അക്രമി സംഘം ശ്യാമിനെ വെട്ടിക്കൊന്നത് പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറിയ വീടിന്റെ വരാന്തയിലിട്ട്; അരും കൊലയുടെ ഞെട്ടൽ വിട്ടുമാറാതെ ഒരു കുടുംബം

അരുംകൊലയ്ക്ക് സാക്ഷികളാകേണ്ടി വന്നതിന്റെ ഞെട്ടലിലാണ് കൊമ്മേരിയെന്ന ആടുഗ്രാമവും അവിടുത്തെ ഡിവൈൻ മോഹൻരാജിന്റെ കുടുംബവും. ജീവൻ രക്ഷിക്കാൻ വേണ്ടി ശ്യാമപ്രസാദ് ഓടിക്കയറിയ വീടിന്റെ ഉടമസ്ഥനാണ് മോഹൻരാജ് ശാരീരികമായി വെല്ലുവിളി നേരിടുന്ന ആളാണ് മോഹൻ. കൂത്തുപറമ്പിൽ വാച്ച് വിൽപനശാല നടത്തുകയാണ് ഇദ്ദേഹം.
ആടുവളർത്തൽ കേന്ദ്രത്തിന്റെ തൊട്ടു പിന്നിൽ തലശ്ശേരി നെടുംപൊയിൽ സംസ്ഥാനപാതയോരത്തു നിന്ന് ഇരുന്നൂറ് മീറ്ററോളം ഉള്ളിലാണ് മോഹൻരാജിന്റെ വീട്. ഈ വീടിന്റെ വരാന്തയിലിട്ടാണ് ഇന്നലെ വൈകിട്ട് ശ്യാമപ്രസാദിനെ അക്രമികൾ വെട്ടിവീഴ്ത്തിയത്. സംസ്ഥാനപാതയിൽ ശ്യാമിനെ പിന്തുടർന്നു കാറിലെത്തിയ മുഖംമൂടി സംഘം ശ്യാം സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ആയുധവുമായി ചാടിവീണ് ആക്രമണം തുടങ്ങിയപ്പോൾ പ്രാണരക്ഷാർഥം ഇടവഴിയിലൂടെ ഓടി മോഹൻരാജിന്റെ വീട്ടിൽ കയറുമ്പോൾ വാതിൽ ഉള്ളിൽ നിന്നു പൂട്ടിയ നിലയിലായിരുന്നു. ബഹളം കേട്ടു നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും അക്രമികൾ കൃത്യം നിർവഹിച്ചിരുന്നു. മോഹൻരാജിന്റെ സഹോദരനും മെഡിക്കൽ വിദ്യാർഥിനിയായ മകളും എത്തി നാട്ടുകാരായ യുവാക്കളുടെ സഹായത്തോടെ ശ്യാമിനെ കാറിൽ കോളയാടു വരെ എത്തിക്കുകയും അവിടെ വച്ച് ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റിരുന്ന ശ്യാമ പ്രസാദിന്റെ ജീവൻ പക്ഷെ രക്ഷിക്കാനായില്ല. അക്രമിസംഘം വന്ന കാർ നമ്പർപ്ലേറ്റ് മറച്ച നിലയിലായിരുന്നു. നാട്ടുകാർ പല സ്ഥലത്തേക്കും വിളിച്ചു കാറിനെ സംബന്ധിച്ച വിവരങ്ങൾ കൈമാറുകയും ചെയ്തു. ആദ്യം നെടുംപൊയിൽ ഭാഗത്തേക്കു പോയ കാർ പെട്ടെന്ന് തിരിച്ചു കോളയാടു ഭാഗത്തേക്ക് പോയെന്നും ഉടൻ തന്നെ വീണ്ടും മാനന്തവാടി ഭാഗത്തേക്ക് തിരിച്ചുപോയെന്നും നാട്ടുകാർ പറയുന്നു.
വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശ്യാമപ്രസാദിനെ തലശ്ശേരിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ വഴിയിൽ വച്ചാണ് മരിച്ചത്. ആംബുലൻസ് കൂത്തുപറമ്പിൽ എത്തുമ്പോഴേക്കും ചേതനയറ്റ നിലയിൽ കണ്ടതിനാൽ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാഷ്വൽറ്റിയിൽ ഡോക്ടർ പരിശോധിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ആര്‍.എസ്.എസ് കണ്ണവം 17-ാം െമെല്‍ ശാഖാ ശിക്ഷകായ ശ്യാം, കെ.രവീന്ദ്രന്‍-െഷെമ ദമ്പതികളുടെ മകനാണ്. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കൃത്യത്തിന് ശേഷം പേര്യ ചുരംവഴി വയനാട്ടിലേക്ക് രക്ഷപ്പെടവേ ബോയ്‌സ് ടൗണിന് സമീപം തലപ്പുഴ സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തലപ്പുഴ പോലീസ് നടത്തിയ പരിശോധനയില്‍ അക്രമിസംഘം സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെ കുടുങ്ങി. കൊമ്മേരിയയില്‍ നിന്ന് അക്രമത്തിന് ശേഷം സംഘം നെടുംപൊയില്‍ ഭാഗത്തേക്ക് പോയതായി സംഭവ സ്ഥലത്തുണ്ടായിരുന്നവരാണ് പോലീസിന് വിവരം നല്‍കിയത്. ഇതേതുടര്‍ന്ന് പേരാവുര്‍ പോലീസ് മേഖലയില്‍ പരിശോധന നടത്തുകയും ബാവലി അന്തര്‍സംസ്ഥാന പാത വഴി കര്‍ണാടകയിലേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ച് തലപ്പുഴ സ്‌റ്റേഷനിലേക്ക് വിവരം കൊടുക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha























