ഇടുക്കി ജില്ലയിലെ ഉപ്പുതുറയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിലേക്ക് തുരത്തിയ ആന വീണ്ടും എത്തി; മൈലുകൾ താണ്ടി ആന വീണ്ടും എത്തിയതോടെ നാട്ടുകാർ ഭീതിയിൽ; മറ്റ് രണ്ട് ആനകൾ കൂടെ സമീപപ്രദേശത്ത് ഉണ്ടെന്ന് സംശയം

ഇടുക്കി ജില്ലയിലെ ഉപ്പുതറ വളകോട് ,മുത്തംപടിയിൽ വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നു. ബുധനാഴ്ച രാത്രിയിലെത്തിയ കാട്ടാന ചാരുവിള പുത്തൻവീട്ടിൽ ഭാരതിയുടെ വീട് ആക്രമിക്കാൻ ശ്രമിച്ചു. വീടിനു പുറത്തേക്ക് തള്ളി നിൽക്കുന്ന ആസ്ബറ്റോസ് ഷീറ്റ് തുമ്പിക്കൈ കൊണ്ട് ഞെരിച്ചൊടിച്ചു. ശബ്ദം കേട്ടുണർന്ന വീട്ടുകാർ മുറ്റത്ത് ആനയെ കണ്ടതോടെ ഭയന്നു വിറച്ച് ഫോണിൽ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാർ ഒത്തുകൂടി ബഹളം വച്ച് ആനയെ അടുത്തുള്ള വനത്തിലേക്ക് കയറ്റി വിട്ടു. ഒരു മാസം പ്രദേശത്ത് നാശം വിതച്ച ആന മുത്തംപടിയിലും, മുല്ലയിലും ഓരോ വീടുകൾ തകർത്തിരുന്നു .വളകോട്-കണ്ണംപടി റൂട്ടിൽ പലതവണ ഗതാഗത തടസ്സം സൃഷ്ടിച്ച ആന പ്രദേശത്താകെ കൃഷിനാശവും ഉണ്ടാക്കി. ഒരാഴ്ച മുൻപ് കഴുകാനത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ വാകവനം ഭാഗത്തേക്ക് തുരത്തിയിരുന്നു. എന്നാൽ മൈലുകൾ താണ്ടി ആന വീണ്ടുമെത്തിയതോടെ നാട്ടുകാർ ഭീതിയിലാണ്.

ആന ഉൾവനത്തിലേക്ക് പോയിട്ടില്ലന്നും, മറ്റു രണ്ടാനകൾ കൂടി സമീപത്ത് ഉണ്ടന്നും നാട്ടുകാർ പറഞ്ഞു. ഇടുക്കി വൈൽഡ് ലൈഫ് സാങ്ച്വറിയിലെ കഴുകാനം ഫോറസ്റ്റ് പരിധിയിൽ നിന്നും എത്തിയ ആന ഇപ്പോൾ കാക്കത്തോട് ലോക്കൽ ഫോറസ്റ്റ് പരിധിയിലാണുള്ളത്. ചക്കയുടെ സീസൺ ആയതിനാലാണ് ആന നാട്ടിലിറങ്ങുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 'എന്നാൽ ആനശല്യമില്ലാതാക്കാൻ കിടങ്ങ് ,വൈദ്യൂതി വേലി എന്നിവ നിർമ്മിക്കണമെന്ന ആവശ്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നും നാട്ടുകാർ പരാതിപ്പെടുന്നു. കൃഷി നാശം കാട്ടിനുള്ളിലല്ലാത്തതിനാൽ നഷ്ടപരിഹാരവും നൽകുന്നില്ല.
https://www.facebook.com/Malayalivartha
























