'ഉപ്പും മുളകും ചേർക്കേണ്ടതില്ല... ഇത്തരം ഇറച്ചിക്ക് അല്ലെങ്കിലേ ഉവർപ്പാണ്' ; ശ്രദ്ധേയമായി കെ ആർ മീരയുടെ ഫേസ്ബുക് പോസ്റ്റ്

അട്ടപ്പാടിയിൽ മോഷണക്കുറ്റം ചുമത്തി ആൾക്കൂട്ടമർദ്ദനത്തിന് ഇരയായ മധുവെന്ന ആദിവാസി യുവാവിന്റെ അരുംകൊലയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. യുവാവിന്റെ മരണത്തെ തുടർന്ന് വൻ പ്രതിഷേധങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ വഴി പടർന്നു കൊണ്ടിരിക്കുന്നത്. യുവാവിന് ആദരാഞ്ജലി അർപ്പിച്ച് എഴുത്തുകാരി കെ.ആർ.മീര ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുന്നു.
ഇനി പോകുമ്പോൾ കുറേക്കൂടി ആളെക്കൂട്ടണമെന്നും കൊന്ന് തിന്നുമ്പോൾ തർക്കമുണ്ടാക്കരുതെന്നും പറയുന്ന കുറിപ്പ് മരവിച്ച കേരളം മനസാക്ഷിയെ കുത്തിനോവിക്കുന്ന ഒന്നാണ്. കാടിന്റെയും മണ്ണിന്റെയും കയ്പ് രുചിയുള്ള ഇറച്ചിയിൽ ഉപ്പും മുളകും ചേർക്കേണ്ടതില്ലെന്നും മീര തന്റെ പോസ്റ്റിൽ പറയുന്നു.
കെ ആർ മീരയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ;
അടുത്ത തവണ പുറപ്പെടുമ്പോൾ കൂടുതൽ പേരെ കൂട്ടണം.
ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഗുഹ വളഞ്ഞ് വിരട്ടണം.
വാതിൽക്കൽ കരിയില കൂട്ടിയിട്ടു പുകയ്ക്കണം.
പേടിച്ചരണ്ട് പുറത്തു ചാടുമ്പോൾ കെണി വച്ചു പിടിക്കണം.
തല കീഴായ് കെട്ടിത്തൂക്കണം.
വലിയ ചെമ്പിൽ വെള്ളം നിറയ്ക്കണം.
അടിയിൽ തീ കൂട്ടണം.
ആ ചാക്കിലെ അരിയും മല്ലിപ്പൊടിയുമിട്ടു തിളപ്പിക്കണം.
ആ കെട്ടിലെ ബീഡി വലിച്ച് കാത്തിരിക്കണം.
എല്ലും തോലും കളയുമ്പോൾ ബാക്കിയാകുന്ന ഒരു പിടി
വേവു പാകമാകുമ്പോൾ
ആക്രാന്തവും വാക്കുതർക്കവുമില്ലാതെ
ഒരുമയോടെ പങ്കിട്ടു തിന്നണം.
നിങ്ങളെന്താണിങ്ങനെ എന്നു നിത്യമായി പകച്ച
പളുങ്കു കണ്ണുകൾ എനിക്ക്.
വാക്കുകൾ വറ്റിപ്പോയ ചുവന്ന നാവു നിനക്ക്.
കരിഞ്ഞ പാമ്പു പോലെ കറുത്തുണങ്ങിയ കുടൽ ലവന്.
ആരും കോർത്തുപിടിച്ചിട്ടില്ലാത്ത വിരലുകൾ ഇവന്.
ആരും തലോടിയിട്ടില്ലാത്ത പാദങ്ങൾ മറ്റവന്.
ചങ്കു പണ്ടേ ദ്രവിച്ചുപോയി.
ശ്വാസകോശങ്ങൾ അലുത്തുപോയി.
പക്ഷേ, പേടിച്ചു പേടിച്ചു പേടിച്ചു മെഴുമെഴുത്തു പോയ
വെളു വെളുത്ത തലച്ചോർ സ്വയമ്പനാണ്.
ഉപ്പും മുളകും ചേർക്കേണ്ടതില്ല.
ഇത്തരം ഇറച്ചിക്ക് അല്ലെങ്കിലേ ഉവർപ്പാണ്.
കാടിന്റെയും കണ്ണീരിന്റെയും എരിവുള്ള കവർപ്പ്.
https://www.facebook.com/Malayalivartha
























