ഐപിഎസ് തലപ്പത്തെ അഴിച്ചുപണി; പിന്നിൽ സി.പി.എം ജില്ല സമ്മേളനങ്ങളിലെ വിമര്‍ശനവും സിനിമ- ബ്ലേഡ് മാഫിയ മേഖലയില്‍നിന്നുള്ള സമ്മര്‍ദവുമെന്ന് സൂചന

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കവേ പോലീസിന്റെ തലപ്പത്ത് അഴിച്ചുപണി നടന്നിരുന്നു. നടി ആക്രമിച്ച കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയ എഡിജിപി ബി സന്ധ്യയെ പൊലീസിന്‍റെ ട്രെയിനിംഗ് ചുമതലാ സ്ഥാനത്തേയ്ക്ക് മാറ്റിയതിനു പിന്നിൽ സിനിമാമേഖലയില്‍നിന്നും പൊലീസിലെ ഉന്നതനില്നിന്നുമുള്ള സമ്മര്‍ദമാണെന്ന ആരോപണമുയരുന്നുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാനഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് ബി. സന്ധ്യയെ സ്ഥാനത്തുനിന്ന് മാറ്റിയത്. എ.ഡി.ജി.പി സ്ഥാനത്തുനിന്ന് ബി. സന്ധ്യയെയും എറണാകുളം റേഞ്ച് ഐ.ജിയായിരുന്ന പി. വിജയനെയും മാറ്റാന്‍ വഴിവെച്ചത് സി.പി.എം ജില്ല സമ്മേളനങ്ങളിലെ വിമര്‍ശനവും സിനിമ, ബ്ലേഡ് മാഫിയ മേഖലയില്‍നിന്നുള്ള സമ്മര്‍ദവുമെന്ന് സൂചന.
സി.പി.എം കൊല്ലം, എറണാകുളം ജില്ല സമ്മേളനങ്ങളിലുള്‍പ്പെടെ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണുണ്ടായത്. അതാണ് ദക്ഷിണമേഖല എ.ഡി.ജി.പിക്കും എറണാകുളം റേഞ്ച് ഐ.ജിക്കുമുള്ള സ്ഥാനചലനത്തിന് ഒരു കാരണം. നടിയെ ആക്രമിച്ച കേസില്‍ ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കി സ്വന്തം നിലക്ക് കേസന്വേഷണത്തിന് നേതൃത്വം നല്‍കുകയായിരുന്നു ബി. സന്ധ്യ. പൊലീസിലെ ചില ഉന്നത ഉദോഗസ്ഥർ കേസിൽ ഇടപ്പെട്ടെങ്കിലും അവര്‍ കാര്യമാക്കിയില്ല. ഒരു ഉദ്യോഗസ്ഥന് ഇതുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞതും സന്ധ്യയെ കേസ് മേല്‍നോട്ടത്തില്‍നിന്ന് മാറ്റണമെന്ന സിനിമ മേഖലയില്‍നിന്നുള്ള സമ്മര്‍ദവുമാണ് സ്ഥാനചലനത്തിന് വഴിെവച്ചതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്ലേഡ് മാഫിയക്കെതിരായ നടപടികളും പി. വിജയന്റെ സ്ഥാനചലനത്തിന് കാരണമായതായി പറയുന്നു.
ഈയടുത്ത് എറണാകുളം മേഖലയില്‍ മയക്കുമരുന്ന്, ബ്ലേഡ് മാഫിയകള്‍ക്കെതിരെ ഐ. ജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടപടി സ്വീകരിച്ചത്. ഇതിൽ ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും സന്ധ്യ അതും കാര്യമാക്കിയില്ല.
ഇതും സ്ഥാനം നഷ്ടമാകാൻ കാരണമായിട്ടുണ്ട്. മയക്കുമരുന്ന് മാഫിയക്കെതിരായി ഐ.ജി നേരിട്ടുതന്നെ പരിശോധന ശക്തമാക്കിയിരുന്നു. ഐ.ജിയുടെ നടപടി സംബന്ധിച്ച് രാഷ്ട്രീയമായ പരാതികള്‍ മുഖ്യമന്ത്രിയുടെ ഒാഫിസിന് ലഭിച്ചതായി സൂചനയുണ്ട്. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റമെന്നും പറയപ്പെടുന്നു.
പെട്ടെന്നുള്ള ഈ സ്ഥാനമാറ്റം പൊലീസ് ഉദോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ് . ഉന്നത ഉദ്യോഗസ്ഥർ പോലും ഈ മാറ്റം അറിഞ്ഞിരുന്നില്ല. നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേണഷസംഘത്തിനകത്തുണ്ടായിരുന്ന അതൃപ്തി സർക്കാർ നിരീക്ഷിച്ച് വരികയായിരുന്നു. കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ദിനേന്ദ്ര കശ്യപിനെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നേരിട്ട് വിളിച്ചിരുന്നു. ദിലീപിന്‍റെ അറസ്റ്റുള്‍പ്പടെയുള്ള കാര്യങ്ങൾ ദിനേന്ദ്രേ കശ്യപ് അറിഞ്ഞിരുന്നില്ല. ഐജി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്. കുറ്റപത്രം നൽകി കേസ് നിർണ്ണായക ഘട്ടത്തില്‍ എത്തി നിൽക്കുമ്പോഴാണ് ഐജിയെയും കൊച്ചി റേഞ്ച് ഐജി പി വിജയനെയും മാറ്റിയത്. കൊച്ചി റേഞ്ച് ഐ.ജി പി. വിജയനെയും സ്ഥാനത്തു നിന്നും നീക്കിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേഷന്‍ ചുമതലയാണ് പി വിജയന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഐപിഎസ് തലപ്പത്തെ ആദ്യം അഴിച്ചുപണി ദക്ഷിണമേഖലയിൽ ആയിരുന്നു. പദ്മകുമാറിനെ മാറ്റി അന്ന് സന്ധ്യയെ നിയമിക്കുകയായിരുന്നു. പക്ഷെ ഇപ്പോഴും സന്ധ്യയെയും പി വിജയനെയും ദക്ഷിണമേഖലയിൽ നിന്നും മാറ്റിയതിലുളള യഥാർത്ഥ വസ്തുത സംബന്ധിച്ച് പ്രതികരിക്കൻ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha























