ഹാദിയ കേസ് സുപ്രീംകോടതി പരിഗണിക്കും ; ഹാദിയയുടെ ആരോപണത്തെ കുറിച്ച് വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ അനുവദിക്കണം എന്ന് അശോകന്റെ അഭിഭാഷകരും, എന്‍ഐഎയും ഇന്ന് കോടതിയില്‍ ആവശ്യപ്പെടും

ഹാദിയ കേസ് വീണ്ടും സുപ്രീംകോടതി പരിഗണനയിൽ. സ്വതന്ത്രയായി ജീവിക്കാനുള്ള അവകാശം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കണമെന്നും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഹാദിയ നല്‍കിയ സത്യവാങ്മൂലം കോടതി ഇന്ന് പരിഗണിക്കും.
കേസില്‍ ഹാദിയയെ കക്ഷി ചേര്‍ത്ത സുപ്രീംകോടതി, ഷെഫിന്‍ ജഹാനുമായുള്ള വിവാഹക്കാര്യത്തില്‍ നിലപാട് ആരാഞ്ഞതിനെതുടർന്നാണ് ഹാദിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അഭിഭാഷകനായ സയ്യദ് മര്‍സൂഖ് ബാഫഖി മുഖേനെ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അച്ഛന്‍ അശോകന്‍, അമ്മ, എന്‍ഐഎ ഉദ്യോഗസ്ഥര്‍, വൈക്കം ഡിവൈഎസ്പി ,രാഹുല്‍ ഈശ്വര്‍, ശിവ ശക്തി യോഗ സെന്ററിലെ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കെതിരെ ഹാദിയ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തന്നെ മാനസികമായി പീഡിപ്പിച്ച ഭരണകൂടത്തില്‍ നിന്നും ഉത്തരവാദിത്ത പെട്ടവരില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കാന്‍ ഉത്തരവിടണം എന്നും ഹാദിയ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വൈക്കത്ത് വീട്ട് തടങ്കലില്‍ ആയിരുന്നപ്പോൾ ഹിന്ദു മതത്തിലേക്ക് മാറാനും മറ്റൊരു വിവാഹം കഴിക്കാനും സമ്മര്‍ദ്ദമുണ്ടായി. വീട്ടില്‍ നല്‍കിയ ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി നൽകി. ക്രിമിനല്‍ എന്ന മുന്‍വിധിയോടെയാണ് ചില എന്‍ഐഎ ഉദ്യോഗസ്ഥര്‍ പെരുമാറിയത്. പിടികിട്ടാപുള്ളികളോടുള്ള സമീപനമായിരുന്നു വൈക്കം ഡിവൈഎസ്പിയുടെത്. അശോകന്‍ ചിലരുടെ സ്വാധീന വലയത്തിലാണെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്.
ഹാദിയയുടെ ആരോപണത്തെ കുറിച്ച് വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ അനുവദിക്കണം എന്ന് അശോകന്റെ അഭിഭാഷകരും, എന്‍ഐഎയും ഇന്ന് കോടതിയില്‍ ആവശ്യപ്പെടും.
ഹാദിയയെ സിറിയയിലേക്ക് കടത്തി ഐസിസ് ഭീകരരുടെ ലൈംഗിക അടിമയാക്കുകയാണ് ഷഫിന്‍ ജഹാന്റെയും സൈനബയുടെയും ഉദ്ദേശമെന്നാണ് അശോകന്റെ ആരോപണം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തക സൈനബയും സത്യസരണിയും ചെയ്യുന്നത് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും ചൂണ്ടിക്കാട്ടി അശോകനും കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























