ഷുഹൈബ് വധക്കേസില്‍ സി.പി.എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരിയുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ സാഹചര്യ തെളിവുകള്‍ പുറത്ത്; ഷുഹൈബിനെ കൊലപ്പെടുത്താൻ കൊലയാളികൾക്ക് വാഹനം സംഘടിപ്പിച്ചത് ആകാശ് തില്ലങ്കേരി

ഷുഹൈബിനെ വധിക്കുന്നതിന് കൊലയാളി സംഘമെത്തിയ വാഹനം വാടകയ്ക്ക് എടുത്തത് ആകാശ് ആണെന്ന് പോലീസിന് വിവരം ലഭിച്ചു. മൊബൈല്‍ ഫോണ്‍ വിളികളുടെ രേഖകള്‍ അടക്കമുള്ളവ പോലീസിന് ലഭിച്ചു. തളിപ്പറമ്ബില്‍ നിന്നാണ് സംഘം വാഹനം വാടകയ്ക്ക് എടുത്തത്. കൊലയ്ക്ക് ഒരു ദിവസം മുന്‍പ് ആകാശ് തളിപ്പറമ്ബില്‍ എത്തിയിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
സംഘത്തില്‍ ഉള്‍പ്പെട്ട അഞ്ചു പേരെ കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരില്‍ രണ്ടു പേരാണ് പിടിയിലായ ആകാശും റിജിന്‍ രാജും. മറ്റ് മൂന്നു പേര്‍ പാര്‍ട്ടിയുടെ സുരക്ഷിത കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് സൂചന.
ഡി.വൈ.എഫ്.ഐ പ്രദേശിക നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് കൊല നടത്തിയതെന്ന് ആകാശ് നല്‍കിയ മൊഴി ഇന്നലെ പുറത്തുവന്നിരുന്നു. എടയന്നൂര്‍ സ്കൂളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. എടയന്നൂര്‍ ഭാഗത്തുനിന്നുള്ള ഡി.വൈ.എഫ്.ഐ നേതാവാണ് തില്ലങ്കേരിയിലുള്ള ആകാശിന് ക്വട്ടേഷന്‍ നല്‍കിയത്.
ഷുഹൈബിനെ ആക്രമിച്ച ശേഷം പ്രതികള്‍ അവരവരുടെ വീടുകളിലേക്കാണ് പോയത്. പ്രതികളില്‍ ഒരാള്‍ ആയുധങ്ങളും കൊണ്ടുപോയിരുന്നു. എന്നാല്‍ ഇതാരാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ലെന്ന് ആകാശ് മൊഴി നല്‍കിയിരുന്നു. ഷുഹൈബ് കൊല്ലപ്പെട്ടു എന്നറിഞ്ഞതോടെയാണ് എല്ലാവരും ഒളിവില്‍ പോയതെന്നും ആകാശ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























