കായിക താരത്തിന്റെ സ്വപ്നങ്ങൾക്ക് തണലായി ഫേസ്ബുക് കൂട്ടായ്മയായ ഗ്ലോബല്‍ അടൂര്‍

സങ്കടങ്ങളുടെ കടലിൽ നിന്ന് അവൾ ഉയർത്തെഴുന്നേറ്റത് ജാവലിന്റെ ലോകത്തേക്കായിരുന്നു. സ്വന്തമായി ജാവലിൻ ഇല്ലാതിരുന്ന അവൾക്ക് പരിശീലനത്തിനു കൂട്ടായി ഉണ്ടായിരുന്നത് മരക്കമ്പുകൾ മാത്രമായിരുന്നു. ആ മരക്കമ്പുകൾ കൊണ്ട് അവൾ എറിഞ്ഞു നേടിയതോ സുവർണ നേട്ടങ്ങളും. അനില എന്ന കൊച്ചു മിടുക്കിയുടെ വിജയങ്ങൾക്ക് പിന്നിൽ കഷ്ടപാടുകളുടെയും കണ്ണുനീരിന്റെയും നനവുകൾ ഉണ്ടായിരുന്നുവെങ്കിലും തന്റെ നിശ്ചയദാർഢ്യത്തിലൂടെ സ്വപ്നത്തിന്റെ ചിറകിൽ ഏറുക തന്നെ ചെയ്തു . സംസ്ഥാന കായിക മേളയിൽ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടി അവൾ തന്റെ ലക്ഷ്യങ്ങൾക്ക് അടിത്തറയിട്ടു. അനിലയുടെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ നല്ല മനസുകളുടെ സഹായത്താൽ സ്പോർട്സ് കിറ്റും ജാവലിൻ സ്റ്റിക്കുകളും സ്വന്തമായി കിട്ടി.
എന്നാൽ ഇപ്പോൾ സ്വന്തമായൊരു വീട് എന്ന അവളുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ഒരു കൂട്ടം ഫേസ്ബുക് കൂട്ടായ്മയുടെ സഹായത്താലാണ് അനിലയ്ക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർഥ്യമാകുന്നത്. അനിലയുടെ ജീവിത സാഹചര്യങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞ ഗ്ലോബല്‍ അടൂര്‍ നവമാധ്യമ കൂട്ടായ്മ വീടെന്ന ആഗ്രഹത്തിനു വഴിതെളിക്കുകയാണ്.
ആഗോള അടൂര്‍ക്കാരുടെ കൂട്ടായ്മയായ ഗ്ലോബല്‍ അടൂരിന്റെ അഡ്മിന്‍മാരായ പ്രദീപ് അടൂര്‍, വി.ബി.വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് കൂട്ടായ്മയുടെ വാര്‍ഷിക ഉപഹാരം അനിലയ്ക്ക് നല്‍കുന്നതിന് തീരുമാനിക്കുകയായിരുന്നു. കൂട്ടായ്മയിലെ എല്ലാവരുടെയും നല്ല മനസോടെ സഹായവുമായി മുന്നോട്ട് എത്തിയപ്പോള്‍ അനിലയുടെ വീടെന്ന സ്വപ്‌നത്തിന് പിന്തുണയാകുകയായിരുന്നു.
1.75 ലക്ഷം രൂപ ഇതിനായി ഞായറാഴ്ച കൈമാറി. സ്വന്തമായി വസ്തുപോലുമില്ലാത്ത അനിലയും കുടുംബവും കുടുംബ വീട്ടിലാണ് കഴിയുന്നത്. രണ്ട് മുറിയിലുള്ള വീടിന്റെ അവസ്ഥയും വളരെ മോശമാണ്. മേല്‍ക്കൂര തകര്‍ന്നുകിടക്കുന്ന വീടിന്റെ ഒരു ഭാഗം ടിന്‍ ഷീറ്റിട്ടിരിക്കുകയാണ്. രോഗബാധിതരായ അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും രണ്ട് സഹോദരങ്ങളും ഉള്‍െപ്പടെ ഏഴ് പേരാണ് ഇവിടെ കഴിയുന്നത്.
പരിശീലനത്തിന് ഒരു സൗകര്യവും ഇല്ലാത്ത സാഹചര്യത്തില്‍നിന്നാണ് കഴിഞ്ഞ നാല് വര്‍ഷമായി അനില മികവിന്റെ നേട്ടങ്ങള്‍ ഓരോന്നായി നേടുന്നത്. റാഞ്ചിയില്‍ നടന്ന ജൂനിയര്‍ നാഷണല്‍ മീറ്റില്‍ വെള്ളി. ദക്ഷിണമേഖലാ ദേശീയ മീറ്റില്‍ സ്വര്‍ണം. കഴിഞ്ഞ സംസ്ഥാന കായികമേളയില്‍ വെള്ളി. ദേശീയ മീറ്റില്‍ നാലാം സ്ഥാനം. ഹെപ്റ്റാത്തലണില്‍ മുന്‍പ് ദക്ഷിണമേഖലാ ദേശീയ മീറ്റില്‍ സ്വര്‍ണം. ഇപ്പോള്‍ സംസ്ഥാന കായികമേളയില്‍ സ്വര്‍ണവും നേടി.
നവമാധ്യമ കൂട്ടായ്മകള്‍ ധാരാളമുണ്ടെങ്കിലും ഗ്ലോബല്‍ അടൂര്‍ പ്രവര്‍ത്തന മികവിലൂടെ മാതൃകയാകുകയാണ്. ഏഴ് വര്‍ഷത്തിന് മുന്‍പ് തുടങ്ങിയ കൂട്ടായ്മ ഓരോ വാര്‍ഷികത്തിനും വ്യത്യസ്തമായ എന്തെങ്കിലും സേവനപ്രവര്‍ത്തനമാണ് ചെയ്യുന്നത്. കാന്‍സര്‍ രോഗിക്ക് ഒന്നേകാല്‍ ലക്ഷം രൂപ, വൃക്കരോഗിക്ക് 1,10,000രൂപ, ആശുപത്രികളിലും അനാഥാലയങ്ങളിലുമായി ബഡ്ഷീറ്റുകള്‍, നിരവധി രോഗികള്‍ക്ക് ചികിത്സാ സഹായം എന്നിവയെല്ലാം ഇവര്‍ ഓരോ വാര്‍ഷികത്തിനും നല്‍കാറുണ്ട്. തുടര്‍ന്നും ഇത്തരത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ കൂട്ടായ്മ ചെയ്യാനാണ് ഈ കൂട്ടായ്മയുടെ തീരുമാനം.
https://www.facebook.com/Malayalivartha


























