രോഗികളെ വലച്ച് മതിയാകാതെ സർക്കാർ ഡോക്ടർമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്; നാലര മണിക്കൂര്‍ ഡ്യൂട്ടി ചെയ്യുന്നത് എങ്ങനെ അധികഭാരമാകുമെന്നും, ഡോക്ടര്‍മാരുടെ അനാവശ്യ സമരം ജനങ്ങള്‍ തിരിച്ചറിയണമെന്നും മന്ത്രി കെ.കെ. ശൈലജ ടിച്ചര്‍

രോഗികളെ വലച്ച് സർക്കാർ ഡോക്ടർമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്. എന്നാൽ ഒപി സമയം കൂട്ടിയതിനെതിരെ നടത്തുന്ന അനിശ്ചിതകാല സമരത്തിനെതിരെ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള സർക്കാർ ആശുപത്രികളില്‍ ഒപി പ്രവർത്തിക്കില്ല. അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മാത്രമായിരിക്കും കിടത്തി ചികിത്സ നൽകുക.
ശനിയാഴ്ച മുതല്‍ കിടത്തി ചികിത്സയും നിർത്തും. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജോലി സമയം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാക്കി പുനഃക്രമീകരിച്ചിരുന്നു. ഇതിനാവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നാണു ഡോക്ടർമാരുടെ പരാതി. എന്നാൽ സമരം നിയമവിരുദ്ധമാണെന്നും, പണിമുടക്ക് അനുമതിയില്ലാത്ത അവധിയായി കണക്കാക്കുമെന്നും കാണിച്ച് നടപടിക്കു നിർദേശിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി സർക്കുലറിറക്കിയിട്ടുണ്ട്.
സ്വകാര്യ ചികിത്സയ്ക്കു തടസ്സം വരുമോ എന്ന ചില ഡോക്ടർമാരുടെ ഭയമാണ് ഒപി സമയം നീട്ടിയതിനെതിരായ സമരത്തിനു പിന്നിലെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഗവ. ഡോക്ടർമാരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങളോടുള്ള ഉത്തരവാദിത്തം കണക്കിലെടുത്തു മിക്ക ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കുന്നില്ല. എല്ലാ ഡോക്ടർമാരും സമരത്തിൽ നിന്നു പിന്മാറുമെന്നാണു പ്രതീക്ഷ.
ഒപി സമയം കൂട്ടിയ ആശുപത്രികളിലെല്ലാം മൂന്ന് ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെന്നു പറഞ്ഞ ആരോഗ്യമന്ത്രി ജോലിഭാരം കൂടിയെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഡോക്ടർമാരുടെ നീക്കത്തിനെതിരെ പൊതുജനങ്ങള്‍ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. ഒപ്പം സർക്കാർ ഡോക്ടർമാരുടെ സമരം ഗ്രാമീണ മേഖലകളിലെ സർക്കാർ ആശുപത്രികളെ അടക്കം ബാധിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളില്‍ അടക്കം, ഒപി പ്രവർത്തിക്കാതെ വന്നതും ഇവിടങ്ങളില്‍ പിജി ഡോക്ടർമാരെ നിയോഗിച്ച് പ്രതിസന്ധി മറികടക്കാൻ ശ്രമങ്ങളും നടത്തുന്നുണ്ട്.
അതേ സമയം വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കാത്തത് മൂലം രോഗികൾ ഏറെ ദുരിത്തിലാവുകയാണ്. തിരുവനന്തപുരത്ത് ആർദ്രം മിഷനുമായി ബന്ധപ്പെട്ട് ഡിഎംഒ വിളിച്ച യോഗവും ഡോക്ടർമാർ ബഹിഷ്‌കരിക്കുകയും ഇന്ന് മുതല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മാത്രമേ ചികിത്സ നൽകുന്നുവെന്ന നിലപാടിലുറച്ചുനിൽക്കുന്നത് ഡോക്ടർമാരുടെ നടപടി മനുഷ്യത്ത്വ രഹിതമാണെന്ന വിമർശനവും ഉയരുന്നുണ്ട്
https://www.facebook.com/Malayalivartha
























