കടാതി വളക്കുഴി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ മനുഷ്യന്റെ അസ്ഥികൂടം; കണ്ട് ഭയന്ന ജീവനക്കാർ മാലിന്യമിട്ട് മൂടി; ഒടുവിൽ പോലീസ് എത്തിയപ്പോൾ അസ്ഥികൂടം സ്വാഹാ...

നഗരസഭയുടെ മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയെന്ന വിവരത്തെത്തുടര്‍ന്നു പൊലീസ് തിരച്ചില്‍ നടത്തി. വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി തിരഞ്ഞെങ്കിലും രാത്രി വൈകിയതിനാല്‍ നിര്‍ത്തിവച്ചു. ഇന്നു രാവിലെ തിരച്ചില്‍ പുനരാരംഭിക്കും. ഇന്നലെ വൈകിട്ട് ആറരയോടെയാണ് കടാതി വളക്കുഴിയില്‍ മാലിന്യ സംസ്‌കരണത്തില്‍ ഏര്‍പെട്ടിരുന്ന ജീവനക്കാരന്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടത്.
ഭയന്ന ഇയാള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അസ്ഥികൂടം നീക്കിയശേഷം ഇതിനുമേല്‍ മാലിന്യം തള്ളി. രാത്രി ജോലികഴിഞ്ഞു പോകുമ്പോഴാണ് ഇയാള്‍ വിവരം മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയോടു പറഞ്ഞത്. ഉടമ മുന്‍ കൗണ്‍സിലര്‍ പി.പി. എല്‍ദോസിനെ അറിയിച്ചു. എല്‍ദോസ് അറിയിച്ചതിനെത്തുടര്‍ന്നാണു പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയത്.
മാലിന്യം നീക്കി പരിശോധിച്ചെങ്കിലും അസ്ഥികൂടം കണ്ടെത്താനായില്ല. കൂടുതല്‍ വിവരമറിയാന്‍ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നേക്കറോളമുള്ള സംസ്‌കരണ കേന്ദ്രത്തിലാണു നഗരത്തിലെ മുഴുവന്‍ മാലിന്യവും തള്ളുന്നത്, രൂക്ഷമായ ഗന്ധമാണ് വളക്കുഴിക്കു സമീപം. ഇവിടെ രാത്രിയില്‍ സ്വകാര്യവാഹനങ്ങളിലെത്തി മാലിന്യം തള്ളാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കി.
https://www.facebook.com/Malayalivartha























