സ്ത്രീസുരക്ഷ പരിശോധിക്കാന്‍ ഒൗദ്യോഗിക സംവിധാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി രാത്രി ഒറ്റക്ക് സഞ്ചരിച്ച ഡി.സി.പിക്ക് നേരെ ഗുരുതര ആരോപണം ; ആവശ്യങ്ങൾക്കായി ഫോൺ വിളിച്ചാൽ അതിനോട് പ്രതികരിക്കില്ല

കോഴിക്കോട് സിറ്റി പോലീസിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ മെറിന്‍ ജോസഫിനും കമീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാറിനുമെതിരെ നിരവധി തവണ വിളിച്ചാലും ഫോണ്‍ എടുക്കില്ലെന്ന് ആരോപണം. തന്റെ കീഴിലുള്ള അസി. കമീഷണര്‍മാരോടും സിഐ മാരോടും എസ്.ഐ മാരോടും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിക്കേണ്ട ഉദ്യോഗസ്ഥയായ ഡി.സി.പിയാണ് ഒൗദ്യോഗിക ഫോണില്‍ സംസാരിക്കാന്‍ തയ്യാറാകാത്തത്.
ഒൗദ്യോഗികാവശ്യാര്‍ഥം ഡി.സി.പിയുടെ ഒൗദ്യോഗിക മൊബൈല്‍ നമ്പറിലേക്ക് (9497990109) പല തവണ വിളിച്ചിട്ടും ആ സമയം അവർ ഫോണ്‍ എടുത്തില്ലന്നും ഉദ്യോഗസ്ഥ യോഗത്തിലോ മറ്റോ ആയിരിക്കുമെന്ന് കരുതി രാത്രി 10.20 ന് വീണ്ടും വിളിച്ചപ്പോള്‍ കാര്യങ്ങളെല്ലാം അഞ്ചുമണിക്ക് മുമ്പ് സംസാരിക്കണമെന്നു പറഞ്ഞ് കയര്‍ക്കുകയായിരുന്നു, പല തവണ ശ്രച്ചിട്ടും ഫോണ്‍ എടുക്കാത്തതിനാലാണ് വിളിച്ചതെന്ന് അറിയിച്ചപ്പോള്‍ ഫോണ്‍ കട്ടാക്കുകയും ചെയ്തു എന്നാണ് ഡി.സി.പിക്കു നേരെയുള്ള ആരോപണം. ഇതിനെ പറ്റി ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാനോട് പരാതി പറഞ്ഞെങ്കിലും പ്രത്യേകിച്ച് മറ്റൊരു നടപടിയും ഉണ്ടായില്ല. ഡി.ജി.പി ലോക്നാഥ് ബഹ്റക്കും ചിലര്‍ പരാതി നൽകിയിട്ടുണ്ട്.
നഗരത്തിലെ സ്ത്രീസുരക്ഷ പരിശോധിക്കാന്‍ ഒൗദ്യോഗിക സംവിധാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി രാത്രി ഒറ്റക്ക് സഞ്ചരിച്ച ഡി.സി.പിയെ സഹായംതേടാനും രഹസ്യവിവരങ്ങള്‍ നല്‍കാനും വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാത്തത് വലിയ രീതിയിലുള്ള ആരോപണങ്ങളിലേക്ക് നയിക്കുന്നു. പൊലീസിന്റെ സേവനത്തിനായി 24 മണിക്കൂറും ഫോണില്‍ ബന്ധപ്പെടാമെന്ന് സ്കൂളുകളിലേയും റെസിഡന്റ്സ് അസോസിയേഷന്റെയും പരിപാടികളില്‍ പങ്കെടുക്കുമ്പോൾ പറയാറുള്ള ഡി.സി.പിയുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായിരിക്കുന്നത്. അതെ സമയം മുൻ ഡി.സി.പി ഡി. സാലി, പി.ബി. രാജീവ് അടക്കമുള്ളവര്‍ക്കു നേരെ ഇങ്ങനെയൊരു ആരോപണം ഉണ്ടായിട്ടില്ല.
പൊലീസുകാരെ ഏതുസമയവും ആര്‍ക്കും നേരിട്ട് വിളിക്കാന്‍ വേണ്ടിയാണ് എസ്.ഐ , സി.ഐ , എ.സി, ഡി.സി.പി, കമീഷണര്‍ തുടങ്ങിയവര്‍ക്കെല്ലാം ഒൗദ്യോഗിക മൊബൈല്‍ നമ്പർ ആഭ്യന്തരവകുപ്പ് അനുവദിച്ചത്. നിലവില്‍ ഡി.ജി.പി, എ.ഡി.ജി.പി, ഐ .ജി റാങ്കിലുള്ള ഋഷിരാജ് സിങ്, കെ. വിനോദ്കുമാര്‍, സജീവ് പട് ജോഷി, പി. വിജയന്‍, എന്‍. ശങ്കര്‍ റെഡ്ഡി, എസ്. ശ്രീജിത്ത് അടക്കമുള്ളവര്‍ നേരത്തേ കോഴിക്കോട് കമീഷണറായിരുന്നു. ഇവരെല്ലാം എപ്പോള്‍ വിളിച്ചാലും ഫോണെടുക്കുന്നവരായിരുന്നുവെന്നും കാളിരാജ് മഹേഷ്കുമാറും മെറിന്‍ ജോസഫും എത്തിയതോടെയാണ് സാഹചര്യം മാറിയതെന്നുമാണ് പരാതി. അസി. കമീഷണര്‍മാര്‍, സി.ഐ മാര്‍, എസ്.ഐ മാര്‍ തുടങ്ങിയവര്‍ ഫോണെടുക്കാത്തതിനെതിരെ വ്യാപക പരാതി ഉയരുകയും ചില റെഡിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു .
https://www.facebook.com/Malayalivartha



























