കാരണവരുടെ ജീവനെടുത്തത് മകനെ ശുശ്രൂഷിക്കാന്‍ കണ്ടെത്തിയ വധു തന്നെ! പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തി വിശ്രമ ജീവിതം നയിച്ചിരുന്ന ഭാസ്‌കര കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; പ്രതി ഷെറിന്റെ ജീവപര്യന്തം സുപ്രിം കോടതി ശരിവെച്ചു

മാവേലിക്കര ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവച്ചു. 20016ല്‍ ഹൈക്കോടതിയും ശിക്ഷ ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ഷെറിന്‍ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കൊലപാതകം നടക്കുമ്ബോള്‍ ഷെറിന്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. വിചാരണ കോടതിയില്‍ നല്‍കിയ മൊഴിയില്‍ കൂട്ടുപ്രതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി ഷെറിന്‍ സമതിച്ചിട്ടുണ്ടെന്നും ജസ്‌റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, എല്‍.നാഗേശ്വര്‍ റാവു എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
കൊലപാതകം നടത്തിയത് പുറത്തു നിന്നെത്തിയ ആളാണെന്നും കേസില്‍ തന്നെ കുടുക്കിയതാണെന്നുമായിരുന്നു സുപ്രീം കോടതിയില്‍ ഷെറിന്റെ വാദം. എന്നാല്‍ കൃത്യം നടക്കുമ്ബോള്‍ വീട്ടില്‍ കാരണവര്‍ക്ക് പുറമെ ഷെറിന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മറ്റു പ്രതികളുമായി ബന്ധപ്പെട്ടിരുന്നതായി ഷെറിന്‍ വിചാരണ കോടതിയില്‍ മൊഴി നല്‍കിയ കാര്യവും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
2009 നവംബര്‍ ഏഴിനാണ് കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ (65) കൊല്ലപ്പെട്ടത്. അമേരിക്കയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി വിശ്രമജീവിതം നയിച്ചിരുന്ന ഭാസ്‌കര കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഷെറിന്റേയും ഭര്‍ത്താവ് ബിനു പീറ്റര്‍ കാരണവരുടേയും മകള്‍ ഐശ്വര്യ അന്നയുടേയും പേരില്‍ ഭാസ്‌കര കാരണവര്‍ രജിസ്റ്റര്‍ ചെയ്ത ആധാരം റദ്ദാക്കിയതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഷെറിനെ കൂടാതെ ബാസിത് അലി, നിഥിന്‍ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരാണ് കേസിലെ പ്രതികള്‍. ഷെറിന് മൂന്ന് ജീവപര്യന്തവും മറ്റ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവുമായിരുന്നു ശിക്ഷ. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.
https://www.facebook.com/Malayalivartha

























