വേനൽച്ചൂട്: തൊഴിൽവകുപ്പ് പരിശോധന തുടരുന്നു
സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ തൊഴിൽ സമയ ക്രമീകരണങ്ങളും മറ്റു നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നത് ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് പരിശോധന തുടരുന്നു . ഫെബ്രുവരി മുതൽ 2650 പരിശോധനകളാണ് ഇതിനോടകം പൂർത്തിയാക്കിയത്.
നിയമലംഘനം കണ്ടെത്തിയ സ്ഥലങ്ങളിൽ അത് പരിഹരിക്കുകയും ആവർത്തിക്കാതിരിക്കുന്നതിന് നടപടികൾ സ്വീകരിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ഫെബ്രുവരി മുതൽ മെയ് 15 വരെ രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്.
പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം.
സംസ്ഥാനത്തെ തോട്ടം തൊഴിലാളികളടക്കമുള്ള എല്ലാ തൊഴിലാളികൾക്കും ബാധകമാക്കിയ തൊഴിൽ സമയക്രമീകരണം പാലിക്കപ്പെടുന്നത് ഉറപ്പാക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ , പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.
https://www.facebook.com/Malayalivartha