ജ്വലിക്കുന്ന ഓര്‍മ്മകളുമായി കണ്ണീരോടെ മാതാപിതാക്കള്‍; ജിഷ്ണു പ്രണോയ് ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം, എന്‍ജിനീയറായി തിരിച്ചു വരാന്‍ കാത്തിരുന്ന മാതാപിതാക്കള്‍ കണ്ടത് മകന്റെ ചേതനയറ്റ ശരീരം, ഒരു കമ്മ്യൂണിസ്റ്റ് കുടുംബം അനുഭവിച്ച വേദന കേരളം ഏറ്റെടുത്തപ്പോള്‍

ജിഷ്ണു പ്രണോയിയുടെ ഓര്‍മ്മയ്ക്കും മാതാപിതാക്കളുടെ നിയമ പോരാട്ടത്തിനും ഇന്ന് ഒരു വയസ്സ്. മകന്‍ എന്‍ജിനീയറായി കാണാന്‍ മോഹിച്ച് തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലേക്കയച്ചപ്പോള്‍ അവര്‍ ഓര്‍ത്തുകാണില്ല പുതുവര്‍ഷത്തില്‍ ജീവനറ്റ മകനെ കാണേണ്ടിവരുമെന്ന്.
2017 ജനുവരി ആറിനാണ് കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ വളയം പൂവ്വം വയലിലെ ജിഷ്ണു പ്രണോയിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്. മകന്റെ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കുടുംബത്തിന്റെ പോരാട്ടം തുടരുകയാണ്. ഒരു കമ്യൂണിസ്റ്റ് കുടുംബം അതേ പാര്‍ട്ടിയുടെ തന്നെ മുഖ്യമന്തിയെ പ്രതിരോധത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ഒന്നായിരുന്നു ജിഷ്ണുവിന്റെ മരണം.
സംഭവത്തില്‍ കോളജ് പി.ആര്‍.ഒ വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാലുപേരെ കുറ്റക്കാരെന്നു കണ്ട് ചെയര്‍മാന്‍ പി. കൃഷ്ണദാസ് നടപടിയെടുക്കുകയുണ്ടായി. തുടര്‍ന്ന് ചെയര്‍മാന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാവുന്ന കാഴ്ചയാണ് കേരള സമൂഹം കണ്ടത്. കേസ് അട്ടിമറിക്കാന്‍ ലോക്കല്‍ പൊലീസ് നടത്തിയ ഞെട്ടിക്കുന്ന വിവരങ്ങളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ തിരിമറികളും മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഹൈകോടതി ജഡ്ജിക്കെതിരെപോലും ആരോപണം ഉയര്‍ന്നുവന്ന കേസായി ജിഷ്ണു കേസ് മാറി.
നീതിതേടിയുള്ള കുടുംബത്തിന്റെ ഡി.ജി.പി ഓഫിസ് മാര്‍ച്ചും പൊലീസ് മര്‍ദനവും കുഞ്ഞനുജത്തി നടത്തിയ നിരാഹാര സമരവും കേരള മനഃസാക്ഷിയെ പടിച്ചുകുലുക്കിയിരുന്നു. ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത നീതിപീീമായ സുപ്രീംകോടതി ജിഷ്ണു കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. ജിഷ്ണുവിന്റെ ഓര്‍മ പുതുക്കുന്നതിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ശനിയാഴ്ച രാവിലെ വീട്ടില്‍ ജിഷ്ണുവിന്റെ സഹപാഠികളും ബന്ധുക്കളും ഒത്തുകൂടും.
ജിഷ്ണുവിന്റെ ഓര്‍മക്കായി വിടിന് മുന്നില്‍ പിതാവ് പണി കഴിപ്പിച്ച ബസ് കാത്തിരിപ്പു കേന്ദ്രം നാടിന് സമര്‍പ്പിക്കും. സി.പി.എമ്മും അനുസ്മരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ചിത്രകാരന്‍ സത്യന്‍ നീലിമ വരച്ച ഛായാചിത്രം വീട്ടുകാര്‍ക്ക് കൈമാറും.
https://www.facebook.com/Malayalivartha


























