തിരക്കഥയുടെ ചർച്ച പൊടിപൊടിച്ചു; മുറിക്കുള്ളിൽ കയറിയ മോഷ്ടാക്കൾ അടിച്ചു മാറ്റി മുങ്ങിയത് തിരക്കഥയുമായി
മലയാള സിനിമാ ചിത്രീകരണത്തിനായി എത്തിയ സംഘം താമസിച്ച ലോഡ്ജില്‍ മോഷണം നടത്തിയ രണ്ടു യുവാക്കളെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങളം ബൈപാസ് റോഡിലെ കൈരളി ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ താമസിച്ച മുറിയില്‍നിന്നു ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ മോഷ്ടിച്ച കേസില്‍ കണയങ്കോട് കൊപ്രപാണ്ടിക വീട്ടില്‍ ആഷിക് (26), നടേരി കണ്ണറ്റിട വ യല്‍ക്കുനി നിഷാദ് (23) എന്നിവരാണ് അറസ്റ്റിലായത്.
സംവിധായകന്‍ ചേവായൂര്‍ ബിനീഷ്, അസി. ഡയറക്ടര്‍ ഉണ്ണി സത്യന്‍ എന്നിവരും മറ്റു സിനിമാ പ്രവര്‍ത്തകരും താമസിച്ച മുറിയില്‍നിന്നു രണ്ടു ദിവസം മുമ്പായിരുന്നു മോഷണം. തിരക്കഥ സംബന്ധിച്ച ചര്‍ച്ച പുലര്‍ച്ചെ വരെ നീണ്ടപ്പോള്‍ മുറി അകത്തുനിന്നു പൂട്ടാതെയായിരുന്നു ഇവര്‍ കിടന്നത്. മുറിയില്‍ കണ്ട ഇവരുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ അടിച്ചുമാറ്റിയ മോഷ്ടാക്കള്‍ തിരക്കഥയും കൊണ്ടുപോയി.
നടന്‍മാരായ ധര്‍മജന്‍, ബിജുക്കുട്ടന്‍, രാഹുല്‍ മാധവന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന പേരിടാത്ത സിനിമയുടെ ഷൂട്ടിങ് ലൊക്കേഷന്‍ തീരുമാനിച്ച ശേഷം തിരക്കഥ മോഷണം പോയതിനാല്‍ ഷൂട്ടിങ് താല്‍ക്കാലികമായി മുടങ്ങി. സിഐ കെ. ഉണ്ണിക്കൃഷ്ണന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ സാജു അബ്രഹാം, ജൂനിയര്‍ എസ്‌ഐ വി. വിജേഷ്, എസ്‌ഐ കെ. ബാബുരാജ്, എഎസ്‌ഐമാരായ മുനീര്‍, എ. രാധാകൃഷ്ണന്‍, എസ്‌സിപിഒമാരായ ഗിരീഷ്, മുനീര്‍ എന്നിവരാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha