കൊച്ചിയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്‍റെ ഹര്‍ജി അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

കൊച്ചിയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്‍റെ ഹര്‍ജി ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കുറ്റപത്രത്തോടൊപ്പമുള്ള രേഖകള്‍ വേണമെന്ന മറ്റൊരു ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.
നടിയുടെ സ്വകാര്യതയെ സംബന്ധിക്കുന്ന വിഷയം പ്രതിഭാഗം ദുരുപയോഗം ചെയ്യുമെന്നതിനാല്‍ ദൃശ്യങ്ങള്‍ വിട്ടുനല്‍കരുതെന്ന നിലപാട് കോടതിയെ അറിയിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
പോലീസ് സമര്‍പ്പിച്ച രേഖകള്‍ പ്രതിഭാഗത്തിന്‍റെ അവകാശമെന്നാണ് ദിലീപിന്‍റെ വാദം. ദൃശ്യങ്ങളിലുള്ളത് പ്രൊസിക്യൂഷന്‍ പറയുന്നത് പോലെയല്ലെന്നും പ്രതിഭാഗം വാദിക്കുന്നു. എന്നാൽ മെമ്മറികാര്‍ഡിലെ സ്ത്രീ ശബ്ദം പ്രോസിക്യൂഷന്‍ മറച്ചുവെക്കുകയായിരുന്നുവെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. മെമ്മറികാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന വാദം കോടതിയില്‍ ഉയര്‍ത്താനാണ് ദിലീപ് ശ്രമിക്കുന്നത്. ഒന്നാം പ്രതിയുടെ ശബ്ദ പരിശോധനയെപ്പറ്റിയും ദിലീപ് പരാമര്‍ശിക്കുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ചിലാണ് പൊലീസ് ഒന്നാം പ്രതിയുടെ ശബ്ദസാമ്പിളുകള്‍ എടുത്തത്. വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാനായിരുന്നു ഇത്. എന്നാല്‍, ഇത് ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ദിലീപിന്റെ പരാതിയില്‍ പറയുന്നു.
മെമ്മറികാര്‍ഡ് ലഭിച്ചാല്‍ കേസില്‍ ഏറെ ദൂരം മുന്നോട്ടുപോകാമെന്ന കണക്കുകൂട്ടലിലാണ് ദിലീപെന്നാണ് സൂചന. കേസില്‍ തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























