എല്ലാം പൊതുജനത്തെ കഴുതകളാക്കാനായിരുന്നോ? നിയമസഭയില്‍ ഗുണ്ടകളെപ്പോലെ മുണ്ടും മടക്കിക്കുത്തി കൈയ്യാങ്കളി, വനിതാ അംഗങ്ങളെ ഭരണ പക്ഷക്കാരുടെ കൂട്ടിപ്പിടിക്കല്‍ തുടര്‍ന്ന് കടി... എന്നിട്ടും ഒരു നടപടിയുമില്ല.. ഇപ്പോൾ കേസ് പിൻവലിക്കുന്നു

ലോകകപ്പ് ക്രിക്കറ്റ് കാണുന്ന ആവേശത്തോടെയാണ് 2014ൽ അന്നത്തെ ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ച ബഡ്ജറ്റ് കണ്ടത്. തൂവെള്ള ഖദറിട്ട മാന്യമാരായ ജനപ്രതിനിധികളെല്ലാം മുണ്ടും മടക്കിക്കുത്തിയാണ് അന്ന് അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടിയത്. ഇതിനിടെ വനിതാ എംഎല്‍എമാര്‍ മന:പൂര്‍വം പ്രശ്‌നമുണ്ടാക്കാനായി തള്ളിക്കയറിയിരുന്നു. എന്നാല്‍ മന്ത്രിയാണെന്ന ബോധം പോലും ഇല്ലാതെ ഷിബു ബേബിജോണ്‍ സിപിഐയുടെ എംഎല്‍എ ആയ ബിജിമോളെ കൂട്ടിപ്പിടിച്ചതും വന്‍ വാര്‍ത്തയായിരുന്നു.
ജമീല പ്രകാശത്തെ തടഞ്ഞ് കൂട്ടിപ്പിടിച്ച ശിവദാസന്‍നായരെ ജമീല കടിച്ചു പറിച്ചു. ഇത്രയൊക്കെ നടന്നിട്ടും നിയമസഭാ സ്പീക്കര്‍ ആര്‍ക്കെതിരേയും നടപടിയെടുത്തില്ല. നേതാക്കന്മാരുടെ വാക്കു കേട്ട് തല്ല് കൊള്ളാന്‍ വന്ന പാവം അണികള്‍ക്കെതിരെ പോലീസ് കേസും എടുത്തിരുന്നു. എന്നാലിപ്പോൾ അന്ന് നിയമസഭയിലുണ്ടായ കൈയാങ്കളിയുടെ പേരിൽ ആറ് എൽ.ഡി.എഫ് നേതാക്കൾക്കെതിരായി രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുകായാണ്.
കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എൽ.എയും കേസിലെ പ്രതികളിലൊരാളുമായ വി.ശിവൻകുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. അപേക്ഷ നിയമവകുപ്പിന്റെ പരിഗണനയ്ക്കായി മുഖ്യമന്ത്രി കൈമാറിയിട്ടുണ്ട്.
സംഭവം നടന്നതിന്റെ രണ്ടാം ദിവസം വി.ശിവൻകുട്ടി. ഇ.പി.ജയരാജൻ, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ, കെ.ടി.ജലീൽ, സി.കെ.സദാശിവൻ എന്നിവർക്കെതിരെയായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. 2016ൽ രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് കോടതിയിൽ ഹാജരായ ആറു പേരും ജാമ്യം നേടിയിരുന്നു.വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ യു.ഡി.എഫിലെ നാല് അംഗങ്ങൾക്കെതിരേയും കേസെടുത്തിരുന്നു.
കേരള നിയമസഭയില്‍ മുമ്പും അക്രമം ഉണ്ടായിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ ഇത്രത്തോളമാകുന്നത് ഇതാദ്യമാണെന്ന് ചൂണ്ടിക്കാണിക്കപെട്ടിരുന്നു. 1970 ല്‍ സി. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ് നിയമസഭയില്‍ ആദ്യം അടി നടക്കുന്നത്. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിന് ചുറ്റും സി.ആര്‍.പി.യെ വിന്യസിച്ചെന്ന് ആരോപിച്ചായിരുന്നു ബഹളം. സ്പീക്കറെ അന്ന് ആക്രമിക്കാന്‍ ശ്രമിച്ചു.

