പാക്കിനെ ബഹുമാനിക്കണം... അണുബോംബ് ഇടുമെന്ന് മണിശങ്കർ അയ്യരുടെ ഭീഷണി
പാകിസ്താനെ ബഹുമാനിച്ചില്ലെങ്കിൽ അവർ അണുബോംബ് വർഷിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. സൈനിക ബലം കാണിച്ച് പാകിസ്ഥാനെ പ്രകോപിപ്പിക്കുന്നതിന് പകരം ചർച്ച നടത്തുകയാണ് വേണ്ടതെന്ന് മണിശങ്കർ അയ്യർ. പാകിസ്താന്റെ പക്കൽ അണുബോംബുകളുണ്ട്. ലാഹോറിൽ നിന്ന് ബോംബിട്ടാൽ അമൃത്സറിലെത്താൻ 8 സെക്കൻഡ് എടുക്കില്ല, എന്നും അയ്യർ മുന്നറിയിപ്പ് നൽകി.
പാകിസ്താനുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കണം. അവർക്ക് വേണ്ട പരിഗണനയും ബഹുമാനവും നൽകില്ലെങ്കിൽ വില നൽകേണ്ടിവരും. ആണവായുധം വിന്യസിക്കാൻ ഇത് ഇസ്ലാമാബാദിനെ പ്രകോപിപ്പിക്കുമെന്നും അയ്യർ കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം 15ന് നടത്തിയ ഒരു അഭിമുഖത്തിലാണ് മണിശങ്കർ അയ്യരുടെ പരാമർശം.
'ഇന്ത്യൻ സർക്കാരിന് വേണമെങ്കിൽ ഇസ്ലാമാബാദിനോട് കടുപ്പത്തിൽ സംസാരിക്കാം. എന്നാൽ, അയൽ രാജ്യത്തെ ബഹുമാനിക്കാതിരുന്നാൽ വലിയ വില കൊടുക്കേണ്ടി വരും. അവർക്ക് അണുബോംബുകളുണ്ട്. നമുക്കുമുണ്ട്. എന്നാൽ, ലാഹോറിൽ ബോംബിടാൻ ഒരു ഭ്രാന്തൻ തീരുമാനിച്ചെന്നിരിക്കട്ടെ. അതിന്റെ വികിരണം അമൃത്‌സറിലെത്താൻ എട്ട് സെക്കന്റ് പോലും വേണ്ടിവരില്ല.
നമ്മൾ അവരെ ബഹുമാനിച്ചാൽ അവർ സമാധാനപരമായി നിലകൊള്ളും. മറിച്ച് നാം അവരെ അവഹേളിച്ചാൽ, ആ ഭ്രാന്തൻ വന്ന് ഇന്ത്യയ്‌ക്ക് നേരെ അണുബോംബെറിയാൻ തീരുമാനിച്ചാൽ എന്ത് ചെയ്യാനാകും?', മണിശങ്കർ അയ്യർ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും മണിശങ്കർ അയ്യർ പരോക്ഷ വിമർശനം ഉന്നയിച്ചു. പാകിസ്ഥാനുമായുള്ള നമ്മുടെ പ്രശ്‌നങ്ങൾ എത്ര ഗുരുതര സ്വഭാവമുള്ളതുമാകട്ടെ, അത് പരിഹരിക്കാൻ നാം കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. എന്നാൽ, ഈ കഴിഞ്ഞ പത്ത് കൊല്ലത്തിൽ ഒരു കഠിന പ്രയത്‌നവും ഉണ്ടായിട്ടില്ലെന്നും മണിശങ്കർ പറഞ്ഞു.
പാക് അധിനിവേശ കശ്മീർ ഭാരതത്തിന്റെ ഭാഗമാണെന്ന് നരേന്ദ്രമോദി സർക്കാർ അസന്നിഗ്ദമായി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അയ്യരുടെ പ്രസ്താവന. മുൻപ് ഇന്ത്യ സൈനിക ശക്തി കൂട്ടരുതെന്ന് കോൺഗ്രസ് നേതാവിന്റെ വാക്കുകൾ വിവാദമായിരുന്നു. പാകിസ്താനുമായി ഇന്ത്യ ചർച്ച നടത്തണമെന്നും ഇന്ത്യയുടെ ശക്തി വർദ്ധിക്കുന്നത് പാകിസ്താനെ പ്രകോപ്പിക്കുമെന്നുമായിരുന്നു അന്നത്തെ പരാമർശം.
കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്‌ക്ക് പിന്നാലെയാണ് പാക് അനുകൂല പ്രസ്താവനയുമായി മണിശങ്കർ അയ്യരുടെ രംഗപ്രവേശം. പാകിസ്താന്റെ കൈകൾ വളയിട്ട കൈകളല്ലെന്നും പിഒകെ ഇന്ത്യയുമായി ലയിച്ചാൽ ആണവായുധം പ്രയോഗിക്കുമെന്നാണ് നാഷണൽ കോൺഫറൻസ് നേതാവ് പറഞ്ഞത്.
പിഒകെ എന്നും ഭാരതത്തിന്റെ ഭാഗമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. പിഒകെയിലെ ജനങ്ങൾ ഭാരതത്തിനോട് ലയിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും അതിനാൽ അത് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാക് അനുകൂല പ്രസ്താവനയുമായി ഫറൂഖ് അബ്ദുള്ളയും മണിശങ്കർ അയ്യരും എത്തിയത്.
മണിശങ്കർ അയ്യരുടെ പരാമർശത്തിനെതിരെ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മണിശങ്കർ അയ്യർ പാകിസ്ഥാനിൽ പോകണമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ കോൺഗ്രസ് നേതാക്കൾ പരിഭ്രാന്തിയിലാണ്.
ലോകത്തെ മികച്ച പ്രതിരോധ സംവിധാനമുള്ള ഇന്ത്യയിൽ വിശ്വാസമില്ലാത്തവർ ഇവിടെ തുടരരുത് , പാകിസ്ഥാനിലേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ ഹൃദയം പാകിസ്ഥാനൊപ്പമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചു. കോൺഗ്രസ് നേതാക്കൾ ഇന്ത്യയിൽ താമസിക്കുന്നെങ്കിലും ഹൃദയം പാകിസ്ഥാനൊപ്പമാണെന്നും അദ്ദേഹം വിമർശിച്ചു.
https://www.facebook.com/Malayalivartha