വന്യമൃഗങ്ങള്‍ നിറഞ്ഞ കൊടുംവനത്തില്‍ വർഷങ്ങളോളം സുരക്ഷിതാനായി അന്തിയുറങ്ങി... നാട്ടിലേക്കിറങ്ങിയപ്പോൾ മനുഷ്യ മൃഗങ്ങൾ കടിച്ചുകീറി... വിശപ്പടക്കാനായി ഒരുപിടിയരി മോഷ്ടിച്ചെന്നാരോപിച്ച് മനുഷ്യ മൃഗങ്ങളുടെ മർദ്ദനമേറ്റു മരിച്ച മധുവിന്റെ പോസ്റ്റുമോർട്ടം തുടങ്ങി

വർഷങ്ങളോളം വന്യമൃഗങ്ങള്‍ നിറഞ്ഞ കൊടുംവനത്തില്‍ അന്തിയുറങ്ങിയ മധുവിന് ഒടുവില്‍ അന്തകനായത് മനുഷ്യത്വം മരവിച്ച ആള്‍ക്കൂട്ടം. വിശപ്പടക്കാനായി ഒരുപിടിയരി മോഷ്ടിച്ചെന്നാരോപിച്ച് മനുഷ്യ മൃഗങ്ങളുടെ മർദ്ദനമേറ്റു മരിച്ച മധുവിന്റെ പോസ്റ്റുമോർട്ടം തൃശൂർ മെഡിക്കൽ കോളേജിൽ ആരംഭിച്ചു.
ഫോറൻസിക് വിഭാഗം മേധാവി ഡോ. ബലറാമിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം. 11 മണിയോടെ പോസ്റ്റുമോർട്ടം പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഇതിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോകുന്ന മൃതദേഹത്തിനൊപ്പം രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും അനുഗമിക്കുമെന്നാണ് വിവരം. പൊലീസിന്റെ സാന്നിദ്ധ്യത്തിന് പുറമെ പോസ്റ്റുമോർട്ടം ദൃശ്യങ്ങൾ പൂർണമായും കാമറയിൽ പകർത്തുന്നുണ്ട്. മധുവിനേറ്റ മർദ്ദനത്തിന്റെ ക്രൂരത എത്രത്തോളമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടോടെ വ്യക്തമാകും.
അതിനിടയിൽ മന്ത്രിമാരായ എ.കെ. ബാലനും കെ.കെ.ശൈലജ മെഡിക്കൽ കോളേജിലെത്തി. രാവിലെ ആദ്യമെത്തിയത് ശൈലജ ടീച്ചറാണ്. കുറ്റക്കാർക്കെതിരെ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മധുവിന്റെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്ന കാര്യം അടുത്ത മന്ത്രി സഭാ യോഗത്തിൽ പരിഗണിക്കും. ആദിവാസികൾക്ക് മാത്രമാണ് കാട്ടിൽ കയറാനുള്ള അവകാശം. അതു മറികടന്ന് കാട്ടിലെത്തി മധുവിനെ മർദ്ദിച്ചവർക്കെതിരെ വനാവകാശ നിയമമനുസരിച്ചും കേസെടുക്കും. ഭക്ഷിക്കാനുള്ള സാധനങ്ങൾ ശേഖരിക്കുക മാത്രമാണ് മധു ചെയ്തതെന്നും മന്ത്രി പ്രതികരിച്ചു.
ചില ആദിവാസി സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരുമൊഴികെ മറ്റാരും പോസ്റ്റുമോർട്ടം നടക്കുന്ന മെഡിക്കൽ കോളേജിൽ രാവിലെ എത്തിയിട്ടില്ല. കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, പി.കെ. ബിജു എം.പി, അനിൽ അക്കര എം.എൽ.എ, കാനം രാജേന്ദ്രൻ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരാണ് ആശുപത്രിയിലെത്തിയ പ്രമുഖരായ രാഷ്ട്രീയ നേതാക്കൾ. കൂടുതൽ നേതാക്കളും ജനപ്രതിനിധികളും മെഡിക്കൽ കോളേജിൽ എത്തുമെന്നാണ് റിപ്പോർട്ട്. മധുവിന്റെ നാട്ടിൽ നിന്ന് കൂടുതൽ പേർ എത്തിത്തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ സംഘർഷ സാധ്യതയുണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാവിലെ തന്നെ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