ഇതിന് സി.ബി.സി. വാര്യര്‍, എ.വി. ആര്യന്‍, സി.എം. ജോര്‍ജ്, ടി.എച്ച്. മീതീന്‍, എന്‍.പ്രഭാകരതണ്ടാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സഭയില്‍ അതുവരെ സ്ഥിരം വാച്ച് ആന്‍ഡ് വാര്‍ഡ് ഉണ്ടായിരുന്നില്ല. ഈ സംഭവത്തെതുടര്‍ന്നാണ് സ്ഥിരം സുരക്ഷാ സേനയെ നിയമിച്ചത്. അന്ന് പോലീസില്‍ നിന്നുള്ള ഒരു സി.ഐ.യും സ്പീക്കറുടെ ശിപായിയുമേ സഭയില്‍ അക്രമം ചെറുക്കാന്‍ ഉണ്ടായിരുന്നുള്ളൂ.

സി.ഐ.ക്ക് നല്ല അടി കിട്ടി. സഭയില്‍ തന്നെ ആക്രമിച്ചതിനെതിരെ അദ്ദേഹം കേസ് നല്‍കി. എന്നാല്‍ സഭയിലെ നടപടികള്‍ക്ക് പരിരക്ഷയുണ്ടെന്ന് പറഞ്ഞ് കീഴ് കോടതി അത് തള്ളി. എന്നാല്‍ അദ്ദേഹം നല്‍കിയ അപ്പീലില്‍ സുപ്രധാനമായ വിധി വന്നു. സഭയില്‍ നടക്കുന്ന ക്രിമിനല്‍ നടപടികള്‍ക്ക് പരിരക്ഷയില്ലെന്നും കേസ് കേള്‍ക്കാന്‍ കീഴ് കോടതിയോട് നിര്‍ദേശിച്ചുമായിരുന്നു വിധി. എന്നാല്‍ അദ്ദേഹം വിരമിക്കാറായതിനാല്‍ കേസ് പിന്‍വലിക്കുകയായിരുന്നു. ശിപായിക്ക് ഒരു ഇന്‍ക്രിമെന്റ് നല്‍കി.

1983ല്‍ എം.വി. രാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവരെ സഭയിലുണ്ടാക്കിയ ബഹളത്തിന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ ഇവരെ പിറ്റേന്ന് സഭയില്‍ കയറ്റാനായി പ്രകടനവുമായി കെ.ടി. ജോര്‍ജ്, കെ.മൂസക്കുട്ടി, കെ.പി. രാമന്‍ എന്നിവരെത്തി. വാച്ച് ആന്‍ഡ് വാര്‍ഡുമായി ബഹളമുണ്ടായി കൈയേറ്റം ഉണ്ടായതിനെ തുടര്‍ന്ന് അവരെയും സസ്‌പെന്‍ഡ് ചെയ്തു.

രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ എം.വി.ആര്‍. സി.പി.എമ്മില്‍നിന്ന് പുറത്തായി. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ അദ്ദേഹം മറുപടി പറഞ്ഞ ടി.കെ. രാമകൃഷ്ണന്റെ അടുത്ത് എന്തോ കടലാസ് കാണിക്കാനെത്തി.

അദ്ദേഹം അത് സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഷര്‍ട്ടിനുള്ളില്‍ തിരുകി. പഴയ സഹപ്രവര്‍ത്തകര്‍ എം.വി. ആറിനെ സഭക്കുള്ളിലിട്ട് പെരുമാറി. എന്നാല്‍ ശിക്ഷ വന്നപ്പോള്‍ എം.വി. ആറിനായിരുന്നു സസ്‌പെന്‍ഷന്‍.

ഈ നിയമസഭയിലാണ് പിന്നീട് ഗൗരവമുള്ള ഇത്തരമൊരു സംഭവം അരങ്ങേറിയത്. സ്പീക്കറുടെ ഡയസ്സില്‍ കയറുകയും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കുകയും ചെയ്തതിന് ജെയിംസ് മാത്യു, ടി.വി. രാജേഷ് എന്നിവരെയും അന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























