ഭക്തിയോടെയും ആത്മസമര്‍പ്പണത്തോടെയും ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയുടെ തിരുനടയിൽ; അനന്തപുരി മുഴുവൻ യാഗശാലയായി: എങ്ങും പൊങ്കാലമയം

അനന്തപുരിയിൽ ഇനി സൂചികുത്താൻ ഇടമില്ല. പൊങ്കാലക്കലങ്ങളും മങ്കമാരും എങ്ങും കൈയടക്കികഴിഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ഒഴിഞ്ഞുകിടന്ന സ്ഥലങ്ങൾപോലും ഇത്തവണ പൊങ്കാലപ്പറമ്പുകളായിമാറി. വെളുപ്പിന് മൂന്നരമുതൽ കൊല്ലം- കോവളം ഹൈവേയിൽ വൻ വാഹനബ്ളോക്കായിരുന്നു. വാഹനപാർക്കിംഗിന് പരമ്പരാഗതമായി സൗകര്യം ഒരുക്കിയിരുന്ന ഇടങ്ങളിലേക്കും അടുപ്പുകൾ വന്നതോടെ പാർക്കിംഗിന് വാഹനങ്ങളിൽ വന്നവരും പൊലീസും നിന്ന് വിയർത്തു.
രാവിലെ ഏഴുമണിയായതോടെ ഒരുക്കങ്ങൾ പൂർത്തിയായി. പുറത്തുനിന്ന് പിന്നീട് വന്നെത്തിയവർ സ്ഥലം കിട്ടാതെ വിഷമിച്ചു നടക്കുന്ന കാഴ്ച. കൊല്ലം ഭാഗത്തുനിന്ന് വന്നവർ കണിയാപുരം മുതൽ വാഹനമിറങ്ങി അടുപ്പുകൂട്ടാൻ വട്ടമിട്ടുകൊണ്ടിരുന്നു. കഴക്കൂട്ടംമുതൽ തെക്കോട്ട് എല്ലായിടങ്ങളിലും പൊങ്കാല അടുപ്പുകൾ നിരന്നു.
നഗരസഭയിലെ 31 വാർഡുകളാണ് പൊങ്കാല നിബിഡമായിരിക്കുന്നത്. സെക്രട്ടേറിയറ്റ് പരിസരം, പാളയം, വെള്ളയമ്പലം, മ്യൂസിയം, കവടിയാർ, കുറവംകോണം, പട്ടം, കേശവദാസപുരം, നാലാഞ്ചിറ, മണ്ണന്തലവരെയാണ് രാവിലെ എട്ടുമണിയോടെ പൊങ്കാലക്കലങ്ങൾ നിരന്നിരിക്കുന്നത്. മറുഭാഗത്ത് ശ്രീകാര്യം വരെയും പൊങ്കാലയുണ്ട്. ക്ഷേത്രപരിസരം ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. ഇരുട്ടിവെളുത്തപ്പോൾ തന്നെ പൊങ്കാലയിടുന്ന ഭക്തർ കുളിച്ച് വസ്ത്രംമാറി അടുപ്പിനടുത്ത് എത്തിക്കഴിഞ്ഞു.
രാവിലെ എട്ടുമണിയോടെ പലയിടങ്ങളിലും പ്രഭാതഭക്ഷണത്തിനുള്ള നീണ്ട ക്യൂ രൂപപ്പെട്ടു. റസിഡൻസ് അസോസിയേഷനുകളും സന്നദ്ധസംഘടനകളും സംഘാടക മികവോടെ രംഗത്തുണ്ട്. പൊലീസ് സുരക്ഷ മുമ്പെന്നത്തേക്കാളും കർശനമാക്കിയിട്ടുണ്ട്. പ്ളാസ്റ്റിക് ഉപയോഗം പൂർണമായും നിരോധിക്കപ്പെട്ടിരിക്കുന്നു. സ്റ്റീൽ പാത്രങ്ങളിലാണ് ഭക്ഷണം വിളമ്പുന്നത്. വെള്ളത്തിന് സ്റ്റീൽ ഗ്ളാസുകളും ഉപയോഗിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























