ദളിത് വനിതാ ഓട്ടോറിക്ഷ ഡ്രൈവര്‍ ചിത്രലേഖയ്ക്ക് വീടുവയ്ക്കാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുസെന്റ് ഭൂമി നല്‍കിയ തീരുമാനം പിണറായി സര്‍ക്കാര്‍ റദ്ദു ചെയ്തു... ഉത്തരവിന്റെ പകര്‍പ്പുമായി ചിത്രലേഖ

കണ്ണൂര്‍ ചിറയ്ക്കല്‍ പഞ്ചായത്തിലെ കട്ടാമ്ബള്ളിയില്‍ രണ്ടു വര്‍ഷം മുൻപ് സ്ഥലം അനുവദിച്ച തീരുമാനം റദ്ദ് ചെയ്തുകൊണ്ട് റവന്യു ഡിവിഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യനാണ് ഉത്തരവ് ഇറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് ചിത്രലേഖയ്ക്ക് കിട്ടി. തൊഴിലെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ത്തി സിപിഎമ്മിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ദളിത് വനിതാ ഓട്ടോറിക്ഷ ഡ്രൈവര്‍ ചിത്രലേഖയ്ക്ക് വീടുവയ്ക്കാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുസെന്റ് ഭൂമി നല്‍കിയ തീരുമാനം പിണറായി സര്‍ക്കാര്‍ റദ്ദു ചെയ്തു.
'ഞാന്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്തു നേടിയ അഞ്ചു സെന്റ് ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദാക്കി... എന്നെ ഇനിയും ജീവിക്കാന്‍ വിടുന്നില്ലാ എങ്കില്‍ സഖാവ് പിണറായി എന്നേം കുടുംബത്തെയും കൊന്നിട്ട് ആ ശവം പച്ചയ്ക്ക് തിന്നുന്നതാ നല്ലത്...' എന്ന് ചിത്രലേഖ തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. എടാട്ട് പ്രദേശത്ത് ചിത്രലേഖയ്ക്ക് സ്വന്തമായി ആറു സെന്റ് സ്ഥലം ഉണ്ടെന്നതാണ് ഭൂമിദാനം റദ്ദ് ചെയ്യാന്‍ കാരണമായി പറയുന്നതെന്ന് തനിക്ക് കിട്ടിയ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചിത്രലേഖ പറയുന്നു.
എന്നാല്‍ ഈ പറയുന്ന ഭൂമി തന്റെ പേരില്‍ ഉള്ളതല്ലെന്നും അത് തന്റെ അമ്മയുടെ അമ്മയ്ക്ക് പതിച്ചിച്ചു കിട്ടിയതാണെന്നും അവരുടെ പേരിലാണ് ഭൂമിയുള്ളതെന്നും ചിത്രലേഖ പറയുന്നു. നേരത്തെ വീടുവയ്ക്കാന്‍ കൂടി അഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ അത് വേണ്ടെന്നു വയ്ക്കുകയും പിന്നീട് കെ എം ഷാജി എംഎല്‍എയുടെയും അബുദാബിയിലെ മുസ്ലിം ലീഗ് കൂട്ടായ്മയായ ഗ്രീന്‍വോയ്സിന്റെയും സഹായത്തോടെ കിട്ടിയ അഞ്ചുസെന്റില്‍ വീട് നിര്‍മിച്ചു വരികയുമായിരുന്നു.

ഇത് പൂര്‍ത്തിയാകാറായ സമയത്താണ് ഇടതുപക്ഷ സര്‍ക്കാര്‍ തന്നോട് ഇത്തരത്തില്‍ ചതി കാണിച്ചതെന്നുമാണ് ചിത്രലേഖ പറയുന്നത്. ഉത്തരവിന്റെ പകര്‍പ്പും ചിത്രലേഖ പോസ്റ്റു ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























