മിനിമം ബാലൻസിന്റെ പേരിൽ പാവങ്ങളെ പിഴിയുന്നു; എസ് ബി ഐ യിൽ നിന്നും സാധാരണക്കാരും ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും അക്കൗണ്ടുകൾ പിൻവലിക്കുന്നു

മിനിമം ബാലൻസിന്റെ പേരിൽ പാവങ്ങളെ മനഷ്യത്വരഹിതമായി കൊള്ളയടിക്കുന്ന എസ് ബി ഐ യിൽ നിന്നും സാധാരണക്കാരും ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും അക്കൗണ്ടുകൾ പിൻവലിക്കുന്നു.
സംസ്ഥാനത്ത് നടന്ന രണ്ട് സംഭവങ്ങളാണ് എസ് ബി ഐ യുടെ കൊള്ള പുറത്തു കൊണ്ടുവന്നത്. ആലപ്പുഴ ജില്ലയിലാണ് രണ്ട് സംഭവങ്ങളും നടന്നത്. സംഭവം വാർത്തയായതോടെ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു.
സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസില്ലെന്ന കാരണം പറഞ്ഞ് ക്ഷേമ പെൻഷനും സ്കോളർഷിപ്പുമായി ലഭിക്കുന്ന തുഛമായ തുകയിൽ നിന്നും ആയിരക്കണക്കിന് രൂപ അപഹരിക്കുന്ന എസ് ബി ഐ യുടെ നടപടി ക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസിന്റെ ഉത്തരവ്.
നിർദ്ധനരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ കൈയിട്ട് വാരുന്ന എസ് ബി ഐ യുടെ നടപടിയെ കുറിച്ച് ജനറൽ മാനേജർ നാലാഴ്ചയ്ക്കകം വിശദീകരണം നൽകണം. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
പിന്നാക്ക സ്കോളർഷിപ്പായി കേരള സർക്കാർ അനുവദിച്ച തുകയിൽ നിന്നാണ് ആലപ്പുഴ എറിവുകാട് സ്വദേശിനിയും വിദ്യാർത്ഥിനിയുമായ ആമിനയുടെ അക്കൗണ്ടിൽ നിന്നും എസ് ബി ഐ ആലപ്പുഴ ശാഖ 1000 രൂപ അപഹരിച്ചത്. ഒടുവിൽ ഒരു രൂപ പോലും ആമിനക്ക് പിൻവലിക്കാൻ ഉണ്ടായിരുന്നില്ല. പിന്നാക്ക സ്കോളർഷിപ്പ് സർക്കാർ നൽകുന്നത് നിർദ്ധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കുന്നതിനു വേണ്ടിയാണ്. അങ്ങനെ ലഭിക്കുന്ന തുഛമായ പണത്തിൽ നിന്നും ബാങ്കിന്റെ പങ്ക് എടുക്കുന്നത് മനുഷ്യത്വരഹിതമാണ്.
കയർ തൊഴിലാളിയായ ഹമീദാ ബീവിക്ക് ക്ഷേമ പെൻഷനായി ലഭിച്ച 3300 രൂപയിൽ എസ് ബി ഐ, മിനിമം ബാലൻസിന്റെ പേരിൽ അപഹരിച്ചത് 3000 രൂപയാണ്. ബീവിക്ക് എടുക്കാനായത് 250 രൂപ മാത്രമാണ്. സർക്കാർ ക്ഷേമ പെൻഷനുകൾ ബാങ്ക് വഴിയാക്കിയതിന്റെ തിക്തഫലം അനുഭവിക്കുന്നത് പാവപ്പെട്ടവരാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
ജൻ ധൻ അക്കൗണ്ടിന്റെ സ്ഥിതിയും വിഭിന്നമല്ല. പാവപ്പെട്ടവർക്ക് ഗ്യാസ് സബ്സിഡിയായി ലഭിക്കുന്ന തുകയും മിനിമം ബാലൻസിന്റെ പേരിൽ അപഹരിക്കപ്പെടുന്നുണ്ട്. ഇത്തരം നടപടികൾ നിയമവിരുദ്ധമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.എസ് ബി ഐ ആലപ്പുഴ ശാഖാ മാനേജരും ഇരു സംഭവങ്ങളിലും വിശദീകരണം നൽകണം.
ശമ്പള അക്കൗണ്ടുകളിൽ മിനിമം ബാലൻസ് വേണ്ടെന്ന് എസ്ബിഐ പറയുന്നുണ്ടെങ്കിലും അങ്ങനെയല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശമ്പള അക്കൗണ്ടിൽ നിന്നും വരെ 3000 രൂപ ബാങ്ക് പിടിക്കുന്നുണ്ട്. മലയാളികളുടെ സ്വന്തം ബാങ്കായ എസ്ബി റ്റി. എസ്ബിറ്റിയിൽ ലയിച്ചതോടെ യഥാർത്ഥത്തിൽ ബുദ്ധിമുട്ടിലായത് കേരളത്തിലെ സാധാരണക്കാരാണ്.നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെയാണ് എല്ലാവർക്കും ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കിയത്. കൂടുതൽ മലയാളികളും എസ് ബി ഐയിലാണ് അക്കൗണ്ട് എടുത്തത്. ഇത് വിനയായി തീർന്നു. അങ്ങനെയാണ് മിനിമം ബാലൻസില്ലാത്ത പൊതുമേഖലാ ബാങ്കുകളിലേക്ക് ജനങ്ങൾ മാറി തുടങ്ങിയത്.
https://www.facebook.com/Malayalivartha


























