കൃത്യം നടത്താൻ ഏതറ്റംവരെയും പോകും... ഭീകരത വെളിവാക്കാൻ ഇരയെ ഛിന്നഭിന്നമായി വെട്ടിനുറുക്കുന്ന ഛോട്ടാ ഗുണ്ടകൾ മുതൽ കുപ്രസിദ്ധ ഗുണ്ടകൾ വരെ... മുൻ വൈരാഗ്യം എരിഞ്ഞു കത്തുമ്പോൾ ശരീരത്തിലെ ഓരോ അവയവും അരിഞ്ഞു വീഴ്‌ത്തുന്ന ഇവർ തലസ്ഥാനം വാഴുമ്പോൾ...

സംസ്ഥാനത്ത് ഭരണ പക്ഷവും പ്രതിപക്ഷവുമൊക്കെ മാറിമാറി ഭരിക്കുമ്പോഴും മാറ്റമില്ലാതെ തുടരുന്നത് തലസ്ഥാനത്ത് വിറപ്പിക്കുന്ന ഗുണ്ടകളുടെ വിളയാട്ടം മാത്രം. പലപ്പോഴും ശിങ്കിടികൾക്ക് ഒത്തശ ചെയ്യുന്നത് ഉന്നതർ തന്നെ.. കുടിപ്പകൾ തലപൊക്കുമ്പോൾ നിരത്തിൽ പൊലിഞ്ഞു വീഴുന്നത് നിരവധി ജീവനുകളും. കുറെയേറെ കുടുംബത്തിന്റെ പ്രതീക്ഷകളുമാണ്. അരുംകൊലകളും അക്രമങ്ങളും ആവര്‍ത്തിക്കുമ്പോൾ ആശങ്ക വിട്ടൊഴിയാതെ ജനങ്ങള്‍.
തിരുവനന്തപുരം കണ്ണമൂലയിൽ സി.ഐ .ടി.യു തൊഴിലാളിയായിരുന്ന സുനിൽ ബാബുവിനെ ഗുണ്ടകളുടെ കുടിപ്പകയിൽ ക്രൂരമായി വെട്ടിക്കൊന്ന കേസിലെ എട്ടു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത് ഇന്നലെയായിരുന്നു. 2015 ഡിസംബർ 13 രാത്രി 7.30നായിരുന്ന നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കുപ്രസിദ്ധ ഗുണ്ടകളായ പുത്തന്‍പാലം രാജേഷിന്റേയും ദിനു ബാബുവിന്റേയും സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയായിരുന്നു സംഭവങ്ങള്‍ക്ക് പിന്നില്‍.
കൊലപാതകത്തിൽ പ്രതികളായ സിജിത്ത്, ഗബ്രി അരുൺ, കിച്ച വിനീത്, മാലി അനീഷ് എന്നിവർ ബൈക്കുകളിൽ എത്തി കണ്ണമ്മൂലയിൽ നിൽക്കുകയായിരുന്ന സുനിൽ ബാബുവിനെ ആക്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സുനിൽ ബാബുവിനെ പ്രതികൾ പിന്തുടർന്ന് തലപിടിച്ച് സ്വകാര്യ ബസിന്റെ ബോഡിയിൽ ഇടിച്ചു. ഇടിയേറ്റുവീണ സുനിൽ ബാബുവിനെ വാളും വെട്ടുകത്തിയുംകൊണ്ട് വെട്ടി. ഗുരുതരമായി പരുക്കേറ്റ സുനിൽ ബാബു രണ്ട്ദിവസം കഴിഞ്ഞ് ആശുപത്രിയിൽ മരിച്ചു.
മറ്റ് പ്രതികൾ കൊലനടത്താൻ ഗൂഢാലോചന നടത്തി സുനിൽ ബാബു നിൽക്കുന്ന സ്ഥലം കണ്ടെത്താൻ കാറിൽ കറങ്ങി. പ്രതികളായ കാരി ബിനുവിനും കള്ളൻ സജുവിനും സുനിൽ ബാബുവുമായുള്ള വ്യക്തി വിരോധമാണ് കൊലപാതകത്തിന് കാരണം. സുനിൽ ബാബുവിന്റെ അച്ഛൻ ബാബു കോടതിയിൽ മൊഴി നൽകുകയും ചെയ്തു. പുല്ലുകാട് ക്ഷേത്രപരിസരത്ത് ഒളിപ്പിച്ച ആയുധങ്ങളും ബൈക്കുകളും പൊലീസ് കണ്ടെടുത്തു. കൃത്യത്തിന് ശേഷം കാറുകളിൽ ഒളിവിൽപോകാൻ ശ്രമിച്ച പ്രതികളെ അടുത്ത ദിവസം തന്നെ കഴക്കൂട്ടത്ത് പൊലീസ് അറസ്റ്റ്‌ചെയ്തു.
സംഭവം നടന്ന സ്ഥലത്തുനിന്ന് പ്രൈവറ്റ് ബസിന്റെ ബോഡിയിൽനിന്ന് ഫോറൻസിക് വിദഗ്ധർ സുനിൽ ബാബുവിന്റെ രക്തത്തിന്റെയും തലമുടിയുടേയും സാമ്പിൾ ശേഖരിച്ചു. ഇത് പ്രധാന തെളവായി. പ്രതികളായ ഗബ്രി അരുണും കിച്ച വനീതും ധരിച്ച വസ്ത്രത്തിൽനിന്ന് ലഭിച്ച രക്ത സാമ്പിൾ പരിശോധിച്ചപ്പോൾ സുനിൽ ബാബവിന്റേതുമായി യോജിച്ചിരുന്നതായി ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് നിർണായക തെളിവായി.
