ഭഗവാനേ, പത്മനാഭാ...വിശ്വാസികളും അവിശ്വാസികളും ഒരേ സ്വരത്തില്‍ വിളിക്കുന്നു, ഭഗവാനേ ശ്രീ പത്‌മനാഭാ, അനന്തപുരേശ്വരാ...
തിരുവനന്തപുരത്തുകാര്‍ ഭഗവാനെ വിളിക്കാന്‍ ഒരു കാരണമുണ്ട്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അമിക്കസ്‌ക്യൂറിയായി (കോടതിയുടെ സുഹൃത്ത്) നിയമിതനായ ഗോപാല്‍ സുബ്രഹ്മണ്യം ആദ്യം സുപ്രീംകോടതിയിലെ ജഡ്‌ജി പട്ടികയില്‍ നിന്നും പിന്നീട് അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും പുറത്തായി. ജഡ്‌ജി സ്ഥാനത്ത് നിന്നും അദ്ദേഹം പുറത്തായതാണ്. എന്നാല്‍ അമിക്കസ്‌ക്യൂറി സ്ഥാനത്തു നിന്നും അദ്ദേഹം സ്വയം പിന്മാറി. ജഡ്‌ജി സ്ഥാനം തനിക്ക് നിരസിക്കപ്പെട്ടത് പത്മനാഭന്റെ പണിയാണെന്ന സംശയവും ഗോപാല്‍ സുബ്രഹ്മണ്യത്തിനുണ്ട്. കേസ് പരിഗണിക്കുന്നതില്‍ നിന്നും സ്വയം ജസ്റ്റിസ് ആര്‍.എം. ലോധ സ്വയം മാറി. തനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയപ്പോള്‍ സുപ്രീംകോടതി കുറ്റകരമായ മൗനം പാലിച്ചെന്നാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ആരോപണം. തന്നെ ജഡ്‌ജിയായി അംഗീകരിക്കാത്ത ലോധയുടെ ബഞ്ചില്‍ ഇനി ഹാജരാകില്ലെന്നാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വാശി.
പത്മനാഭനെ തൊട്ടു കളിച്ചവര്‍ക്കെല്ലാം അപകടം പിണയുകയാണെന്നാണ് തിരുവനന്തപുരത്തുകാര്‍ പറയുന്നത്. ആദ്യം ഭഗവാന്റെ സ്വത്ത് എത്രയുണ്ടെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ സൗന്ദരരാജന്‍ മരിച്ചു. പനി വന്ന് പെട്ടെന്നായിരുന്നു മരണം. അന്ന് അത് ആരും കാര്യമായെടുത്തില്ല. തുടര്‍ന്ന് കേസു നടത്തിയ പലര്‍ക്കും നിരവധി അപകടങ്ങള്‍ സംഭവിച്ചു.
ഇതിനുശേഷമാണ് സുപ്രീം കോടതിയുടെ ഇടപെടല്‍ വഴി ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ.സി.വി ആനന്ദബോസിനെ മൂല്യനിര്‍ണയ സമിതി അധ്യക്ഷനാക്കിയത്. ആനന്ദബോസ് ക്ഷേത്രത്തില്‍ ചില തിരിമറികള്‍ നടന്നുവെന്ന നിഗമനത്തിലെത്തിയെന്നു മാത്രമല്ല അത്തരത്തില്‍ സംസാരിക്കുകയും ചെയ്‌തു. അധികം വൈകാതെ അദ്ദേഹം അധ്യക്ഷസ്ഥാനത്ത് നിന്നും പുറത്തായി. പിന്നീട് വന്ന എം.പി. നായര്‍ ആരോടും ഒന്നും പറഞ്ഞില്ല. അതിനാല്‍ ഒന്നും സംഭവിച്ചില്ല. എന്നാല്‍ ഗോപാല്‍ സുബ്രഹ്മണ്യം പലതും പറഞ്ഞു, പറഞ്ഞുകൂടാനാവാത്ത പലതും. അതോടെ അദ്ദേഹം പുറത്തായി. അദ്ദേഹത്തെ അമിക്കസ്‌ക്യൂറിയാക്കിയ ജസ്റ്റിസ് ആര്‍.എം. ലോധയും ഇതാ പിന്‍മാറുന്നു.
മഹാരാജാവ് ക്ഷേത്രസ്വത്തുക്കള്‍ മോഷ്‌ടിച്ചെന്നാണ് ആരോപണം. ഏതായാലും ക്ഷേത്ര സന്നിധിയില്‍ മുറജപം നടക്കുമ്പോഴാണ് ഉത്രാടം തിരുനാള്‍ മഹാരാജാവ് ഇഹലോകവാസം വെടിഞ്ഞത്. ഭഗവാന്‍ പത്മനാഭന്‍ ഉറക്കത്തിലല്ലെന്നും യോഗ നിദ്രയിലാണെന്നുമാണ് അശ്വതി തിരുനാള്‍ തമ്പുരാട്ടി പറഞ്ഞത്.
സത്യം ആര്‍ക്കുമറിയില്ല. രാജകുടുംബത്തിന്റെ സ്വത്ത് അവര്‍ക്കെടുക്കാമല്ലോ എന്നൊരു വിഭാഗം വാദിക്കുന്നു. കേസും വഴക്കുമൊക്കെ ഉണ്ടാകുന്നതിനുമുമ്പ് സാധനങ്ങള്‍ അടിച്ചുമാറ്റുമായിരുന്നല്ലോ എന്നും ചോദ്യങ്ങളുയരുന്നു. ഏതായാലും അപഹരണം നടന്നെന്ന് പറഞ്ഞവര്‍ക്കൊക്കെ കരണത്തടി കിട്ടുമ്പോള്‍ ഭഗവാന്റെ സ്വത്ത് അവിടെ തന്നെയുണ്ടന്നല്ലേ അനുമാനിക്കാന്‍ ? എല്ലാം ഭഗവാന് മാത്രം അറിയാം !
സ്വന്തം മകന്‍ ക്ഷേത്രത്തിലെ ജോലിയില്‍ നിന്നും പുറത്തായപ്പോള്‍ മാത്രം രാജാശ്രിത മറയില്‍ നിന്നും പുറത്തു വന്ന എം.ജി. ശശിഭൂഷനെ പോലുള്ള ചരിത്ര പണ്‌ഡിതരെ തത്‌കാലം നമുക്ക് മുഖവിലയ്‌ക്കെടുക്കാതിരിക്കാം !
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha