കരുണയുടെയും കണ്ണൂരിന്റെയും തലവന്‍മാരുടെ വോട്ട് ബാങ്കിനും പൂത്ത പണത്തിനും മുന്നില്‍ രാഷ്ട്രീയനേതൃത്വവും സര്‍ക്കാരും കുമ്പിട്ട് നില്‍ക്കുമ്പോള്‍ പരമോന്നത നീതിപീഠം പ്രകാശം പരത്തുന്നു

ന്യൂനപക്ഷ പദവി ദുരുപയോഗം ചെയ്തും വോട്ട് ബാങ്കിന്റെ ബലത്തിലും കണ്ണൂരിലെ കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകള്‍ പകല്‍ക്കൊള്ള നടത്തുമ്പോള്‍ മാറിമാറി വന്ന ഇടത് വലത് സര്‍ക്കാരുകളും ബി.ജെ.പിയും ഇവര്‍ക്ക് കുടചൂടുന്നു. മെഡിക്കല്‍ വിദ്യാഭ്യാസം സ്വപ്‌നം കണ്ട വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തി ഈ രണ്ട് മെഡിക്കല്‍ കോളജുകള്‍ക്കും വേണ്ടി ഭരണപ്രതിപക്ഷ ഭേദമന്യേ നിയമസഭയില്‍ പാസാക്കിയ നിയമം സുപ്രീംകോടതി റദ്ദാക്കി. എന്നിട്ടും ബില്ല് ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് അയച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായ ഗവര്‍ണര്‍ പി.സദാശിവം ഒപ്പിടുന്ന കാര്യത്തില്‍ സംശയമുണ്ട്. ഓര്‍ഡിനന്‍സിനാണ് സ്‌റ്റേ, ബില്ലിനല്ല എന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ബില്‍ രാജ്ഭവനിലേക്ക് അയച്ചത്. ഗവര്‍ണര്‍ ഒപ്പിട്ടാലും ബില്‍ സുപ്രീംകോടതിക്ക് റദ്ദാക്കാം.
കണ്ണൂര്‍ അഞ്ചരക്കണ്ടിയിലും പാലക്കാടുമാണ് സര്‍ക്കാരുമായി ഒരു വിധത്തിലും സഹകരിക്കാത്ത ഈ രണ്ട് മെഡിക്കല്‍ കോളജുകള്‍ സ്ഥിതി ചെയ്യുന്നത്. 22 സ്വാശ്രയ കോളജുകള്‍ സര്‍ക്കാരുമായി ഒപ്പിട്ട 50: 50 എന്ന സീറ്റ് അനുപാതം ഇവര്‍ അട്ടിമറിച്ചു. തലവരിപ്പണം വാങ്ങുന്നുണ്ടെന്ന് ജെയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു. അഞ്ച് ലക്ഷം എന്ന് സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ചിട്ടും ഇവര്‍ 11 ലക്ഷം വാങ്ങുന്നു. ചോദിക്കാനും പറയാനും ആരുമില്ല. കോളജുകളില്‍ മതിയായ അടിസ്ഥാന സൗകര്യമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തി. ക്രമവിരുദ്ധമായി 180 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയത് 2016ല്‍ സര്‍ക്കാര്‍ നിയമിച്ച ജയിംസ് കമ്മിറ്റി തെളിവുകള്‍ സഹിതം കണ്ടെത്തി. തുടര്‍ന്നാണ് ഇവരുടെ പ്രവേശനം റദ്ദാക്കിയത്. ഇത് ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചു. തങ്ങള്‍ക്ക് അംഗീകാരമില്ലാത്ത വിവരം വിദ്യാര്‍ത്ഥികളില്‍ നിന്ന് മറച്ച് വെച്ചാണ് പ്രവേശന നടപടികള്‍ മാനേജ്‌മെന്റുകള്‍ പൂര്‍ത്തിയാക്കിയത്. അംഗീകാരം തരപ്പെടുത്തി കൊടുക്കാമെന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒരു സീറ്റിന് 75 ലക്ഷം വെച്ച് 180 സീറ്റിന് 13500 കോടി രൂപയിലധികമാണ് ലഭിച്ചത്. എന്‍.ആര്‍.ഐ സീറ്റുകള്‍ ഒരു കോടിയിലധികം രൂപയ്ക്കാണ് നല്‍കിയത്. ഈ പണത്തിന്റെ വിഹിതം ഇടത്, വലത് വഴികളിലൂടെ ഒഴുകിയെന്നാണ് ആക്ഷേപം.
അഞ്ചരക്കണ്ടിയിലെ കച്ചവടം
മദ്യവ്യവസായി മണര്‍കാട് പാപ്പന്റെ ഉടമസ്ഥതയിലുള്ള, ഏഷ്യയിലെ ഏറ്റവും വലിയ കറുവാതോട്ടം ജബ്ബാര്‍ഹാജി വാങ്ങി. സി.പി.എമ്മിന്റെ തൊഴിലാളി സംഘടനയായ സി.ഐ.ടിയു തോട്ടത്തില്‍ ശക്തമായിരുന്നു. അവരെ ഒതുക്കാന്‍ ജബ്ബാര്‍ഹാജി വര്‍ഗീയ കാര്‍ഡിറക്കി കളിച്ചെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തൊഴിലാളികളെ മെരുക്കുന്നതിന്റെ ആദ്യപടിയായി തോട്ടത്തില്‍ എഞ്ചിനിയറിംഗ് കോളജ് പണിതു. പിന്നീട് മെഡിക്കല്‍ കോളജും. ഇവിടുത്തെ കെട്ടിടങ്ങള്‍ക്കൊന്നും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി പോലുമില്ല. അതാണ് ജബ്ബാര്‍ഹാജിയുടെ പണത്തിന്റെ പവ്വര്‍.
വിദ്യാര്‍ത്ഥികളുടെ ഭാവി എന്ന വാദം വെറും മുതലക്കണ്ണീര്‍
കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 150തും പാലക്കാട് കരുണയിലെ 30 വിദ്യാര്‍ത്ഥികളുടെയും ഭാവിയെ കരുതിയാണ് സര്‍ക്കാര്‍ നിയമസഭയില്‍ ബില്ല് പാസാക്കിയതെന്ന് മുഖ്യമന്ത്രി പറയുന്നു. പ്രതിപക്ഷനേതാവിനും ഇതേ സ്വരം. എന്നാല്‍ മുമ്പും ഇതേ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകേണ്ട സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്. അന്നെങ്ങും ഓര്‍ഡിനന്‍സുമായും ബില്ലുമായും വരാത്ത സര്‍ക്കാര്‍ ജബ്ബാര്‍ഹാജിക്ക് വേണ്ടി ഇറങ്ങിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് മുംസ്്‌ലിം എജ്യൂക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്) പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയപ്പോള്‍ 150 സീറ്റുകളിലും മാനേജ്‌മെന്റ് തിരിമറിനടത്തിയാണ് പ്രവേശനം നടത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ നിരപരാധികളാണെന്നും വ്യക്തമാക്കിയില്ല.
കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ ഈ 150 സീറ്റും സര്‍ക്കാരിന് ഏറ്റെടുക്കാം. എന്നിട്ടവരെ സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കാം. മുമ്പത് സംഭവിച്ചിട്ടുണ്ട്. മലബാര്‍ മെഡിക്കല്‍ കോളജിലെ സീറ്റുകള്‍ സുപ്രീംകോടതി റദ്ദാക്കിയപ്പോള്‍ സര്‍ക്കാര്‍ ആ സീറ്റുകള്‍ ഏറ്റെടുത്തിരുന്നു. ഇത്രയും ക്രമവിരുദ്ധമായ നടപടികള്‍ സ്വീകരിച്ച കണ്ണൂര്‍ മെഡിക്കല്‍കോളജിന് മൂന്ന് ലക്ഷം പിഴ ചുമത്തുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ഒരു സീറ്റിന് 55 ലക്ഷം രൂപാ വീതമാണ് ഇവര്‍ ഫീസ് വാങ്ങിയത്. മറ്റ് ഫീസുകള്‍ ഉള്‍പ്പെടെ 75 ലക്ഷമാണ് ഒരു കുട്ടിയില്‍ നിന്ന് ഈടാക്കിയത്. എന്‍.ആര്‍.ഐ സീറ്റിന് ഒരു കോടിയിലധികവും.
ന്യൂനപക്ഷ പദവി ദുരുപയോഗം ചെയ്ത് വിദ്യാഭ്യാസ കച്ചവടമാണ് ഈ രണ്ട് മാനേജ്‌മെന്റുകളും നടത്തുന്നതെന്ന് ഡോ.ഫസല്‍ ഗഫൂര്‍ ആരോപിച്ചു. ഇവര്‍ക്ക് പണം വരുന്നത് എവിടെ നിന്നാണെന്ന് അന്വേഷിക്കണം. മെഡിക്കല്‍ പ്രവേശനത്തിന് വ്യാജരേഖ ചമച്ചതിനാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കേണ്ടതാണ്. പക്ഷെ, അത് ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി തന്നെ വ്യതമാക്കി.
