"കാൽ അടിച്ചൊടിച്ചാൽ പോരാ, വെട്ടണം! നമുക്ക് ഭരണം ഉണ്ട്... പാർട്ടി തുണയ്ക്കും, ഡമ്മി പ്രതികളെ ഇറക്കി രക്ഷിക്കാം, കേസിൽ കുടുങ്ങില്ല'' സിപിഎമ്മിനെ തിരിഞ്ഞ് കൊത്തി ആകാശ് തില്ലങ്കേരി..

ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍, ഏറ്റെടുത്തതു പാര്‍ട്ടി ക്വട്ടേഷന്‍തന്നെയെന്ന് അറസ്‌റ്റിലായ ആകാശിന്റെ മൊഴി പുറത്ത്. ഷുഹൈബിനെ വെട്ടാന്‍ നിര്‍ദേശിച്ചതു ഡി.വൈ.എഫ്.ഐ. പ്രാദേശികനേതാവാണ്. അടിച്ചാല്‍ പോരേയെന്നു ചോദിച്ചപ്പോള്‍, വെട്ടണമെന്നു ശഠിച്ചെന്നും ആകാശ് മൊഴി നല്‍കി. പിടിക്കപ്പെട്ടാല്‍ ഭരണത്തണലില്‍ സംരക്ഷിക്കുമെന്ന ഉറപ്പുലഭിച്ചു. ഡമ്മി പ്രതികളെ കിട്ടിയാല്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തില്ലെന്നും ക്വട്ടേഷന്‍ നല്‍കിയവര്‍ പറഞ്ഞു.
വെട്ടാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ എവിടെയെന്നറിയില്ല. അവ ഡി.വൈ.എഫ്.ഐ. നേതാക്കള്‍ കൊണ്ടുപോയെന്നും ആകാശ് പോലീസിനോടു പറഞ്ഞു. ആകാശിന്റെ മൊഴി പുറത്തുവന്നതോടെ സി.പി.എം. കൂടുതല്‍ പ്രതിരോധത്തിലായി. മുഖ്യമന്ത്രി പിണറായി വിജയന്‍, പി. ജയരാജന്‍ തുടങ്ങിയ ഉന്നതനേതാക്കള്‍ക്കൊപ്പം ആകാശ് നില്‍ക്കുന്ന ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. സി.പി.എം. ഇടപെട്ടാണു ഡി.വൈ.എഫ്.ഐ. നേതാവ് അക്രമിസംഘത്തെ നിയോഗിച്ചതെന്നു പോലീസ് സംശയിക്കുന്നു.
ഷുഹൈബിനെ കൊലയാളിസംഘത്തിനു പരിചയമില്ലാത്തതിനാല്‍ എടയന്നൂരിലെ ഡി.വൈ.എഫ്.ഐ. നേതാവ് ഒപ്പം പോയി. പ്രാദേശികനേതാക്കളാണു ഷുഹൈബ് എവിടെയുണ്ടെന്ന വിവരം കൊലയാളിസംഘത്തിനു കൈമാറിയതെന്നും പോലീസ് സ്‌ഥിരീകരിച്ചു. എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ.എസ്.യു-എസ്.എഫ്.ഐ. സംഘര്‍ഷത്തേത്തുടര്‍ന്ന് എടയന്നൂരിലെ കോണ്‍ഗ്രസ് ഓഫീസ് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.
അക്രമം നടത്തി മടങ്ങിയ സി.ഐ.ടി.യു. പ്രവര്‍ത്തകരെ ഷുഹൈബിന്റെ നേതൃത്വത്തില്‍ തടഞ്ഞു. സംഘര്‍ഷത്തില്‍ സി.ഐ.ടി.യുക്കാര്‍ക്കു തിരിച്ചടി നേരിട്ടതിന്റെ പ്രതികാരമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു. ഷുഹൈബിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത ഡി.വൈ.എഫ്.ഐ. നേതാവ് കണ്ണൂര്‍ ജില്ല വിട്ടില്ലെന്നും പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നും പോലീസ് സംശയിക്കുന്നു. ഇവരെ കണ്ടെത്താന്‍ വ്യാപകതെരച്ചില്‍ നടക്കുന്നു.
https://www.facebook.com/Malayalivartha























