അഴിമതിക്കേസുകൾക്ക് വിട പത്മകുമാര്‍ തിരിച്ചുവരുന്നു; സിഎംഡിയില്‍ നിയമനം ലഭിക്കാൻ സാധ്യത

സസ്‍പെൻഷനു ശേഷം പത്മകുമാര്‍ വീണ്ടും സർവീസിലേക്ക് തിരിച്ചു വരുന്നു . പിണറായി സര്‍ക്കാര്‍ അധികാരമേറ്റ പിന്നാലെ ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കെതിരേ ശക്തമായി നടപടിയെടുത്തതിന്റെ ഫലമായി പത്മത്കുമാറിന് സസ്പെൻഷനും അറസ്റ്റും നേരിടേണ്ടി വന്നിരുന്നു. മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട വിവിധ അഴിമതി കേസുകളിലായിരുന്നു നടപടി.
ഒന്നിലധികം വിജിലന്‍സ് കേസുകള്‍ പത്മകുമാറിനെതിരേ ഉണ്ടായിരുന്നെങ്കിലും അതിലൊന്നും കാര്യമില്ലെന്നു കാണിച്ച് അദ്ദേഹത്തെ സർവീസിലേക്ക് തിരിച്ചെടുക്കാന്‍ നീക്കം. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സ് മാനേജിംഗ് ഡയറക്ടറും പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനസ്സംഘടനയും ഉന്നത തല നിയമനങ്ങളും മറ്റും നടത്തുന്ന റിയാബ് എന്ന സ്ഥാപനത്തിന്റെ സെക്രട്ടറിയുമായിരുന്ന പത്മകുമാറിനെയാണ് സസ്പെൻഷന് ശേഷം സർവീസിലേക്ക് തിരിച്ചെടുക്കുന്നത്.
സര്‍ക്കാർ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) പ്രധാന തസ്തികകളിലൊന്നില്‍ നിയമിക്കാനാണ് നീക്കം. പൊതുമേഖലാ സ്ഥാപനങ്ങളായ തിരുവനന്തപുരത്തെ കേരള ഓട്ടോമൊബൈല്‍സ്, ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റ് എന്നിവയില്‍ ഏതിന്റെയെങ്കിലും എംഡിയായി നിയമിക്കാനായിരുന്നു സർക്കാർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പത്മകുമാര്‍ അതിനോട് യോജിച്ചില്ല തുടർന്ന് സിഎംഡിയില്‍ നിയമിക്കാനുള്ള നീക്കം തുടങ്ങുകയായിരുന്നു. സിഎംഡിയിലെ തസ്തിക തന്നെ വേണമെന്ന് ചില സിപിഎം നേതാക്കള്‍ മുഖേന ശക്തമായി പത്മകുമാര്‍ ആവശ്യപ്പെട്ടിരുന്നു.
മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ആണ് നിലവിലെ സിഎംഡി ചെയര്‍മാന്‍. അദ്ദേഹത്തോട് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു എന്നാല്‍ വിജയാനന്ദ് ഇതിനോട് പ്രതികരണം അറിയിച്ചതായി സൂചനയില്ല.
https://www.facebook.com/Malayalivartha


























