കോഴിക്കോട് ഫാറൂഖ് കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന് കളർ വാരി എറിഞ്ഞും നൃത്തമാടിയും ഹോളി ആഘോഷിച്ചു; ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിദ്യാർഥികൾക്കുനേരെ മതമൗലിക വാദികളായ അദ്ധ്യാപകരുടെയും നാട്ടുകാരുടെയും സദാചാര അക്രമം

ഹോളി ആഘോഷിച്ചതിന് മതമൗലിക വാദികളായ അദ്ധ്യാപകരും നാട്ടുകാരും വിദ്യാർഥികൾക്കുനേരെ സദാചാര അക്രമം നടത്തി. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് ആക്രമണം നടന്നത്. ഫാറൂഖ് കോളേജിൽ കഴിഞ്ഞ തിങ്കളാഴ്ച മൂന്നാം വർഷ വിദ്യാർത്ഥികൾ ഹോളി ആഘോഷിച്ചതിന്റെ തുടർച്ചയായാണ് ഇന്നലെ നടന്ന ആക്രമണം. ഇന്നലെ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്കാണ് ഹോളി ആഘോഷിച്ചതിന് മർദ്ദനമേറ്റത്. ഹോളി ആഘോഷിക്കാൻ അനുവാദം ലഭിക്കാത്തതിനെത്തുടർന്ന് ഇന്നലെ പ്രതിഷേധാത്മകമായി ഹോളി ആഘോഷിക്കാൻ ശ്രമിച്ചത് നാട്ടുകാരും അദ്ധ്യാപകരും പൊലീസും ചേർന്ന് തടഞ്ഞിരുന്നു. തുടർന്ന് കോളേജിന് പിൻഭാഗത്തു നിന്നും വിദ്യാർത്ഥികൾ ആഘോഷിക്കാൻ ശ്രമിച്ചു.
അവിടെയെത്തിയ കോളേജിലെ അനദ്ധ്യാപൻ കാറിന്റെ വൈപ്പറും ഒടിച്ച് ആക്രമിക്കാൻ വന്നതോടെയാണ് സംഭവം ആരംഭിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ച് വിദ്യാർത്ഥികൾ പ്രധാനാദ്ധ്യാപകന് പരാതി നൽകുകായും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് കേളേജിലെ ഒരു വിഭാഗം അധ്യാപകരും മറ്റു ജീവനക്കാരും ചേർന്ന് വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു. ആൺകുട്ടികളും,പെൺകുട്ടികളും ഉൾപ്പെടെ തെണ്ണൂറോളം പേർ ആഘോഷ പരിപാടികളിൽ പങ്കെടുത്തിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന് കളർ വാരി എറിഞ്ഞും നൃത്തമാടിയും ഹോളി ആഘോഷിച്ചു. പർദ്ദയിട്ട വിദ്യാർത്ഥിനികൾ കളറിൽ മുങ്ങി നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നുള്ള ദേഷ്യമാണ് അദ്ധ്യാപകർ ഇന്നലെ വിദ്യാർത്ഥിളെ മർദ്ദിച്ച് തീർത്തത്.
അധ്യാപകർ നടത്തിയ ആക്രമണത്തിൽ ആറ് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാർത്ഥികളുടെ അതിക്രമത്തിൽ ഒരു ജീവനക്കാരന് കാറിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.അനുമതിയില്ലാതെ കാമ്പസിനകത്ത് കയറ്റിയ കാറിടിച്ച് ലബോറട്ടറി അസിസ്റ്റന്റ് എ.പി.ഇബ്രാംഹിംകുട്ടിക്കാണ് പരിക്കേറ്റത്. ഇയാളെ ചുങ്കത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ രണ്ടാം വർഷ വിദ്യാർത്ഥികളായ ഫഹ്‌മി, ഷഹീം, ഷബാബ് എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അജ്ഹദ്, ആഷിഫ്, അനീഫ് എന്നിവരെ ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ ഷബാബിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപകരുമായ യൂസഫലി, ജലീൽ, യൂനുസ്, സാജിദ്, നിഷാദ്, അബ്ബാസ്, നജീബ് തുടങ്ങിയവരടങ്ങിയ ഇരുപതോളം പേരാണ് അക്രമിച്ചതെന്ന് പരിക്കേറ്റ വിദ്യാർത്ഥികൾ പറഞ്ഞു. വിദ്യാർത്ഥികളെ ഹോസ്റ്റൽ പരിസരത്ത് വച്ച് കമ്പും പൈപ്പുമുപയോഗിച്ച് ക്രൂരമായി പരിക്കേൽപ്പിച്ചിട്ടും ദേഷ്യം അടങ്ങാത്ത അദ്ധ്യാപകരും കോളേജ് ജീവനക്കാരും വിദ്യാർത്ഥികളെ നടുറോഡിൽ പട്ടികളെ തല്ലുംപ്പോലെ മർദ്ദിച്ചു. കോളേജ് ഹോസ്റ്റലിൽ കയറിയും മർദ്ദിച്ചു.
https://www.facebook.com/Malayalivartha
























