കറുത്ത സ്റ്റിക്കറിന് പിന്നാലെ വെള്ള സ്റ്റിക്കറുകൾ... മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുട്ടിയുടെ ശരീരത്തിലും സ്റ്റിക്കര്‍ പതിച്ച നിലയില്‍, പരിഭ്രാന്തിയോടെ നാട്ടുകാർ
വീടുകളുടെ ജനാലയിലും, ഭിത്തികളിലും മാത്രമായിരുന്നു കറുത്ത സ്റ്റിക്കര്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചു കുഞ്ഞിന്റെ ശരീരത്തില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തിയതാണ് ജനങ്ങളെ വീണ്ടും പരിഭ്രാന്തിയിലാഴ്ത്തിയത്. പന്മന ചിറ്റൂരില്‍ കഴിഞ്ഞ ദിവസം രണ്ടു വയസുള്ള കുട്ടിയുടെ ശരീരത്തിലാണ് കറുത്ത സ്റ്റിക്കര്‍ കണ്ടെത്തിയത്. മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടയിലാണ് ജനാലകളില്‍ മാത്രം പ്രത്യക്ഷമായിരുന്ന കറുത്ത സ്റ്റിക്കര്‍ കുട്ടിയുടെ ശരീരത്തിലും കണ്ടെത്തിയത്. ചവറയിലാണ് സംഭവം.
എന്നാൽ ഈ പ്രദേശങ്ങളിൽ ഇപ്പോൾ കറുത്ത സ്‌റ്റിക്കര്‍ വഴിമാറി വെളുത്ത സ്‌റ്റിക്കറുകളും പ്രത്യക്ഷപ്പെടുന്ന കാഴ്ച്ചയാണ് കാണുന്നത്. അതിനാൽ ഇവിടെയുള്ള പരിസരപ്രദേശത്തേയും ജനങ്ങള്‍ ഭീതിയിലായി. ചവറ കൃഷ്‌ണന്‍നട വാര്‍ഡിലാണ് വീടിന്റെ ജനല്‍ ചില്ലില്‍ വെളുത്ത സ്‌റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സ്‌റ്റിക്കര്‍ കാണാനിടയായത്. ഉടന്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പോലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചു.
ദിവസങ്ങള്‍ക്കു മുമ്പ് കുലശേഖരപുരം, തുറയില്‍ കുന്ന്, ഓച്ചിറ ,അഴീക്കല്‍, പുത്തന്‍തുറ ,തേവലക്കര, ചന്ദ്രാസ് ജംഗ്‌ഷന്‍, ആല്‍ത്തറ ബീച്ച്, കരിത്തുറ എന്നിവടങ്ങളില്‍ വീടുകളില്‍ കറുത്ത സ്‌റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടതു ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ചില്ലുകള്‍ തകരാതിരിക്കാന്‍ കമ്പനി ഒട്ടിച്ചുനല്‍കുന്നതാണെന്നു കടക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ ചില വ്യാപാരികള്‍ പറയുന്നത് ഗ്ലാസ് വൃത്തിയാക്കിയാണ് ഉപഭോക്‌താക്കള്‍ക്ക് നല്‍കുന്നതെന്നാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പണിത വീട്ടില്‍ ഇത്തരത്തില്‍ സ്‌റ്റിക്കര്‍ കാണാന്‍ ഇടയായിട്ടില്ലെന്നു വീട്ടുകാര്‍ പറയുന്നു. സിസി ടിവി. ലോബിയുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
സ്‌റ്റിക്കറുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ പ്രവാസികളും ആശങ്കയിലാണ്. ദിവസവും പോലീസ് സ്‌റ്റേഷനുകളിലേക്ക് നിരവധി കോളുകളാണ് വരുന്നതെന്നു ചവറ പോലീസ് അറിയിച്ചു. നടോടിസംഘങ്ങള്‍, ഇതര സംസ്‌ഥാനക്കാരായ ഭിക്ഷാടകര്‍, പ്ലാസ്‌റ്റിക്ക്, ബെഡ്‌ഷീറ്റ് വ്യാപാരികള്‍, വീട്ടുസാധങ്ങള്‍ വില്‍ക്കാന്‍ എത്തുന്നവര്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
എന്നാല്‍ സാമൂഹ്യവിരുദ്ധരാണ് ഇതിനു പിന്നിലെന്നും സംശയമുണ്ട്. ഇതേസമയം കറുത്ത സ്‌റ്റിക്കര്‍ പ്രചാരണം മൂലം വീടുകളില്‍ എത്തിച്ച് വീട്ടുസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരികളും ആശങ്കയിലായി. വ്യാപാരം നേര്‍ പകുതിയായതായി വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ മൂന്നു ദിവസമായി വ്യാപാരത്തിനു പോകാന്‍ കഴിയാത്ത അവസ്‌ഥയാണ്.
https://www.facebook.com/Malayalivartha