'അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ അപമാനിച്ചത് ആരാണെന്ന് വെളിപ്പെടുത്തണം; അവർ പറഞ്ഞ കഥാപാത്രം ഷോൺ ജോർജ് അല്ല'; നിഷാ ജോസിന്റെ ആരോപണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് പി.സി ജോർജ്;നിഷയുടെ കഥയിലെ വില്ലന്‍ താനല്ലെന്നും എന്നാല്‍ ആരാണ് വില്ലനെന്ന് അവരെ കൊണ്ട് തന്നെ പറയിപ്പിക്കുമെന്ന് ഷോൺ ജോർജ് ; രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിച്ച് നിഷാ ജോസിന്റെ 'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകം പുതിയ വാദപ്രതിവാദങ്ങൾക്ക് കളമൊരുക്കുന്നു

രാഷ്ട്രീയകേരളത്തെ ചൂടുപിടിപ്പിച്ച ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് ജോസ് കെ മാണിയുടെ ഭാര്യ എഴുതിയ പുസ്തകം .ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ ട്രെയിനിൽ വെച്ച് തന്നെ അപമാനിച്ചെന്ന നിഷയുടെ തുറന്നു പറച്ചിൽ കോട്ടയം രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് ഉയർത്തുന്ന വിവാദമായി മാറിയിരുന്നു. ഈ വിവാദം പിസി ജോർജിന്റെ മകൻ ഷോൺ ജോർജിലേക്കാണ് വിരൽചൂണ്ടിയത് . എന്നാൽ തന്റെ മകനല്ല നിഷയെ അപമാനിച്ചതെന്ന് പറഞ്ഞ് പിസി ജോർജും നേരിട്ട് രംഗത്ത് വന്നു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ അപമാനിച്ചത് ആരാണെന്ന് വെളിപ്പെടുത്തണം. നിഷാ ജോസിന്റെ ആരോപണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് പി.സി ജോർജ് പറഞ്ഞു.
'മീ ടൂ' പ്രചാരണത്തിൽ താനും പങ്കുചേർന്നുകൊണ്ടാണ് നിഷാ ജോസ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലാണ് ഈ തുറന്നു പറച്ചിലുണ്ടായത്. നിഷ തുറന്നു പറഞ്ഞ കാര്യം പുറത്തുവന്നതോടെ കോട്ടയത്തെ ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ മകൻ ആരാണെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നു. പേര് പറഞ്ഞില്ലെങ്കിലും കൃത്യമായ സൂചനകളാണ് നിഷ തന്നെ പുസത്കത്തിൽ നൽകിയിരുന്നത്. അതുകൊണ്ട് തന്നെ നിഷയുടെ വെളിപ്പെടുത്തൽ പുറത്തു വന്നതോടെ പലരും വിരൽ ചൂണ്ടിയത് പി സി ജോർജ്ജിന്റെ മകൻ ഷോൺ ജോർജ്ജിനെതിരെയാണ്. നിഷയോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നതും അവർ ഉദ്ദേശിച്ചത് ഈ നേതാവിനെ തന്നെയാണെന്നാണ്.
തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കുള്ള യാത്രയിലാണ് നേതാവിന്റെ മകൻ തന്നോട് മോശമായി പെരുമാറിയതായി നിഷ പറയുന്നത്. പുസ്തകത്തിൽ നേതാവിന്റെ മകനെ കുറിച്ചു അവർ നൽകുന്ന സൂചനകൾ ഇങ്ങനെയാണ്:
''തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിൻ കയറാൻ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്നും പറഞ്ഞു. ട്രെയിനിൽ കയറിയ അയാൾ അടുത്തു വന്നിരുന്നു സംസാരം തുടർന്നു. സഹികെട്ടപ്പോൾ ടിടിആറിനോട് പരാതിപ്പെട്ടു. ടിടിആർ നിസ്സഹായനായി കൈമലർത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കിൽ ഇടപെടാൻ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. 'നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉൾപ്പെട്ടവരായതിനാൽ ഇത് ഒടുവിൽ എന്റെ തലയിൽ വീഴും' ഇങ്ങനെ പറഞ്ഞ് ടിടിആർ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികൻ ശല്യപ്പെടുത്തൽ തുടർന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാൽപാദത്തിൽ സ്പർശിച്ചു. അതോടെ അടുത്തുനിന്നു പോകാൻ അയാളോട് കർശനമായി പറഞ്ഞെന്നും വീട്ടിൽ എത്തിയശേഷം ഇക്കാര്യം ഭർത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നും പുസ്തകത്തിൽ പറയുന്നു.''
നിഷ നൽകുന്ന സൂചന വെച്ച് ഷോൺ ജോർജ്ജിലേക്കാണ് എല്ലാവരും വിരൽ ചൂണ്ടുന്നത്. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്ന് ഉദ്ദേശിച്ചത് ജഗതിയെ കാണാൻ ഷോൺ എത്തിയതാണെന്ന വിധത്തിലാണ് വ്യാഖ്യാനങ്ങൾ. പിതാവിനെ പോലെയെന്ന സൂചനയും ഷോണിനെ ഉദ്ദേശിച്ചു തന്നെയാണെന്ന ആശങ്ക ശക്തമാക്കുന്നു .
കോട്ടയത്തെ ഒരു യുവ കോൺഗ്രസ് നേതാവിനെതിരെയും നിഷയുടെ പുസ്തകത്തിൽ പരാമർശമുണ്ട്. ഹീറോ എന്ന് പരിഹാസ രൂപത്തിലാണ് ആ നേതാവിന്റെ പേര് പുസ്തകത്തിൽ പറയുന്നത്. തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തിയത് 'ഹീറോ'ആണെന്ന് നിഷ ആരോപിക്കുന്നു. സ്വന്തം നേതാവിനെ മോശപ്പെടുത്തി ഇയാൾ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തു വന്നതിനെപ്പറ്റിയും പുസ്തകത്തിൽ സൂചനയുണ്ട്. പേരൊന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും ആളെ മനസ്സിലാക്കാവുന്ന സൂചനകൾ പുസ്തകം നൽകുന്നുണ്ട്.
നിഷയുടെ ആരോപണത്തിന് പിന്നാലെ തന്റെ ഭാഗം വ്യക്തമാക്കിക്കൊണ്ട് ഷോണ്‍ രംഗത്തെത്തിയിരുന്നു എം.പിയുടെ ഭാര്യ പറഞ്ഞ കഥയിലെ വില്ലന്‍ താനല്ലെന്നും എന്നാല്‍ ആരാണ് വില്ലനെന്ന് അവരെ കൊണ്ട് തന്നെ പറയിപ്പിക്കുമെന്നും ഷോണ്‍ പ്രതികരിച്ചു.
നിഷയുടെ ആരോപണം ശരിയാണെങ്കില്‍ എം.പിയായ ജോസ്.കെ മാണി എന്ത് നടപടിയാണ് സ്വന്തം ഭാര്യയുടെ പരാതിയില്‍ സ്വീകരിച്ചതെന്നും, 54% വനിതകള്‍ ഉള്ള ലോക് സഭ മണ്ഡലത്തിലെ പ്രതിനിധിയായ ജോസ്.കെ മാണിക്ക് എങ്ങനെയാണ് അവിടുത്തെ വനിതകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുക എന്നും ഷോണ്‍ ചോദിച്ചു
https://www.facebook.com/Malayalivartha
























