ഭാര്യയുടെ ഉദരത്തിൽ തുടിക്കുന്ന കൺമണിയെ കാണാൻ എല്ലാരും കൊതിച്ചിരുന്നു; ആ യാത്രയിൽ ആരെങ്കിലും സീറ്റ് ഒഴിഞ്ഞു കൊടുത്തിരുന്നെങ്കിൽ അവളിന്നും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നേനെ... നിറകണ്ണുകളോടെ ആ മനസ് വിതുമ്പി

ഉദരത്തിലെ തുടിക്കുന്ന ജീവൻ തന്റെ കൈകളിൽ എത്തുന്നതും കാത്ത് മാസങ്ങൾ എണ്ണി കഴിഞ്ഞിരുന്ന കുടുംബത്തിന് കാണേണ്ടി വന്നത് പൂർണ ഗർഭിണി ആയിരുന്ന അവളുടെ ജീവനറ്റ ശരീരം. തന്റെ കുരുന്നിനെ ഒരു നോക്ക് പോലും കാണാനാകാതെയാണ് അവൾക്ക് കണ്ണടയ്‌ക്കേണ്ടി വന്നത്.
എന്നാലും ഇതൊക്കെ അല്ലാഹുവിന്റെ നിശ്ചയമാണല്ലോ. ഇനിയാർക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്. അത് അവളുടെ ആദ്യത്തെ യാത്ര ആയിരുന്നില്ല. പക്ഷേ അവളുടെ അവസാനത്തെ യാത്രായായി മാറി. ബസിലെ ഏതെങ്കിലും ഒരാൾക്ക് അവൾക്ക് സീറ്റൊഴിഞ്ഞു കൊടുക്കാനുള്ള മനസുണ്ടായിരുന്നെങ്കിൽ ഇപ്പോൾ അവൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നേനെ...
കോട്ടയം സ്വദേശിയായ താഹയുടെ വാക്കുകളാണിത്. അദ്ദേഹത്തിന്റെ ഭാര്യ നാഷിദ നീറുന്ന ഓർമ്മയായി മലയാളികളുടെ ഉള്ളിലുണ്ട്. കഴിഞ്ഞ ദിവസമാണ് എട്ട് മാസം ഗർഭിണിയായ നാഷിദ ഓടുന്ന ബസ്സിൽ നിന്ന് തെറിച്ചുവീണ് മരിച്ചത്. അഞ്ച് കിലോ മീറ്ററിന്റെ യാത്ര മാത്രമാണ് നാഷിദയ്ക്ക് പോകാനുണ്ടായത്. വളവ് തിരിഞ്ഞപ്പോൾ ഇവർ പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു. എട്ട് മാസം വളർച്ചയെത്തിയ കുട്ടിയെ പുറത്തെടുക്കാൻ ഡോക്റ്റർമാർക്കായി. മൂന്ന് മക്കളേയും താഹയുടെ കൈകളിൽ ഏൽപ്പിച്ചാണ് നാഷിദ പോയത്.
സഹോദരിക്കും ഇളയ മകൾക്കുമൊപ്പമാണ് നാഷിദ ബസ്സിൽ കയറിയത്. 30 മിനിറ്റോളം കാത്ത് നിന്നാണ് ഇവർക്ക് ബസ് കിട്ടിയത്. അതിനാലാണ് തിരക്കുള്ള ബസ്സിൽ കയറിയതെന്ന് സഹോദരി ഷാനിദ പറഞ്ഞു. തിരക്കുള്ള ബസ്സായിരുന്നു അത്. ശരിക്ക് നിൽക്കാൻ സ്ഥലം കണ്ടെത്തുന്നതിന് മുൻപു തന്നെ വണ്ടി എടുത്തു. നാഷിദയെ ആരും ശ്രദ്ധിക്കുകയോ സീറ്റ് നൽകുകയോ ചെയ്തില്ലെന്നും അവർ കൂട്ടിച്ചേർത്തു. ബസ്സുകാരുടെ അശ്രദ്ധയും ഡോർ തുറന്നിട്ടതുമാണ് സഹോദരിയുടെ മരണത്തിന് കാരണമായതെന്നും ഷാനിദ കൂട്ടിച്ചേർത്തു.
ഭാര്യയുടെ മരണത്തിന് ബസ്സിൽ യാത്ര ചെയ്തിരുന്നവരും ഉത്തരവാദികളാണെന്ന് ഭർത്താവ് താഹ പറഞ്ഞു. ഗർഭിണിയായ തന്റെ ഭാര്യയോട് സഹാനുഭൂതി തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ പോലും സീറ്റ് നൽകി എന്റെ ഭാര്യയെ സഹായിച്ചില്ല. എന്നാൽ ബസ് ഡ്രൈവറെ ചെയ്ത കുറ്റം കുറച്ചുകാട്ടുകയല്ല. ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവർ ബസിലാണ് യാത്ര ചെയ്യുന്നത്. ഞങ്ങളുടെ സുരക്ഷ അവരുടെ കൈയിലേക്കാണ് നൽകുന്നത്. എല്ലാ യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കാനുള്ള ചുമതല അവർക്കുണ്ട് എന്നാൽ അവർ അത് ചെയ്തില്ല.
ബസുകളില്‍ സ്ത്രീകള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ടെങ്കിലും അതുകൈയടക്കുന്നവർ... വാതിലുകള്‍ വയ്ക്കാന്‍ നിയമമുണ്ടെങ്കിലും അതില്ലാതെ ഓടുന്നവ എന്നിങ്ങനെ നിയമ ലംഘനം നടത്തുന്ന സംഭവങ്ങൾ നിരവധിയാണ്. ഒഴിവാക്കാനാകുമായിരുന്ന ഒരു ദുരന്തം തന്നെയായിരുന്നു ഈരാറ്റുപേട്ടയിൽ സംഭവിച്ചത്.
https://www.facebook.com/Malayalivartha


























