അട്ടപ്പാടിയിലെ യുവാവിന്റെ കൊലപാതകം; രാഷ്ട്രീയനേതാക്കളും സന്നദ്ധസംഘടനകളും ഉദ്യോഗസ്ഥരുമാണ് എല്ലാ കേസ്സുകളിലും കുററക്കാരെന്ന് കെ. സുരേന്ദ്രൻ

മററു സംസ്ഥാനങ്ങളിലെ എം. പി മാർ പലരും മണ്ഡലത്തിലെ പാവപ്പെട്ടവർക്കുവേണ്ടി സുരക്ഷാ ഭീമ യോജന ക്യാംപുകൾ നടത്താറുണ്ടെന്നും രണ്ടും രണ്ടര ലക്ഷം കുടുംബങ്ങളെ സൗജന്യമായി ഇത്തരം സ്കീമുകളിൽ ചേർപ്പിച്ച എം. പി മാർ പന്ത്രണ്ടു രൂപയുടെയും മുന്നൂറു രൂപയുടെയും പ്രീമിയം ഇന്നു മരണപ്പെട്ട ആ യുവാവിനെക്കൊണ്ട് ചേർപ്പിച്ചിരുന്നെങ്കിൽ നാലുലക്ഷം രൂപ ഇന്നുതന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന് കിട്ടുമായിരുന്നുവെന്ന് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്.
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നൂറിലധികം അഴിമതിക്കേസ്സുകളാണ് ആദിവാസി മേഖലയിൽ മാധ്യമങ്ങൾ പുറത്തുവിട്ടത്. ആദിവാസികളുടെ പാർപ്പിടം, കുടിവെള്ളം, ചികിൽസ, പോഷകാഹാരം, വൈദ്യുതി, ഭൂമി, ശൗചാലയങ്ങൾ, വിദ്യാഭ്യാസം എന്നിവക്ക് കേന്ദ്രസംസ്ഥാന സർക്കാരുകൾ ചെലവഴിച്ച ഫണ്ടുകളുടെ കാര്യത്തിലാണ് ഈ തട്ടിപ്പുകൾ മുഴുവൻ നടന്നത്. ഭൂരിഭാഗവും കേന്ദ്രധനസഹായമുപയോഗിച്ചുള്ള പദ്ധതികൾ. രാഷ്ട്രീയനേതാക്കളും സന്നദ്ധസംഘടനകളും ഉദ്യോഗസ്ഥരുമാണ് എല്ലാ കേസ്സുകളിലും കുററക്കാർ. നിർഭാഗ്യകരമെന്നു പറയട്ടെ ഒരു കേസ്സുപോലും ഈ സർക്കാർ അന്വേഷിക്കാൻ തയ്യാറായില്ല. കഴിഞ്ഞ സർക്കാരിലെ പട്ടികവർഗ്ഗ മന്ത്രി ആദിവാസി ഫണ്ടുപയോഗിച്ച് സ്വന്തം വീട്ടിലേക്ക് റോഡ് വെട്ടിയതടക്കം വൻ അഴിമതിക്കേസ്സ് പുറത്തുവന്നിട്ടും നടപടി ഉണ്ടായില്ല. രണ്ടുതവണ ഈ ബാലൻതന്നെ സമ്പൂർണ്ണ വൈദ്യുതീകരണം പ്രഖ്യാപിച്ച നാടാണ് കേരളം.
ഇന്നും ആയിരക്കണക്കിന് ആദിവാസികൾക്ക് കരണ്ടില്ല. ഭവനനിർമ്മാണ പദ്ധതികളെല്ലാം പാളി. റേഷൻകാർഡുപോലും ആയിരക്കണക്കിന് ആളുകൾക്ക് കേരളത്തിലില്ല. അംഗൻവാടികളിൽ കുട്ടികൾക്ക് നൽകുന്ന പോഷകാഹാരത്തിൽപോലും വെട്ടിപ്പു നടക്കുന്നു. ആഘോഷപൂർവം നടത്തിയ പട്ടയമേളയിൽപോലും പ്രഖ്യാപിച്ച ഭൂമി കൊടുത്തിട്ടില്ല. മററു സംസ്ഥാനങ്ങളിലെ എം. പി മാർ പലരും മണ്ഡലത്തിലെ പാവപ്പെട്ടവർക്കുവേണ്ടി സുരക്ഷാ ഭീമ യോജന ക്യാംപുകൾ നടത്താറുണ്ട്. രണ്ടും രണ്ടര ലക്ഷം കുടുംബങ്ങളെ സൗജന്യമായി ഇത്തരം സ്കീമുകളിൽ ചേർപ്പിച്ച എം. പി മാർ നമ്മുടെ നാട്ടിലുണ്ട്. പന്ത്രണ്ടു രൂപയുടെയും മുന്നൂറു രൂപയുടെയും പ്രീമിയം ഇന്നു മരണപ്പെട്ട ആ യുവാവിനെക്കൊണ്ട് ചേർപ്പിച്ചിരുന്നെങ്കിൽ നാലുലക്ഷം രൂപ ഇന്നുതന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന് കിട്ടുമായിരുന്നു. എം. ബി. രാജേഷ് അതൊന്നും ചെയ്തിട്ടില്ല.
ഒരു.എം.പി എന്ന നിലയിൽ തനി കാപട്യക്കാരനായ രാജേഷ് മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസി ഫണ്ടുവിനിയോഗം ഒരു സോഷ്യൽ ഓഡിററിനു വിധേയമാക്കിയാൽ കാണാം സത്യം. പത്തുവർഷം എം. പിയായിരുന്നിട്ടും അട്ടപ്പാടി ഇന്നും അതുപോലെത്തന്നെ നിൽക്കുന്നു. ബാലനാണെങ്കിൽ സിസ്ലോണിനെ അട്ടപ്പാടിയിൽ കൊണ്ടുവരാൻ കാണിച്ച ഉൽസാഹം ആദിവാസികൾക്കുവേണ്ടി വേറൊരു കാര്യത്തിലും കാണിച്ചില്ല. തൻറെ സ്വന്തക്കാരൻറെ ഭൂമിയിലേക്കു വൈദ്യുതി എത്തിക്കാൻ കാണിച്ച ശുഷ്ക്കാന്തി നേരത്തെ ചർച്ചയായതാണ്. ഈ കൊലക്കുത്തരവാദി ഇവരൊക്കെത്തന്നെയാണ്. ആരു നിഷേധിച്ചാലും പൊതുമനസ്സാക്ഷിയുടെ മുന്നിൽ നിങ്ങൾ ഉത്തരം പറയേണ്ടിവരും.
https://www.facebook.com/Malayalivartha
























