നിയമപരമായി നിലനില്‍ക്കുമോ എന്നകാര്യത്തില്‍ സംശയമുണ്ട്... ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ വിയോജന കുറിപ്പ് ചര്‍ച്ചയാകുന്നു; നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലിനെപ്പറ്റി നിയമജ്ഞരുമായി കൂടിയാലോചിച്ച ശേഷം ഗവര്‍ണറുടെ തീരുമാനം; ഒപ്പിടാതിരിക്കാന്‍ പുതിയ അടവുമായി കുമ്മനവും കൂട്ടരും

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സാധൂകരിക്കാന്‍ നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് മുമ്പിലെത്തി. ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് മുന്‍ ചീഫ് ജസ്റ്റീസ് കൂടിയായ ഗവര്‍ണറാണ്. അതേസമയം ബില്ലില്‍ ഒപ്പിടാതിരിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണറെ കാണുന്നുണ്ട്.
അതിനിടെ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ 'നിയമപരമായി നിലനില്‍ക്കുമോ എന്നകാര്യത്തില്‍ സംശയമുണ്ട്' എന്ന, വിയോജനക്കുറിപ്പും ചര്‍ച്ചയാകുകയാണ്. നിയമ സഭ പാസാക്കിയ ബില്ലില്‍ ഒരു സെക്രട്ടറി ഇങ്ങനെ എഴുതിയതിനെ പലരും വിമര്‍ശിക്കുന്നുണ്ട്. ഈ കാരണം കൊണ്ട് തന്നെ ഈ ബില്‍ ഗവര്‍ണ്ണര്‍ അംഗീകരിക്കില്ലെന്നും ഉറപ്പായി. ഓര്‍ഡിനന്‍സ് തള്ളിയ സുപ്രീംകോടതി നിലപാടും ഗവര്‍ണ്ണറെ സ്വാധീനിച്ചിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന ഗവര്‍ണ്ണര്‍ പി സദാശിവം ഓര്‍ഡിനന്‍സും ആദ്യം ഒപ്പിട്ടിരുന്നില്ല. അത് തിരിച്ചയച്ചു. വീണ്ടും മന്ത്രിസഭ നല്‍കിയപ്പോള്‍ നിവൃത്തിയില്ലാതെ അംഗീകരിക്കുകയായിരുന്നു. ബില്ലിനോടും എതിരായ സമീപനമാണ് ഗവര്‍ണ്ണര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ കരുണയേയും കണ്ണൂരിനേയും രക്ഷിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം പൊളിയും.
പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബില്‍ ഗവര്‍ണര്‍ തിരിച്ചയയ്ക്കുകയാണെങ്കില്‍ അപ്പോള്‍ ആലോചിച്ച് നിലപാടെടുക്കാമെന്ന ധാരണയിലാണ് സര്‍ക്കാര്‍. ഇതേ നിലപാടാണ് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റിലുമുണ്ടായിരിക്കുന്നത്. വേണമെങ്കില്‍ അക്കാര്യം പറഞ്ഞ് ബില്‍ ഉപേക്ഷിക്കാനുമാവും. ആരോഗ്യ സെക്രട്ടറിയുടെ കുറിപ്പുള്ള ബില്‍ ഗവര്‍ണര്‍ അംഗീകരിക്കില്ലെന്നും വ്യക്തമാണ്. ഈ വിഷയത്തിലെ ഓര്‍ഡിനന്‍സിലും രാജീവ് സദാനന്ദന്‍ തുടക്കത്തില്‍ വിയോജനക്കുറിപ്പെഴുതിയിരുന്നു. മികച്ച റാങ്കുള്ളവര്‍ക്കുമാത്രം പ്രവേശനം നല്‍കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ബില്‍ നിയമപരമായി നിലനില്‍ക്കുമോ എന്നാണ് ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഉന്നയിക്കുന്ന ചോദ്യമെന്നു സൂചന. ഈ സംശയം സഹിതമാണ് അദ്ദേഹം ബില്‍ നിയമവകുപ്പിനു നല്‍കിയത്.
