സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു ; ഉത്തരവിന്റെ ഭാഷ വായിച്ചാൽ മനസിലാകില്ലേയെന്നു സർക്കാരിനോട് കോടതി

സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്. കേസ് വീണ്ടും ഏപ്രിൽ മൂന്നിന് പരിഗണിക്കുന്നതുവരെ തുടർനടപടികൾ പാടില്ലെന്നു കോടതി വ്യക്തമാക്കി.
നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി വന്നതിന് ശേഷം പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ കർദിനാളിനെ വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. കൂടാതെ ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യൻ വടക്കുമ്പാടൻ, സാജു വർഗീസ് എന്നിവരേയും പ്രതിചേർത്ത് കേസെടുത്തു.
കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ കേസ് പരിഗണിക്കവേ സംസ്ഥാന സർക്കാറിനും പൊലീസിനും എതിരെ കടുത്ത വിമർശനവുമായി കോടതി രംഗത്തെത്തുകയുണ്ടായി. കർദിനാൾ അടക്കം കോടതി കേസെടുക്കാൻ നിർദേശിക്കുന്നവർക്കെതിരെ കേസെടുക്കാൻ വൈകിയത് എന്തേയെന്ന് കോടതി ആരാഞ്ഞു. കൊച്ചി സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
എഫ്ഐആർ ഇടാൻ നാലു ദിവസം വൈകിയതിനെ കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചു. ഉത്തരവിന്റെ ഭാഷ വായിച്ചാൽ മനസിലാകില്ലേയെന്നും കോടതി ചോദിച്ചു. അതേസമയം അവധി ദിവസമായതിനാലാണ് എഫ്ഐആർ ഇടാൻ വൈകിയതെന്ന് വാദിച്ച സർക്കാർ അഭിഭാഷകനും കോടതിയുടെ വിമർശനമേൽക്കേണ്ടി വന്നു.
മേജർ ആർച്ച് ബിഷപ്പ് ഭൂമിവിൽപ്പനയ്ക്ക് രണ്ട് സമിതികളുടെ അനുമതി നേടിയെന്നും ഭൂമി മുറിച്ച് വിൽക്കരുതെന്നുള്ള സമിതിയുടെ മാർഗനിർദ്ദേശം ലംഘിക്കപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഭൂമിവിൽപ്പനയിൽ 26 കോടി രൂപ ലഭിക്കേണ്ടിയിരുന്നു. എന്നാൽ, എട്ടുകോടി മാത്രമാണ് അതിരൂപതയുടെ അക്കൗണ്ടിലെത്തിയത്. അതിരൂപത അന്വേഷണകമീഷൻ മേജർ ആർച്ച്ബിഷപ്പടക്കം നാലുപേർ വിശ്വാസവഞ്ചന നടത്തിയതായി കണ്ടെത്തി. രൂപതയുടെ തീരുമാനം ഇടവകാംഗങ്ങൾക്ക് ചോദ്യംചെയ്യാനാകില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. മൂന്നാർ ഭൂമി രൂപതയുടെ പേരിലേക്ക് മാറ്റംചെയ്യുമ്പോൾ ഇടനിലക്കാരനായ സാജു വർഗീസിന് 25 ലക്ഷം വാഗ്ദാനം ലഭിച്ചതായി തെളിവുണ്ട്.
സഭയുടെ വിവാദ ഭൂമി ഇടപാട് പരിഗണിക്കവെ കടുത്ത വിമർശനമാണ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായത്. കർദിനാൾ രാജവല്ലെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നുമായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം. . കേസ് വീണ്ടും ഏപ്രിൽ മൂന്നിന് പരിഗണിക്കും.
https://www.facebook.com/Malayalivartha
