തലസ്ഥാനത്തെ ഗുണ്ടാപ്പകയും ഗുണ്ടാ ആക്രമണങ്ങളും വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്നതാണ്. ഇത് പരിഹരിച്ച് മുന്നോട്ടുകൊണ്ടു പോകാന്‍ പോലിസിന് ഫലപ്രദമായ സംവിധാനങ്ങളൊന്നും ഇല്ലാത്തതാണ് കൊലപാതകങ്ങളിലും കൂട്ടയടിയിലും കലാശിക്കുന്നത്.
2011 നവംബറില്‍ നഗരത്തിലെ പ്രധാന ഗുണ്ടയായിരുന്ന കണ്ണാടി ഷാജിയെ കവടിയാര്‍ പൈപ്പ് ലൈന്‍ റോഡിലിട്ട് വെട്ടിക്കൊന്നതും സജി എന്ന 21 കാരന്‍ നടുറോട്ടില്‍ കുത്തേറ്റു മരിച്ചതും ഗുണ്ടാപ്പകയുടെ അനന്തരഫലങ്ങളാണ്. കണ്ണാടി ഷാജിയുടെ ദേഹത്ത് 23 വെട്ടുകളും മുഖത്ത് ആറ് വെട്ടുകളുമാണ് ഉണ്ടായിരുന്നത്. ഈ കേസിന്റെ വിചാരണ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്നു വരികയാണ്. മണല്‍ക്കടത്തും വിതരണവും നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള അതിര്‍ത്തികള്‍ സംബന്ധിച്ച തര്‍ക്കമാണ് ഷാജിയുടെ കൊലപാതകത്തില്‍ കലാശിച്ചത്.
2008 ഏപ്രിലില്‍ വഞ്ചിയൂര്‍ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയില്‍ പൊലിഞ്ഞ വിഷ്ണുവിന്റെ ജീവന് പകരം വീട്ടിയത് അമ്പലമുക്ക് കൃഷ്ണകുമാറാണ്. മണ്ണന്തലക്ക് സമീപം പച്ചക്കറി കടയിലിട്ട് വിഷ്ണു വധക്കേസിലെ പ്രധാന പ്രതി രഞ്ജിത്തിനെ കൃഷ്ണകുമാര്‍ ദാരുണമായി കൊലപ്പെടുത്തി. ഈകേസില്‍ അറസ്റ്റിലായ കൃഷ്ണകുമാര്‍ ജാമ്യത്തിലിറങ്ങിയെങ്കിലും വീണ്ടും ഗുണ്ടാരംഗത്ത് സജീവമായി. ഇയാളുടെ സംഘാംഗങ്ങളാണ് കരകുളത്ത് വെച്ച് വെട്ടേറ്റ് മരിച്ച കൊക്കോട്ട് ശ്യാമും പ്രവീണും. ക്വട്ടേഷന് പുറമെ മേനംകുളം സിഡ്‌കോയില്‍ നിന്ന് കുറഞ്ഞ വിലക്ക് മണല്‍ എടുത്ത് കൂടിയ വിലക്ക് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതാണ് ഗുണ്ടാ സംഘത്തിന്റെ പ്രധാന വരുമാനം. കുന്നിടിക്കല്‍, മണ്ണിട്ട് നികത്തല്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയും ബിസിനസ്സുകളില്‍പ്പെടും. കുറഞ്ഞ വിലക്ക് ഭൂമി വാങ്ങി മണ്ണിട്ട് നികത്തി കൂടിയ വിലക്ക് വില്‍ക്കുന്നതും ഇവരുടെ പതിവ് ബിസിനസ് ആണ്.
ഈ മേഖലയിലുണ്ടാകുന്ന വൈരാഗ്യമാണ് പിന്നീട് കൂടുതല്‍ ശത്രുതയിലേക്കും കുടിപ്പകയിലേക്കും വഴി മാറുന്നത്. വാഹന വ്യാപരമാണ് ഗുണ്ടകളുടെ മറ്റൊരു മേഖല. വാഹനങ്ങളുടെ സിസി പിടുത്തം നടത്തുന്ന വലിയൊരു സംഘം തന്നെ തലസ്ഥാനത്തുണ്ട്. കള്ളനോട്ട് വ്യാപാരത്തിലും നഗരത്തിലെ ഗുണ്ടാസംഘം സജീവമാണ്. വനിതാ ഗുണ്ടയായിരുന്ന ശോഭാജോണ്‍ ഏറെക്കാലം നഗരത്തിലെ ഒരു ഗുണ്ടാ സംഘത്തെ നയിച്ചിരുന്നു.
അമ്മക്കൊരു മകന്‍ സോജു, കേപ്പന്‍ അനി എന്നിവരായിരുന്നു ഈ സംഘത്തിലെ പ്രധാനികള്‍. നേരത്തെ ആല്‍ത്തറ വിനീഷ് വധക്കേസില്‍ കേപ്പന്‍ അനി, ശോഭാ ജോണ്‍ എന്നിവര്‍ ജയിലിലായിരുന്നു. തലസ്ഥാനത്തെ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കാന്‍ പോലീസ് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്‌തെങ്കിലും പാതിവഴിയില്‍ ഉദ്യമം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം കേസുകളില്‍ ഗുണ്ടാ സംഘങ്ങള്‍ക്ക് ചില പോലിസുകാരുടെ ഒത്താശയുണ്ടെന്നും ആക്ഷേപമുണ്ട്. ഗൂണ്ടാ ആക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നിരവധി പുതിയപദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്നുണ്ടെന്ന് പോലിസ് അധികൃതരും വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























