സഹകരണമേഖലയില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളേജ് ഇനി സർക്കാർ കൈകളിലേക്ക്; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

പരിയാരം മെഡിക്കല്‍ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. കോളജ് എറ്റെടുക്കുന്നതിന്‍റെ ഭാഗമായി ഹഡ്‌കോവിന് കോളജ് നല്‍കാനുള്ള വായ്പാ കുടിശിക സര്‍ക്കാര്‍ നേരത്തെ ഏറ്റെടുത്ത് അടയ്ക്കാന്‍ തുടങ്ങിയിരുന്നു. സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു പരിയാരം മെഡിക്കല്‍ കോളേജ്.
പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്ന വിഷയം പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ശുപാര്‍ശപ്രകാരം ഹഡ്‌കോയുടെ വായ്പാ കുടിശിക തീര്‍ക്കാനുള്ള ചുമതല സര്‍ക്കാര്‍ നേരത്തെ ഏറ്റെടുത്തിരുന്നു. ഹഡ്‌കോയ്ക്ക് പുറമെ എറണാകുളം ജില്ലാ സഹകരണ ബാങ്ക്, സഹകരണ, ആരോഗ്യവകുപ്പുകള്‍ എന്നിവയ്ക്കും കുടിശ്ശികയുണ്ട്.
ഇതും സര്‍ക്കാര്‍ തീര്‍ക്കും. തിരുവനന്തപുരം ആര്‍.സി.സി മാതൃകയില്‍ പരിയാരത്തെ സ്വയംഭരണ സ്ഥാപനമാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. രണ്ടായിരത്തോളം ജീവനക്കാരുണ്ട് മെഡിക്കല്‍ കോളേജില്‍. ഇത് ഏറെക്കൂടുതലാണെന്ന് നേരത്തെ സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ ഇത്രയും ജീവനക്കാര്‍ ബാദ്ധ്യതയാകുമെന്നും സര്‍ക്കാര്‍ കരുതുന്നു.
മെഡിക്കല്‍ കോളേജിന്റെ കാര്യത്തിലുള്ള നിയമ, ധനകാര്യ സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha
























