കൈകാര്യം ചെയ്യാന്‍ കാത്തുനിന്ന നാട്ടുകാര്‍ക്കിടയില്‍ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബിബീഷിനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍; മോര്‍ഫ് ചെയ്യാന്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോകള്‍ എടുത്തെന്ന പോലീസ് വാദം പൊളിയുന്നു...

സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ അണിയറനീക്കമെന്ന ആക്ഷേപം ഉയരുന്നു. അവിശ്വസനീയമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും ഇത് പ്രതികളെ രക്ഷിക്കാനാണെന്നും പരാതി ഉയരുകയാണ്. വിവാഹ വീഡിയോ മോര്‍ഫ് ചെയ്തിട്ടില്ലെന്നും ഫെയ്‌സ്ബുക്കിലെ പ്രൊഫൈല്‍ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത ശേഷം അതേ ഐഡിയില്‍ ഉള്ള സ്ത്രീകള്‍ക്ക് മെസഞ്ചര്‍ വഴി അയയ്ക്കുകയായിരുന്നു എന്നുമാണ് പോലീസ് ഇപ്പോള്‍ പറയുന്നത്.
ഒടുവില്‍ പിടിയിലായ മുഖ്യപ്രതി ബിബീഷ് പറഞ്ഞ കാര്യങ്ങള്‍ അപ്പടി ആവര്‍ത്തിക്കുകയാണ് പോലീസ് ചെയ്യുന്നത്. ഇത് ശരിയല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് ഫോട്ടോകള്‍ എടുത്തതെന്നു പറയുമ്പോള്‍ പരാതിക്കാരായ സ്ത്രീകളില്‍ പലര്‍ക്കും ഫെയ്‌സ്ബുക്ക് അക്കൗണ്ട്
പോലുമില്ലെന്നതാണ് സത്യം.
തങ്ങളുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിൽ ഒന്നുംതന്നെ ഇല്ലെന്നും ഇത് വിവാഹ വീഡിയോവില്‍ നിന്ന് എടുത്തതാണെന്നുമാണ് ഇവര്‍ പറയുന്നത്. അന്വേഷണം വഴിതിരിച്ചുവിടാന്‍ പ്രതി മനപൂര്‍വം പറഞ്ഞതാണോ ഇതെന്ന് പരിശോധിക്കേണ്ടതുണ്ട്. രണ്ടുവര്‍ഷമായി മോര്‍ഫ് ചെയ്യാറുണ്ടെന്നാണ് ബിബീഷ് പോലിസിനോട് പറഞ്ഞത്. എന്നാല്‍ രണ്ടുവര്‍ഷംകൊണ്ട് അഞ്ചു ഫോട്ടോകള്‍ മാത്രമാണോ മോര്‍ഫ് ചെയ്തതെന്ന ചോദ്യത്തിന് ഇയാള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം പ്രതിയുമായി പോലീസ് തെളിവടുപ്പ് നടത്തിയിരുന്നു. 12 മണിയോടെയാണ് പ്രതികളിലൊരാളായ വീഡിയോ എഡിറ്റര്‍ ബി ബീഷിനെ വടകര പുതിയ ബസ്സന്റിന് സമീപമുള്ള കെട്ടിടത്തിലുള്ള സദയം സ്റ്റുഡിയോയിലേക്ക് കൊണ്ട് വന്നത്. ഏറെ സമയം പരിശ്രമിച്ചെങ്കിലും പൂട്ട് തുറക്കാനാകാത്തതിനാല്‍ തിരിച്ച് കൊണ്ട് പോവുകയായിരുന്നു.
ബിബീഷിന്റെ ക്രൂരവിനോദത്തിന് ഇരയായത് ഏറെയും അയല്‍ക്കാരും നാട്ടുകാരുമായിരുന്നു. അതുകൊണ്ട് തന്നെ കടുത്ത രോഷത്തിലായിരുന്നു നാട്ടുകാര്‍. അവനെ കൈയില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യുന്നുമെന്ന് ഉറപ്പിച്ചായിരുന്നു നാട്ടുകാര്‍ നിന്നതെങ്കിലും നാട്ടുകാര്‍ ശാന്തരാവുകയായിരുന്നു. രണ്ടാമതുകൊണ്ട് വന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. നേരത്തെ പുറമേരിയിലുള്ള മറ്റൊരു സ്റ്റുഡിയോയുടെ താക്കോലുമായായിരുന്നു പൊലീസ് വന്നിരുന്നത്. പ്രദേശത്ത് നാട്ടുകാരും വ്യാപാരികളുമടക്കം നിരവധിപേര്‍ എത്തിയിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.
https://www.facebook.com/Malayalivartha





















