്ജിദിൽ ഉച്ചയ്ക്ക് നമസ്ക്കരിക്കാനെത്തിയവരാണ് കിണറ്റിലെ വെളളം കലങ്ങിയ നിലയിൽ കണ്ടത്. സംശയാസ്പദമായി കിണറ്റിനരികിൽ ചെരിപ്പും കാണപ്പെട്ടു. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ഗഫൂറിന്റെ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. മലപ്പുറത്ത് നിന്നു ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
അബ്ദുൾ ഗഫൂറിന്റെ ഭാര്യ ഫാത്തിമ സുഹ്റയുടെ വീടിനു സമീപത്താണ് ജുമാമസ്ജിദ്. ഗഫൂർ മരിച്ച വിവരം വീട്ടിൽ അറിയിക്കാനും വീടു വൃത്തിയാക്കാനുമായി എത്തിയപ്പോഴാണ് ആയിശക്കുട്ടിയെ വീടിനുളളിൽ തലക്കടിയേറ്റു മരിച്ച നിലയിൽ കണ്ടത്. ആയിശക്കുട്ടിയുടെ മൃതദേഹം നീറാട് വീടിനുളളിലായിരുന്നു. ആയിശക്കുട്ടിയെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയശേഷം മസ്ജിദിന്റെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസിന്റെ പ്രഥമിക നിഗമനം.
https://www.facebook.com/Malayalivartha


























