അട്ടപ്പാടിയില്‍ മധുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവൻ പ്രതിളും അറസ്റ്റില്‍; ഫോറസ്റ്റുകാരുടെ സഹായത്തോടെയാണ് മധുവിനെ കണ്ടെത്തിയതെന്ന് പ്രതികള്‍

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കള്ളനെന്ന് ആരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടിയതായി പൊലീസ്. രാവിലെ 11 പേര്‍ അറസ്റ്റിലായിരുന്നു. ഇപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്തതായി റേഞ്ച് ഐജി എംആര്‍ അജിത്കുമാര്‍ വ്യക്തമാക്കി. മധുവിനെ കൊലപ്പെടുത്താനിടയായ സംഭവത്തില്‍ ഫോറസ്റ്റുകാരുടെ സഹായത്തോടെയാണ് യുവാവിനെ കണ്ടെത്തിയതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയതായാണ് വിവരം.
ഇതിനിടെ പ്രദേശത്ത് പ്രതിഷേധം കനക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തി അഗളിയിലെ സമരപ്പന്തലില്‍ മൃതദേഹം എത്തിച്ചതിന് പിന്നാലെ എല്ലാ പ്രതികളേയും പിടികൂടിയാലെ സമരം അവസാനിപ്പിക്കൂ എന്ന നിലപാട് ആദിവാസി സംഘടനകളും സമരക്കാരും വ്യക്തമാക്കിയിരുന്നു. മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയില്‍ വന്‍പ്രതിഷേധമാണ് നടക്കുന്നത്. . മധുവിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് മുക്കാലിയില്‍ ആദിവാസി സംഘടനകള്‍ തടഞ്ഞു. മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യാതെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൂന്നുമണിയോടെയാണ് മധുവിന്റെ മൃതദേഹം സമരപന്തലില്‍ എത്തിച്ചത്. മധുവിന്റെ മൃതദേഹം ഒരു മണിക്കൂര്‍ പൊതു ദര്‍ശനത്തില്‍ വച്ചിരുന്നു. പിന്നീട് നാലുമണിയോടെ സംസ്കാര ചടങ്ങുകള്‍ക്കായി ചെണ്ടക്കിയിലേക്ക് മൃതദേഹം കൊണ്ടുപോയെങ്കിലും മുക്കാലിയില്‍ വെച്ച് ആദിവാസി സ്ത്രീകളുടെ നേതൃത്വത്തില്‍ ആംബുലന്‍സ് തടയുകയായിരുന്നു.
മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും പൊലീസ് അറസ്റ്റു ചെയ്ത പ്രതികളെ ജനങ്ങള്‍ക്ക് മുമ്പിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം ഉയര്‍ന്നത്. ഇതിനിടെയാണ് മുഴുവന്‍പേരും അറസ്റ്റിലായെന്ന് വ്യക്തമാക്കി പൊലീസ് രംഗത്തെത്തിയത്. സ്ത്രീകള്‍ ആംബുലന്‍സ് തടഞ്ഞതോടെ പൊലീസുമായി നേരിയ സംഘര്‍ഷമുണ്ടായി. ഇതിന് ശേഷം ആംബുലന്‍സ് മറ്റൊരുവഴി കടത്തിവിട്ടു. എന്നാല്‍ ആ വഴിയും ആദിവാസികള്‍ സംഘടിച്ചെത്തി തടഞ്ഞു.
തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. മധുവിന്റെ മരണത്തിനു ശേഷം വന്‍ പ്രതിഷേധമാണ് അട്ടപ്പാടിയില്‍. സമൂഹമാധ്യമങ്ങളിലും വന്‍ രോഷം മധുവിന്റെ ക്രൂരമായ കൊലയ്ക്കെതിരെ ഉയര്‍ന്നു. ഇതോടെ മറ്റ് നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും നടന്നു. നിരവധി പ്രമുഖരും ആദിവാസി യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തുവന്നു. യുവാവിന്റെ മരണത്തില്‍ ആദിവാസി സമൂഹം വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ പ്രദേശത്ത് വന്‍ പൊലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
രാവിലെ തന്നെ 11 പേരെ അറസ്റ്റ് ചെയ്തതായാണ് പൊലീസ് വ്യക്തമാക്കിയത്. മുക്കാലി സ്വദേശി ഷംസുദീന്‍, ജൈജു, സിദ്ദിഖ്,അബൂബക്കര്‍, ഉബൈദ്, രാധാകൃഷ്ണന്‍, അബ്ദുള്‍ കരീം, അനീഷ്, നജീബ്, പാക്കുളം സ്വദേശികളായ ഹുസൈന്‍, തെങ്കര സ്വദേശി മരക്കാര്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ അറസ്റ്റിലായവര്‍. മധുവിനെ തല്ലിച്ചതയ്ക്കാനും സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് വിചാരണ ചെയ്യാനും അത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കാനും മുന്നില്‍ നിന്നവരാണ് ഇവരെല്ലാം. എന്നാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ അവരുടെ അകമ്ബടിയോടെയാണ് ഇത്തരമൊരു ക്രൂരകൃത്യം നടന്നതെന്നാണ് വിവരം. ഇക്കാര്യം പ്രതികളില്‍ ചിലര്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെല്ലാം അഗളി പൊലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ ഉള്ളത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha
























