മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ഭയ അട്ടിമറിച്ചു; സുനിതാകൃഷ്‌ണന് മതിയായി
ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകൃതമായ നിര്‍ഭയ പദ്ധതി മുഖ്യമന്ത്രിയുടെ ഓഫീസ് അട്ടിമറിച്ചു. ഉമ്മന്‍ചാണ്ടിയുടെ അറിവോടെയല്ല അട്ടിമറി ശ്രമം നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചില ജീവനക്കാരാണ് നിര്‍ഭയസെല്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത്. ഇതില്‍ പ്രതിഷേധിച്ച് നിര്‍ഭയയുടെ ഉപദേശകസമിതിയോഗം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഡോ. സുനിതാകൃഷ്‌ണന്‍ നിര്‍ഭയയില്‍ നിന്നും രാജിവച്ചു.
നിര്‍ഭയസെല്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് ഉദ്യോഗസ്ഥ ലോബി തുരങ്കം വച്ചത്. നിര്‍ഭയ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായിരുന്നു നിര്‍ഭയസെല്‍ രൂപീകരണം. കുറെ നാളായി പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു. നിര്‍ഭയസെല്ലില്‍ നിയോഗിക്കപ്പെടേണ്ട ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ഇന്റര്‍വ്യൂവും സംഘടിപ്പിക്കപ്പെട്ടു. സാമൂഹ്യ നീതി വകുപ്പില്‍ നിന്നു തന്നെ മൂന്നു ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുകയും ചെയ്‌തു. ഇവരെ നിയമിക്കാനുള്ള ഫയല്‍ സാമൂഹ്യ നീതി മന്ത്രി എം.കെ. മൂനീര്‍ വഴി മുഖ്യമന്ത്രിക്ക് അയച്ചപ്പോഴാണ് ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നീക്കം അട്ടിമറിക്കപ്പെട്ടത്. ഇന്റര്‍വ്യൂ വഴി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടതു പക്ഷക്കാരാണെന്ന് അറിയുന്നു. ഇതാണത്രേ പദ്ധതി അട്ടിമറിക്കാനുള്ള കാരണം. എന്നാല്‍ ഇത്തരമൊരു ശ്രമം തന്റെ ഓഫീസില്‍ നടന്നതായി മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല. അറിയാത്തതായി നടിക്കുകയാണോ എന്നറിയില്ല.
മൂന്നു വര്‍ഷം മുമ്പാണ് നിര്‍ഭയപദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയത്. എന്നാല്‍ പദ്ധതി ഇതുവരെയും തുടങ്ങിയിട്ടില്ല. ഇതിനിടയില്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ ഭാഗത്ത് നിന്നും ഒരട്ടിമറി ശ്രമം നടന്നു. ആഭ്യന്തരവകുപ്പിന് കീഴില്‍ അദ്ദേഹം മറ്റൊരു നിര്‍ഭയ പദ്ധതിയുണ്ടാക്കി. എം.കെ. മുനീര്‍ ഇതിനെ എതിര്‍ത്തതുമില്ല. ഇത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് കാരണമായി. ഏതാണ് യഥാര്‍ത്ഥ നിര്‍ഭയയെന്ന് ആര്‍ക്കുമറിയില്ല. 2012 മാര്‍ച്ച് 13 നാണ് യഥാര്‍ത്ഥ നിര്‍ഭയ പ്രവര്‍ത്തനം തുടങ്ങിയത്. സുനിതാ കൃഷ്‌ണനെ ഉപദേശകയായി നിയമിക്കുകയും ചെയ്‌തു. അതിനുശേഷമാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ഭയ തുടങ്ങിയത്.
നേരത്തെ ഒരു മന്ത്രി കാരുണ്യ എന്ന പേരില്‍ ഭാഗ്യക്കുറി തുടങ്ങിയപ്പോള്‍ മറ്റൊരു മന്ത്രി കാരുണ്യ ഫാര്‍മസി തുടങ്ങിയിരുന്നു. കാരുണ്യഫാര്‍മസിയുടെ പ്രവര്‍ത്തനം തുടക്കത്തില്‍ തന്നെ പാളിപോയിരുന്നു. ഒരേ പേരിലുള്ള പദ്ധതിയായതിനാല്‍ പദ്ധതികള്‍ പരസ്‌പരം പഴി കേള്‍ക്കുകയും ചെയ്‌തു.
ഒന്‍പത് നിര്‍ഭയ ഷെല്‍ട്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അഞ്ചെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാതലത്തില്‍ നിര്‍ഭയ കേന്ദ്രങ്ങളെ നിരീക്ഷിക്കാന്‍ യാതൊരു സംവിധാനവുമില്ല. അതിനിടെ തിരുവനന്തപുരത്തെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും ലൈംഗിക പീഡനത്തിന് ഇരയായ രണ്ട് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു. ഇരുവരും ഇപ്പോള്‍ വിദ്യാര്‍ത്ഥിനികളാണ്. സ്‌കൂളില്‍ എത്തിയ കുട്ടികളെ അവിടെ വച്ചാണ് കാണാതായത്. പതിനാലും പതിനാറും വയസ്സുള്ള കുട്ടികളാണ് കാണാതായത്. 32 താമസക്കാരാണ് ഇപ്പോള്‍ പൂജപ്പുര നിര്‍ഭയകേന്ദ്രത്തിലുള്ളത്. കുട്ടികളെ കാണാതാവുമെന്ന് കണ്ട് നേരത്തെ 17 പേരെ മറ്റൊരിടത്തേക്ക്‌മാറ്റിയിരുന്നു.
ഏതായാലും നിര്‍ഭയപദ്ധതി പാളി. ആന്ധ്രാപ്രദേശില്‍ ഉത്തരവാദിത്വമുള്ള ജോലികളില്‍ ഏര്‍പ്പെടുന്ന സുനിതക്ക് കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ്‌കളിക്കാന്‍ സമയമില്ലെന്നാണ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha