പത്തുവയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ലീഗ് നേതാവ് ഒളിവില്‍

പത്തുവയസുകാരിയെ ടിവി കാണാനെന്നും മറ്റും പറഞ്ഞും വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച നഗരസഭാ മുസ്ലിംലീഗ് കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടന്‍ ഒളിവില്‍. അറുപതുകാരനായ പ്രതി കഴിഞ്ഞ ഡിസംബറില്‍ നിരവധി തവണ കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. അമ്മ കൂടെയില്ലാത്ത കുട്ടി മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസിക്കുന്നത്. മുത്തശ്ശി ജോലിക്കുപോകുന്ന സമയംനോക്കിയാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത്. രോഗിയായ മുത്തച്ഛന്‍ കിടപ്പിലുമാണ്.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയോട് അധ്യാപകര്‍ സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറത്താകുന്നത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ്‌ലൈനില്‍ വിവരമറിയിക്കുകയും ശനിയാഴ്ച വൈകുന്നേരം മഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. പ്രതി മുങ്ങിയിരിക്കയാണെന്ന് മഞ്ചേരി പൊലീസ് പറഞ്ഞു. ബാല പീഡന കേസില്‍ പ്രതിയായ നഗരസഭാ കൗണ്‍സിലറെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കൗണ്‍സിലര്‍ കുട്ടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ ശനിയാഴ്ച നഗരത്തില്‍ പ്രകടനം നടത്തുകയും പ്രതിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. രാജിവച്ചില്ലെങ്കില്‍ പുറത്താക്കുംവരെ പ്രതിഷേധം ഉയര്‍ത്തുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മിറ്റി അറിയിച്ചു. പോക്‌സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