മാട്ടൂര്‍ മുസ്്‌ലിം
മാട്ടൂര്‍ മുസ്്‌ലിം എന്നൊരു പ്രത്യേക വിഭാഗം ഉണ്ടെന്ന് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ജബ്ബാര്‍ഹാജിയും സംഘവും ഉത്തരവിറക്കിയെന്ന് ഡോ. ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. ഇക്കാര്യം അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ ബേബിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതുവഴി 10 ശതമാനം മെഡിക്കല്‍ സീറ്റ് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. കണ്ണൂര്‍മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് മുമ്പ് സുപ്രീംകോടതിയില്‍ നല്‍കിയ പ്രവേശന രേഖകള്‍ക്ക് പുറമേ കഴിഞ്ഞ ദിവസം അധികസത്യവാങ്മൂലം നല്‍കി. കേസ് കേള്‍ക്കുന്നതിനിടെ മാനേജ്‌മെന്റ് പ്രതിനിധിയോട് ഡയസില്‍ വന്ന് കാര്യങ്ങള്‍ അവതരിപ്പിക്കാമെന്നും നിങ്ങള്‍ ഇപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലും മുമ്പ് നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ നേരെ ജയില്‍ പോകേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയതോടെ പ്രതിനിധി മുങ്ങി.
കാന്തപുരവും കെ.എന്‍.എമ്മും
കാന്തപുരം അബൂബക്കര്‍ മുസ്്‌ലിയാരുടെ നേതൃത്വത്തിലുള്ളതാണ് പാലക്കാട് കരുണ മെഡിക്കല്‍ കോളജ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ളയാള്‍. അതാണ് കരുണയ്ക്ക് മുന്നില്‍ സര്‍ക്കാര്‍ കാരുണ്യം ചൊരിയാന്‍ കാരണം. കേരളാ നദ്വത്തുല്‍ മുഹാജിദീന്‍ (കെ.എന്‍.എം) നേതാവാണ് ഉണ്ണീംകുട്ടി മൗലവി. അദ്ദേത്തിന് വേണ്ടപ്പെട്ടതാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ്. മുസ്്‌ലിംലീഗുമായും കോണ്‍ഗ്രസുമായും അടുത്ത് നില്‍ക്കുന്നവരാണ് കെ.എന്‍.എമ്മുകാര്‍. അങ്ങനെ ഇരുമുന്നണികളും കാരുണ്യവര്‍ഷം ചൊരിയുമ്പോള്‍ പരമോന്നത നീതിദേവത ജനങ്ങള്‍ക്ക് നീതിയുടെ പ്രകാശം ചൊരിയുന്നു.
180 വിദ്യാര്‍ത്ഥികളുടെ ഭാവി
കണ്ണൂരില്‍ പ്രവേശനം നേടിയ 150 വിദ്യാര്‍ത്ഥികളുടെയും കരുണയിലെ 30 വിദ്യാര്‍ത്ഥികളുടെയും ഭാവി എന്താണ് എന്നത് പ്രസക്തമായ ചോദ്യമാണ്. 180 പേരില്‍ 44 പേര്‍ മെറിറ്റില്‍ യോഗ്യതയുള്ളവരാണ്. 10500 മുതല്‍ ഒരു ലക്ഷം വരെ റാങ്കുള്ളവര്‍. ഇവരെ സര്‍ക്കാരിന് മറ്റ് മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കാവുന്നതാണ്. 136 പേരും അടിസ്ഥാന യോഗ്യതയില്ലാത്തവരാണ്. യോഗ്യതയുള്ളവരുടെ പേരില്‍ ബാക്കിയുള്ളവരുടെ പ്രവേശനം കൂടി ക്രമവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ നിയമം പാസാക്കിയത്. അതില്‍ പറയുന്ന പ്രധാനകാര്യം വിദ്യാര്‍ത്ഥികളുടെ പ്രവേശന മാനദണ്ഡം പരിശോധിക്കരുതെന്നാണ്!
https://www.facebook.com/Malayalivartha
