മുന്‍പ് ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചപ്പോഴും അദ്ദേഹം വിയോജനക്കുറിപ്പു രേഖപ്പെടുത്തിയിരുന്നു. അതുകൂടി പരിഗണിച്ച ഗവര്‍ണര്‍, ഓര്‍ഡിനന്‍സ് തിരിച്ചയയ്ക്കുകയും സര്‍ക്കാര്‍ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് ഒപ്പുവയ്ക്കുകയുമായിരുന്നു. ഇത്തവണ പക്ഷേ ബില്‍ തിരിച്ചയച്ചാല്‍ സര്‍ക്കാര്‍ വീണ്ടും ഒപ്പിടാന്‍ നിര്‍ബന്ധിക്കില്ല. ഗവര്‍ണര്‍ക്ക് അയയ്ക്കുന്നതുവരെയുള്ള നടപടിക്രമം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിയമസഭയെ അവഹേളിച്ചുവെന്ന് ആക്ഷേപം ഉയരാനിടയുണ്ട്. ഇത് ഒഴിവാക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തുവെന്ന് പുറത്ത് വിശദീകരിക്കാനും വേണ്ടി മാത്രമാണ് ബില്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കുന്നത്. .
ചട്ടപ്രകാരം നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്കു വിടണം. സഭ ഏകകണ്ഠമായി പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്കു വിടാതെ തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിനാവില്ല. ഗവര്‍ണര്‍ക്ക് ബില്‍ അപ്പാടെ അംഗീകരിക്കുകയോ സര്‍ക്കാരിനോട് വിശദീകരണം തേടുകയോ തിരിച്ചയയ്ക്കുകയോ ചെയ്യാം. വിശദീകരണം ആരായുകയാണെങ്കില്‍ അതുസഹിതം ബില്‍ വീണ്ടും ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. വീണ്ടും സമര്‍പ്പിച്ചാല്‍ സാധാരണഗതിയില്‍ ബില്‍ ഗവര്‍ണര്‍ അംഗീകരിക്കുകയാണ് പതിവ്. ഇവിടെ അതുണ്ടാകില്ല. ബില്‍ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ വിഷയമെത്തും. വീണ്ടും സര്‍ക്കാരിന് തിരിച്ചടിയുണ്ടാകുന്ന വിധി പുറത്തുവരാനും സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ നീങ്ങൂ. നേരത്തേ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കേ കൊണ്ടുവന്ന ബില്‍ കോടതി റദ്ദാക്കിയ ചരിത്രമുണ്ട്.
രണ്ടു തവണ സുപ്രീം കോടതി പുറത്താക്കിയ വിദ്യാര്‍ത്ഥികളെ വീണ്ടും നിലനിര്‍ത്താനുള്ള ശ്രമം കോടതിയലക്ഷ്യമായി കണ്ടാല്‍ ചീഫ് സെക്രട്ടറിയോ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോ ആയിരിക്കും കോടതിയില്‍ സമാധാനം ബോധിപ്പിക്കേണ്ടി വരിക. എല്‍ഡിഎഫില്‍ ധാരണയിലെത്താതെയാണ് ഇത്തരമൊരു ഓര്‍ഡിനന്‍സും തുടര്‍ന്നു ബില്ലും കൊണ്ടുവന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടികളോടു സിപിഎം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വിയോജിപ്പുണ്ട്. അടുത്ത ഇടത് യോഗത്തില്‍ ഈ വിഷയം ഉയരാനും സാധ്യത ഏറെയാണ്.
ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്തതിനെത്തുടര്‍ന്നുണ്ടായിരിക്കുന്ന പ്രശ്‌നം സിപിഎം. സംസ്ഥാനസെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്തു. ഓര്‍ഡിനന്‍സും തുടര്‍ന്ന് നിയമസഭയില്‍ ബില്ലും പാസാക്കാനിടയായ സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വിശദീകരിച്ചു. നേരത്തേ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കത്തെ മെഡിക്കല്‍ വിദ്യാഭ്യാസ ചുമതലയുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ് എതിര്‍ത്തിരുന്നു. ശ്രീനിവാസ് പിന്നീട് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയി.
https://www.facebook.com/Malayalivartha





















