സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്ന് അവധിയെടുത്ത് വിദേശത്ത് പോയി ലക്ഷങ്ങൾ സമ്പാദിക്കുന്ന ഡോക്ടർമാർക്ക് മുഖ്യന്റെ വക എട്ടിന്റെ പണി...

സർക്കാർ മെഡിക്കൽ കോളേജുകളിൽ ജോലികിട്ടിയ ശേഷം അവധിയെടുത്ത് വിദേശത്തു പോയി ലക്ഷങ്ങൾ സമ്പാദിക്കുന്ന ഡോക്ടർമാരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനിച്ചു. 46 പേരാണ് ഇപ്പോൾ ലിസ്റ്റിലുള്ളത്. ആവശ്യത്തിന് അദ്ധ്യാപകരില്ലാതെ എം.ബി.ബി.എസ് കോഴ്സിന്റെ നിലനില്പു തന്നെ പലേടത്തും അപകടത്തിലാണ്. ഈ സാഹചര്യത്തിൽ മടങ്ങിയെത്താൻ ആവശ്യപ്പെട്ടിട്ടും മുടന്തൻ ന്യായങ്ങൾ നിരത്തി വിദേശത്ത് തുടരുന്നവർക്കെതിരെയാണ് നടപടി. അനധികൃത അവധിയിലുള്ളവരെ പിരിച്ചുവിട്ട് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം.
മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകരുടെ ക്ഷാമം നേരിടാൻ കൂടുതൽ പി.ജി സീറ്റുകൾ അനുവദിക്കണമെന്ന അപേക്ഷ കേന്ദ്രം തള്ളിയതിനു പിന്നാലെയാണ് സർക്കാരിന്റെ കർശന നടപടി. സർക്കാരിനെയോ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയോ അറിയിക്കാതെ പത്തു വർഷം വരെ അനധികൃതമായി അവധിയെടുത്ത 57 ഡോക്ടർമാരെ കണ്ടെത്തിയിരുന്നു. ഇവർക്കാണ് സർവീസിൽ മടങ്ങിയെത്താൻ അന്ത്യശാസനം നൽകിയത്. 22 ഡോക്ടർമാർ മറുപടി നൽകി.
സാമ്പത്തികനില മെച്ചപ്പെടുത്താൻ വിദേശത്ത് ജോലി ചെയ്യുകയാണെന്നും വിരമിക്കുന്നതിന് മുൻപ് മടങ്ങിയെത്താമെന്നുമൊക്കെയാണ് മിക്കവരും അറിയിച്ചത്. വിദേശ പഠനത്തിലാണെന്ന് ചിലർ മറുപടി നൽകി. 11 പേരുടെ വിശദീകരണം സർക്കാർ അംഗീകരിച്ചില്ല. 11 പേർ ഉടനടി സർവീസിൽ തിരികെയെത്താൻ സന്നദ്ധരായി. ശേഷിക്കുന്ന 46 പേരെ ഉടനടി പിരിച്ചുവിടാനാണ് തീരുമാനം.
ഇവർക്ക് സർക്കാർ മെമ്മോ നൽകും. ഏഴു ദിവസത്തിനകം മറുപടി നൽകണം. മറുപടി തൃപ്തികരമല്ലെങ്കിലോ പ്രതികരിച്ചില്ലെങ്കിലോ പിരിച്ചുവിടാനുള്ള ഗസറ്റ് വിജ്ഞാപനമിറക്കും. എല്ലാ ഡോക്ടർമാരുടെയും പേരു സഹിതമുള്ള വിവരങ്ങൾ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും. അവശ്യ സർവീസായതിനാൽ ഡോക്ടർമാർക്ക് ദീർഘകാല അവധി അനുവദിക്കാറില്ല. വ്യക്തിപരമായ ആവശ്യം, തുടർപഠനം എന്നിങ്ങനെ ആവശ്യങ്ങൾ നിരത്തി അനുമതിയില്ലാതെ വിദേശത്തേക്ക് കടക്കുകയാണ്.
ഇവർ സർവീസിൽ തുടരുന്നതിനാൽ ഒഴിവ് റിപ്പോർട്ട് ചെയ്യാനോ പുതിയ റിക്രൂട്ട്മെന്റ് നടത്താനോ കഴിയില്ല. പി.ജി വിജയിക്കുന്നവർ ഒരു വർഷത്തെ ബോണ്ട് പൂർത്തിയാക്കി സ്ഥലം വിടുന്നതിനാൽ ജൂനിയർ അദ്ധ്യാപകരുടെ കുറവാണ് അധികവും. മഞ്ചേരി മെഡിക്കൽ കോളേജിൽ 19 തസ്തികകളുള്ള സർജറി വിഭാഗത്തിൽ മൂന്ന് ഡോക്ടർമാരേയുള്ളൂ.
അത്യാഹിത വിഭാഗത്തിലും ഡോക്ടർമാരില്ല. ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കാമെന്ന വ്യവസ്ഥയിലാണ് മഞ്ചേരിയിലെ അഞ്ചാം ബാച്ചിന് മെഡിക്കൽ കൗൺസിൽ അംഗീകാരം നൽകിയത്. അദ്ധ്യാപകരില്ലാത്തതിനാൽ ഇടുക്കി മെഡിക്കൽ കോളേജിലെ രണ്ടു ബാച്ചുകളിലെ 100 കുട്ടികളെ മറ്റു കോളേജുകളിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽകോളേജുകളിൽ നിന്ന് അദ്ധ്യാപകരെ സ്ഥലം മാറ്റിയാണ് മറ്റു കോളേജുകളുടെ അംഗീകാരം ഉറപ്പിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























