വടി കൊടുത്ത് അടി മേടിക്കുന്നത് ഒരു കലയാണെങ്കിൽ ആ കലയിൽ ഡോക്ടറേറ്റ് എടുത്തയാളാണ് ഉമ്മൻ ചാണ്ടി; ഹൈക്കോടതിയിൽ സംഭവിച്ചത്...

വടി കൊടുത്ത് അടി മേടിക്കുന്നത് ഒരു കലയാണെങ്കിൽ ആ കലയിൽ ഡോക്ടറേറ്റ് എടുത്തയാളാണ് ഉമ്മൻ ചാണ്ടി. ചിരങ്ങ് ചൊറിഞ്ഞ് പുണ്ണാക്കുന്ന വിദ്യയും അദ്ദേഹത്തിന് പരിചിതമാണ്. അതാണ് ഹൈക്കോടതിയിൽ നടന്നത്.
സോളാർ കേസിൽ യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നത് അതാണ്. പറഞ്ഞാൽ കേൾക്കുന്ന ഏതെങ്കിലും ജഡ്ജിയെ നിയമിച്ച് അന്വേഷണം നടത്തുന്നതിനു പകരം നിഗൂഢ താത്പര്യങ്ങളുടെ പള്ളീലച്ചനായ കെ.ബാബു പറഞ്ഞു കൊടുത്ത ഒരു ന്യായാധിപ ശ്രേഷ്ഠനെ സോളാർ കമ്മീഷനാക്കി.
അദ്ദേഹത്തിന്റെ മുമ്പിൽ മുഖ്യമന്ത്രി സ്ഥാനത്തെ തന്നെ നാണം കെടുത്തി മണിക്കുറുകളോളം വിസ്തരിക്കാൻ ഇരുന്നു കൊടുത്തു. എന്നിട്ട് താനൊരു തുറന്ന പുസ്തകമാണെന്ന് എല്ലില്ലാത്ത നാക്കു കൊണ്ട് തട്ടി വിട്ടു. തുറന്ന പുസ്തകത്തിന്റെ അകത്തളത്തിൽ പ്രണയലേഖനം ഒളിപ്പിച്ചു വച്ചു എന്ന് അടക്കം പറഞ്ഞവരെ നോക്കി മന്ദഹസിച്ചു.
സരിതയുടെ കത്തിൽ പറഞ്ഞിരിക്കന്ന കാര്യങ്ങളിൽ സത്യമൊന്നുമില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മക്കൾക്ക് മാത്രമല്ല നാട്ടുകാർക്ക് എല്ലാവർക്കുമറിയാം. കാരണം ഉമ്മൻ ചാണ്ടിക്കും കത്തിൽ പറഞ്ഞിരിക്കുന്ന മറ്റ് പ്രശസ്തർക്കും കേരളത്തിലെന്നല്ല അമേരിക്കയിൽ പോലും സ്വന്തം ഭാര്യയെ അല്ലാതെ മറ്റൊരാളെ അനുഭവിക്കുന്ന കാര്യം ആലോചിക്കാൻ പോലും കഴിയില്ല.
കാരണം ഇവരുടെ മുറികൾ മാലോകർക്ക് മുമ്പിൽ തുറന്നിടേണ്ടി വരും. മുമ്പ് ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന ഒരു മഹാൻ, പെണ്ണ് കേസിൽ പുറത്തായപ്പോൾ, തിരിച്ചു കയറ്റാത്തതിന് അതേ നാണയത്തിലടിച്ച അടിയാണ് സരിതയുടെ കുത്ത്. ഒപ്പം മാണിയോടുള്ള വിരോധത്തിൽ അഛൻ പിള്ള കെ.എം.മാണിയുടെ മകന്റെ പേര് കൂടി എഴുതി ചേർത്തു.
സരിത ഒരു ഇതിഹാസമല്ല. സാധാരണ വൈക്കം മുഹമ്മദ് ബഷീറിനെ പോലുള്ളവരുടെ കത്തുകളാണ് ഇത്തരത്തിൽ ചർച്ചയായി മാറാറുള്ളത്. നെഹ്റു ഇന്ദിരക്ക് അയച്ച കത്ത് പോലെയാണ് സരിതയുടെ കത്തിനെ പിണറായി വിജയൻ കണ്ടത്. അത്തരമൊരു കത്ത് പരിശുദ്ധമായ ഒരു അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമാക്കാൻ തീരുമാനിച്ച ആ സിംഹാസനത്തെയും സമ്മതിക്കണം. തലയിൽ ആളു താമസമുള്ള അരിജിത്ത് പസായത്ത് കത്തിനെ വെറും ഓല പാമ്പായി കണ്ടാൽ മതിയെന്ന് പറഞ്ഞപ്പോണ് ഉണ്ടുകൊണ്ടിരുന്ന ഉമ്മൻ ചാണ്ടി എഴുന്നേറ്റ് ഹൈക്കോടതിയിലേക്ക് ഓടിയത്.
കബിൽ സിബലിന് ചാണ്ടി വക്കീൽ ഫീസായി നൽകിയ പണം വെള്ളത്തിലായെന്ന് പറഞ്ഞാൽ മതി. കബിൽ സിബൽ ലക്ഷങ്ങൾ ഈടാക്കി കാണും.
സോളാർ റിപ്പോർട്ടിൽ സ്റ്റേയാണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടത്. തുടർനടപടികൾ പക്ഷേ സ്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല. ഇവിടെയാണ് അപകടം. അരിജിത്ത് പസായത്ത് കീറി കളയാൻ സർക്കാരിന് ഉപദേശം നൽകിയ കത്തിൽ ഹൈക്കോടതി തുടരന്വേഷണം സ്റ്റേ ചെയ്യാതിരുന്നാൽ അതിന്റെ ഉത്തരവാദി ഉമ്മൻ ചാണ്ടി മാത്രമായിരിക്കും. അപ്പോൾ കത്ത് അന്വേഷിക്കാൻ സർക്കാർ നിർബന്ധിതമായെന്നും വരും.
ഹൈക്കോടതി പറഞ്ഞാൽ അക്കാര്യം സർക്കാരിന് തള്ളി കളയാനാവില്ല. ഉമ്മൻ ചാണ്ടി സ്വബുദ്ധിയാലേ ഇങ്ങനെയൊരു കാര്യം ചെയ്യില്ല. അതായത് ആരോ അദ്ദേഹത്തെ തെറ്റായി ഉപദേശിച്ചിരിക്കണം. മാധ്യമ ചർച്ചയാണ് കോടതി വിലക്കിയത്. സരിതയുടെ കത്തിൽ ഇനി ഒരു ചർച്ചക്കും പ്രസക്തിയില്ല. കാരണം അതൊരു വാർത്തയല്ലാതായി തീർന്നിരിക്കുന്നു.
https://www.facebook.com/Malayalivartha


























