സമഗ്ര ആരോഗ്യ പരിരക്ഷയ്ക്ക് മുന്തിയ പരിഗണന

സംസ്ഥാനത്തിന്റെ എറ്റവും പ്രധാന ജീവന്‍ മേഖലയാണ് ആരോഗ്യം. രോഗചികിത്സ കുറഞ്ഞചെലവിലും ഗുണമേന്മയിലും സാവര്‍ത്രികമായി ലഭ്യമാക്കുക എന്നതാണ് ഈ രംഗത്തെ അടിയന്തിര ആവശ്യം. അതുപോലെ തന്നെ പ്രധാനമാണ് രോഗപ്രതിരോധവും. ശാരീരികവും മാനസികവും സാമൂഹ്യവുമായ സുസ്തിതി എന്നതാണെല്ലോ ആരോഗ്യത്തിന്റെ ശ്രേഷ്ഠമായ നിര്‍വചനം. അതുകൊണ്ട് തന്നെ നല്ല ആരോഗ്യ ശീലങ്ങളിലേയ്ക്ക് സമൂഹത്തെ പരിവര്‍ത്തിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
'എല്ലാവര്‍ക്കും ആരോഗ്യം' എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിന സന്ദേശം. സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷ ഓരോരുത്തര്‍ക്കും എല്ലായിടത്തും എന്നതാണ് ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്ന വിഷയം. സമഗ്ര ആരോഗ്യ പരിരക്ഷ അവശ്യ സമയങ്ങളില്‍ എല്ലാവര്‍ക്കും എല്ലായിടത്തും കുറഞ്ഞ ചിലവില്‍ ലഭ്യമാക്കി എല്ലാവര്‍ക്കും ആരോഗ്യം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ് മുഖ്യമായ ലക്ഷ്യം.
സമഗ്ര ആരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും എല്ലായിടത്തും ഉറപ്പു വരുത്തുന്ന കാര്യത്തില്‍ കേരളം വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട്. 2015 ല്‍ 70ാമത് ലോകാരോഗ്യ ദിനത്തില്‍ ലോക നേതാക്കള്‍ അംഗീകരിച്ച സുസ്ഥിര വികസനലക്ഷ്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിക്കാനുളള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു കഴിഞ്ഞു. 2020 ഓടെ ശിശു മരണനിരക്ക് 8 ആയും, മാത്യമരണനിരക്ക് 30 ആയും കുറച്ചു കൊണ്ടുവരിക, കാലാഅസാര്‍, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ തുടച്ചു നീക്കുക, മലമ്പനി മൂലമുളള മരണം ഇല്ലാതാക്കുക. കുഷ്ഠ രോഗത്തിന്റെ പ്രിവലന്‍സ് റേറ്റ് 10000 ന് 0.1 നെക്കാള്‍ താഴെ കൊണ്ടു വരിക. വയറിളക്കം, ഹെപ്പറ്റെറ്റിസ് എ, ഇ തുടങ്ങിയ ജലജന്യരോഗങ്ങളുടെ തോത് 50 ശതമാനമായി കുറയ്ക്കുക. തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ അതതു മേഖലയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. രോഗപ്രതിരോധ കുത്തിവയ്പ്പുകള്‍ കാര്യക്ഷമമായി നടപ്പിലാക്കാനുളള പദ്ധതികള്‍ ഊര്‍ജ്ജിതമാക്കി. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ പ്രതിരോധ കുത്തിവയ്പ്പിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നതിനുളള പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുകയും കുത്തിവയ്പ് കൂടുതല്‍ കുട്ടികളില്‍ എത്തിക്കാനും കഴിഞ്ഞു. കൂടാതെ 9 മാസം മുതല്‍ 19 വയസ്സു വരയെുളള പെണ്‍കുട്ടികള്‍ക്ക് മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞു.
