നാലു വര്‍ഷം ദൈർഘ്യമുള്ള ബി.എ/ ബി.എസ്സി -ബി.എഡ് സംയോജിത കോഴ്സ് തുടങ്ങുന്നതിനുള്ള നടപടികളൊരുങ്ങുന്നു

സംസ്ഥാനത്ത് നാലു വര്‍ഷംകൊണ്ട് ബി.എ/ ബി.എസ്സി -ബി.എഡ് സംയോജിത കോഴ്സ് തുടങ്ങുന്നതിനുള്ള നടപടികളൊരുങ്ങുകയാണ്. ഇപ്പോഴത്തെ ബിഎഡ് കോഴ്സുകളുടെ ദൈർഘ്യം രണ്ടുവർഷമാണ്. നാലുവർഷത്തെ ഈ കോഴ്സ് ആരംഭിക്കുന്നതിനുള്ള ശുപാർശകൾ സര്‍ക്കാറിന് സമര്‍പ്പിക്കാനായി കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകളിലെ എജുക്കേഷന്‍ പഠന ബോര്‍ഡ് ചെയര്മാന്മാരും മൈസൂരുവിലെ റീജ്യനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് എജുക്കേഷനിലെ പ്രഫസറും ഉള്‍പ്പെടുന്ന സമിതിയെ നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്. കോഴ്സ് നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും സംബന്ധിച്ചാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയമിക്കുന്ന വിദഗ്ധ സമിതി പഠിക്കേണ്ടത്. ഇതുസംബന്ധിച്ച് നാലു സര്‍വകലാശാലകളുടെയും അഭിപ്രായം ചോദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് കത്തയച്ചിട്ടുമുണ്ട്.
ടീച്ചര്‍ എജുക്കേഷന്‍ മേഖലയില്‍ അടിമുടി മാറ്റം കൊണ്ടുവരുന്ന നിര്‍ദേശം സംബന്ധിച്ച് പഠനം നടത്തണമെന്ന് ട്രെയിനിങ് കോളജ് അധ്യാപകരുടെ സംഘടനകള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് കത്തും നല്‍കിയിരുന്നു. സര്‍ക്കാര്‍ കത്തിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാല എജുക്കേഷന്‍ ബോര്‍ഡ് ഒാഫ് സ്റ്റഡീസ് പ്രാഥമിക യോഗവും ചേര്‍ന്നിരുന്നു. ഇപ്പോൾ രണ്ടു വര്‍ഷ കോഴ്സ് നടത്തുന്ന ട്രെയിനിങ് കോളജുകള്‍ നാലു വര്‍ഷ കോഴ്സിലേക്ക് മാറുന്നതോടെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവനുഭവപ്പെടും. ബി.എസ്സി -ബി.എഡ് കോഴ്സ് തുടങ്ങുമ്പോള്‍ ലാബ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. ഇപ്പോഴുള്ള അധ്യാപകര്‍ മതിയാകാതെ വരുകയും ചെയ്യും. ഇൗ പ്രശ്നങ്ങള്‍ എങ്ങനെ നേരിടുമെന്നതില്‍ സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടി വരും.
ഇപ്പോഴത്തെ രണ്ടു വര്‍ഷ ബി.എഡ് കോഴ്സ് നിര്‍ത്തലാക്കുന്നതോടെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പരമ്പരാഗത രീതിയിലുള്ള ത്രിവത്സര ബിരുദ കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവര്‍ ഏതു രീതിയില്‍ ബി.എഡ് ചെയ്യുമെന്ന പ്രശ്നത്തിലും സമിതി ശുപാർശകൾ സമര്‍പ്പിക്കേണ്ടിവരും. സംസ്ഥാനത്ത് നിലവില്‍ 141 ട്രെയിനിങ് കോളജുകളാണുള്ളത്. ഇതില്‍ നാലെണ്ണം സര്‍ക്കാര്‍ മേഖലയിലും 15 എണ്ണം എയ്ഡഡ് മേഖലയിലുംഅവശേഷിക്കുന്നവ സ്വാശ്രയ മേഖലയിലുമാണ്. നാലു വര്‍ഷ സംയോജിത കോഴ്സ് ആരംഭിക്കുന്നതിന് 2014ല്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ (എന്‍.സി.ടി.ഇ) റെഗുലേഷന് പുറത്തിറക്കിയിരുന്നു. എന്നാല്‍, ചുരുക്കം സംസ്ഥാനങ്ങളിലെ ചില സ്ഥാപനങ്ങളില്‍ മാത്രമേ നാലു വര്‍ഷ കോഴ്സുകള്‍ നിലവിലുള്ളൂ. കഴിഞ്ഞ കേന്ദ്രബജറ്റില്‍ അടുത്ത വര്‍ഷം മുതല്‍ നാലു വര്‍ഷ സംയോജിത കോഴ്സ് തുടങ്ങുമെന്ന പ്രഖ്യാപനത്തോടെയാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്.
https://www.facebook.com/Malayalivartha
























