ഡോക്ടർമാരുടെ മിന്നൽ പണിമുടക്ക് രോഗികളെ വലച്ചു; പ്രതിഷേധം ശക്തമായപ്പോൾ ആശുപത്രിക്ക് പുറത്ത് ചികിത്സയൊരുക്കി തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ

അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സർക്കാർ ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞത് സാധാരണ ജനങ്ങൾ.വ്യാഴാഴ്ച വൈകി സമരം പ്രഖ്യാപിച്ചതിനാൽ ഈ വിവരം അറിയാതെ മിക്കവരും ആശുപത്രിയിൽ എത്തി. ഇതേതുടർന്ന് അവശനിലയിൽ ആശുപത്രിയിൽ എത്തിയവർ പോലും കുടുങ്ങി.
എന്നാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ സമയോചിതമായ ഇടപെടൽ രോഗികൾക്ക് ആശ്വാസമായി. സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ആശുപത്രിക്ക് പുറത്ത് രോഗികൾക്കായി ചികിത്സ ഒരുക്കുകയായിരുന്നു. ജനറൽ ആശുപത്രിയിലെ അഞ്ചോളം ഡോക്ടർമാർ ആശുപത്രിയുടെ നടുത്തളത്തിൽ ഇരുന്നാണ് രോഗികളെ ചികിത്സിച്ചത് എന്നാൽ ജനറൽ ആശുപത്രിൽ ഇന്ന് രോഗികൾ പതിവിലും കുറവാണെന്ന്ജനറൽ ആശുപത്രി സീനിയർ ഡോക്ടറായ ഡോ.ജോസഫ് മലയാളി വാർത്തയോട് പ്രതികരിച്ചു.

ആവശ്യമായ ഡോക്ടർമാരേയും ജീവനക്കാരേയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒപി ആരംഭിച്ചതിൽ പ്രതിഷേധിച്ചാണ് സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്. മുന്നൊരുക്കമില്ലാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒപികൾ തുടങ്ങിയതിൽ പ്രതിഷേധിച്ചു ജോലിയിൽനിന്നു വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ലതികയെ സസ്പെൻഡ് ചെയ്യുകയും രണ്ടു ഡോക്ടർമാർക്ക് നോട്ടീസ് നൽകുകയും ചെയ്തതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. മെഡിക്കൽ കോളജ് ഒഴികെയുള്ള ആശുപത്രികളിലാണ് സമരം.

അതേസമയം ജോലിക്കു ഹാജരാകാത്ത ഡോക്ടർമാർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുന്നറിയിപ്പു നൽകി. സർക്കാരിന്റെ ആർദ്രം പദ്ധതി തകർക്കാനുള്ള ശ്രമമാണു ഡോക്ടർമാരുടെ സമരത്തിനു പിന്നിലെന്നും ആരോഗ്യമന്ത്രി ആരോപിച്ചു. മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരാണ് പണിമുടക്കുന്നത്.

https://www.facebook.com/Malayalivartha
