കേരളത്തിന്റെ ആരോഗ്യ മേഖലയിലെ ഒരു പുത്തന്‍ കുതിച്ചുചാട്ടമാണ് ഈ സര്‍ക്കാര്‍ കൊണ്ടുവന്ന കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണങ്ങളും) ബില്‍ അഥവാ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ 2017. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളേയും ലബോറട്ടറികളേയും നിയന്ത്രിക്കുകയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ അവയെ ഉടച്ചുവാര്‍ത്ത് പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ രോഗികളെ ആകര്‍ഷിച്ച് സൗജന്യമായി ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ആര്‍ദ്രം പദ്ധതി. ഇതു വഴി ജനങ്ങളുടെ ചികിത്സയ്ക്കുവേണ്ടിയുളള പണച്ചിലവ് കുറച്ചു കൊണ്ടുവരികയാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മികവിന്റെ കേന്ദ്രമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. പദ്ധതിയുടെ ഭാഗമായി രോഗീ സൗഹ്യദ ആശുപത്രി എന്ന ആശയം കൊണ്ടു വരുകയും ഗുണമേന്മയുളളതും സൗഹാര്‍ദ്ദപരവുമായ സേവനം ആശുപത്രിയില്‍ ലഭ്യമാക്കുകയും ചെയ്യുന്നു. ഒ.പി. വിഭാഗത്തിലെ തിരക്ക് കുറയ്ക്കുന്നതിന് ആധുനികവത്ക്കരിച്ച രജിസ്‌ട്രേഷന്‍ സംവിധാനം, അതു പോലെ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി ഒരു നിശ്ചിത പ്രദേശത്തെ ജനങ്ങള്‍ക്ക് സമഗ്രമായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്ന പരിപാടി തുടങ്ങിയവ പുരോഗമിച്ചു വരുന്നു. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രക്രിയ നടന്നു വരുന്നു. ഇതില്‍ ഭൂരിഭാഗം പി.എച്ച്.സികളെയും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റികഴിഞ്ഞു.
ജില്ല, താലൂക്ക്, ബ്ലോക്ക്, ഗ്രാമപഞ്ചായത്തു തലത്തിലുളള ആരോഗ്യസ്ഥാപനങ്ങളില്‍ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ പുന:ക്രമീകരിക്കുവാന്‍ ആര്‍ദ്രം പദ്ധതി ലക്ഷ്യമിടുന്നു. ആശുപത്രി സേവനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനായി എല്ലാ പ്രധാനപ്പെട്ട രോഗങ്ങള്‍ക്കും ട്രീറ്റ്‌മെന്റ് പ്രോട്ടോകോളുകള്‍ തയ്യാറാക്കുകയും റഫറല്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്യും. ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് സൗകര്യത്തോടെയുളള കാര്‍ഡിയോളജി വിഭാഗം, യൂറോളജി, ന്യൂറോളജി, നെഫ്രോളജി എന്നീ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ഘട്ടംഘട്ടമായി ആരംഭിക്കും.
താലൂക്ക്തല ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും. താലൂക്ക് ആശുപത്രികളില്‍ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക് തുടങ്ങിയ ജനറല്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ കൂടാതെ ഓര്‍ത്തോ, ഇ.എന്‍.ടി, നേത്ര വിഭാഗം, ദന്തവിഭാഗം സപെഷ്യാലിറ്റികളും ശക്തിപ്പെടുത്തും. താലൂക്ക്തല ആശുപത്രികളെ മെറ്റേണിറ്റി, നവജാതശിശു പരിരക്ഷാ കേന്ദ്രങ്ങളാക്കി മാറ്റും.
സമൂഹത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അവ കാലേകൂട്ടി കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും സംസ്ഥാനത്തെ ജില്ലാ/ താലൂക്ക് ആശുപത്രികളില്‍ ദിവസേനയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, സബ്‌സെന്ററുകള്‍ എന്നിവിടങ്ങളില്‍ ആഴ്ചയില്‍ ഒരു നിശ്ചിത ദിവസവും ജീവിതശൈലി രോഗചികിത്സാ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആദിവാസികളുടെ ആരോഗ്യ കാര്യത്തില്‍ ഗവണ്‍മെന്റ് പ്രത്യേക പരിഗണന നല്കി വരുന്നു. അടയന്തിരമായി അട്ടപ്പാടി മുഴുവന്‍ ഒരു സ്‌ക്രീനിംഗ് ക്യാമ്പ് നടത്തി 299 ഗുരുതരമായ തൂക്കക്കുറവുളള കുട്ടികളെ കണ്ടെത്തി വേണ്ട ചികിത്സ നല്‍കുവാനുളള നടപടി സ്വീകരിച്ചു. ഗുരുതരമായ പോഷകാഹാരക്കുറവുളള കുട്ടികള്‍ക്ക് യൂനിസെഫ്, നാഷണല്‍ ന്യൂട്രീഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ നേത്യത്വത്തില്‍ പോഷകാഹാര പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ആധുനിക വൈദ്യശാസ്ത്രമുപയോഗിച്ച് ആരോഗ്യ സേവനം നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ആകമാനം കമ്പ്യൂട്ടര്‍വത്ക്കരിച്ച് ഇഗവേണ്‍സ് നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പദ്ധതിയായ ഇഹെല്‍ത്ത് നടപ്പിലാക്കി വരുന്നു.
മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും മുന്‍തൂക്കം നല്‍കി. കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ ഡി.എം. എന്‍ടോെ്രെകനോളജി, റീപ്രൊഡക്ടീവ് മെഡിസിന്‍ കോഴ്‌സുകള്‍ ആരംഭിച്ചു. കൂടാതെ എറണാകുളം മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിക്കുകയും തസ്തിക സൃഷ്ടിക്കുകയും ചെയ്തു. സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്നതിന്റെ ഭാഗമായും രോഗീനഴ്‌സ് അനുപാദം നിലനിര്‍ത്തുന്നതിന്റെയും ഭാഗമായി 721 സ്റ്റാഫ് നഴ്‌സ് തസ്തിക സൃഷ്ടിച്ചു. ഇതോടെ ആരോഗ്യ, ആരോഗ്യമെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളിലായി 4300 ലധികം തസ്തികകള്‍ സൃഷ്ടിച്ചു. മെഡിക്കല്‍ കോളേജുകളുടെ സൗകര്യം വര്‍ദ്ധിപ്പിച്ചത് വഴി കഴിഞ്ഞ വര്‍ഷം 72 ഉം ഈ വര്‍ഷം 75 ഉം പുതിയ പി. ജി സീറ്റുകള്‍ക്ക് അംഗീകാരം ലഭിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പില്‍ 1564 അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ട്ടിച്ചു. ആദ്യമായി ആരോഗ്യ സര്‍വ്വകലാശാലയില്‍ 175 തസ്തികകള്‍ അനുവദിച്ചു. 5 മെഡിക്കല്‍ കോളേജുകളില്‍ ആര്‍.സി.സി മോഡല്‍ ചികിത്സ നല്‍കുന്നതിനായി സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഓങ്കോ പാത്തോളജി തുടങ്ങുന്നതിനു തീരുമാനിക്കുകയും, അതിലേക്കായി 105 തസ്തികകളും സൃഷ്ട്ടിച്ചു. മെഡിക്കല്‍ കോളേജുകളില്‍ ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതിനായി ആദ്യ ഗഡു ആയി 12.92 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം എസ്. എ. റ്റിയില്‍ ആര്‍ദ്രം പദ്ധതി ആരംഭിച്ചു.
ആയുര്‍വേദത്തിന്റെ വികസനത്തിനും ഗവേഷണത്തിനും ഇന്റര്‍നാഷണല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ കണ്ണൂരില്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കി ബജറ്റില്‍ തുക വകയിരുത്തി. ആയുഷ് മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടും, ആയുഷ് ചികിത്സ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലപ്പെടുത്താനും, ആയുഷ് ചികിത്സ സമ്പ്രദായത്തില്‍ അധിഷ്ഠിതമായ വെല്‍നെസ് ടൂറിസം മേഖലയില്‍ കേരളത്തെ ഒന്നാം സ്ഥാനത്ത് അടയാളപ്പെടുത്തുന്നതിനും ഇന്റര്‍ നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് മേയ് മാസത്തില്‍ കൊച്ചിയില്‍ നടത്തുന്നതാണ്. എല്ലാ പഞ്ചായത്തുകളിലും ആയുര്‍വേദ ചികിത്സ സ്ഥാപനങ്ങളുള്ള സമ്പൂര്‍ണ്ണ ആയുര്‍വേദ ചികിത്സ സംസ്ഥാനമായി കേരളം മാറി.
ഹോമിയോ ഡിസ്‌പെന്‍സറികള്‍ ഘട്ടം ഘട്ടമായി അനുവദിക്കുന്നതിന് ഭാഗമായി 10 ഹോമിയോ ഡിസ്‌പെന്‍സറികള്‍ക്ക് ഭരണാനുമതി നല്‍കി. ആയുഷ് വകുപ്പില്‍ 106 പുതിയ തസ്തികകള്‍ അനുവദിച്ചു. ഇങ്ങനെ കേരളത്തിന്റെ ആരോഗ്യ മേഖലയിലാകമാനം പുരോഗമനപരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും പരിപൂര്‍ണ്ണ പിന്തുണ അത്യാവശ്യമാണ്.
കെ.കെ. ശൈലജ ടീച്ചര്‍
ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി
https://www.facebook.com/Malayalivartha





















