രാജമാണിക്യം റിപ്പോർട്ട് റദ്ദുചെയ്ത കോടതി വിധി ഇടുക്കി ഉപ്പുതറയിലെ അഞ്ഞൂറോളം കർഷകർക്ക് ആശ്വാസമായി .

രാജമാണിക്യം റിപ്പോർട്ട് റദ്ദുചെയ്ത ഹൈക്കോടതി നടപടി ഇടുക്കി ഉപ്പുതറയിലെ 500 ഓളം കർഷകർക്ക് ആശ്വാസമായി . ഹാരിസൺ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെടുത്തിയാണ് ഉപ്പുതറ വില്ലേജിലെ ആറു സർവ്വേ നമ്പരുകളിൽപ്പെട്ട കർഷകരുടെ ഭൂമിയും ഏറ്റെടുക്കൽ ഭീഷണിയിലായത്, ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി കരം സ്വീകരിക്കുന്നതടക്കമുള്ള നിയമവിധേയമായ എല്ലാ നടപടികളും തടഞ്ഞ് 2015 ഫെബ്രുവരി 22 ന് ലാന്റ് റവന്യൂ സെക്രട്ടറി ഉത്തരവിറക്കി. ഇതോടെ ഭൂമിവില്ലന, വാങ്ങൽ, പോക്കുവരവ്, നിജസ്ഥിതി സർട്ടിഫിക്കറ്റ് എന്നീ കാര്യങ്ങളൊന്നും നടത്താനാവാതെ കർഷകർ ധർമ്മസങ്കടത്തിലായി. കരം അടക്കാൻ കഴിയാത്തതിനാൽ വായ്പയെടുക്കൽ, പുതുക്കൽ എന്നിവ നടക്കാതായി. ഇതോടെ കുട്ടികളുടെ വിദ്യാഭ്യാസം ,വിവാഹം എന്നിവ മുടങ്ങി. സർക്കാർ നടപടിക്കെതിരെ നിരവധി പ്രക്ഷോഭങ്ങൾ നടന്നു.
ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു എന്നിട്ടും കർഷകർക്കർക്കനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല. പീരുമേട് ടീ കമ്പനിയിൽ നിന്നാണ് ഉപ്പുതറയിലെ കർഷകർ ഭൂമി വാങ്ങിയത്. ഭൂപരിഷ്ക്കരണ നിയമവും ,ഭൂസംരക്ഷണ നിയമവും പ്രാബല്യത്തിൽ വരുന്നതിനും 30 വർഷങ്ങൾക്ക് മുൻപാണ് സ്ഥലം വാങ്ങിയത്. ബെൽറ്റ് കാടായിരുന്നതിനാൽ തോട്ടം തരം മാറ്റൽ പ്രകിയക്ക് വിധേയമായിട്ടില്ല.
അതു കൊണ്ട് ഹാരിസൺ കേസ്സുമായി ബന്ധപ്പെട്ടത്തേണ്ട കാര്യമില്ല തുടങ്ങി കർഷകർ ഉന്നയിച്ച വാദങ്ങളൊന്നും റവന്യൂ വകുപ്പ് അംഗീകരിച്ചില്ല. എന്നാൽ വ്യവസ്ഥകളോടെ കരമടക്കാൻ അനുമതി നൽകി. സർക്കാർ ഖജനാവിലേക്ക് പണമെത്തിയെന്നല്ലാതെ കരമടച്ച രസീത് ബാങ്ക് വായ്പയ്ക്കോ ,കോടതി ജാമ്യത്തിനോ പോലും ഉപകരിച്ചില്ല .ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകുക, സിവിൽ കോടതിയെ സമീപിക്കുക, നിയമനിർമ്മാണം നടത്തുക തുടങ്ങിയ നടപടികളിലേക്ക് സർക്കാർ നീങ്ങിയാലും തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബസിച്ച തർക്കമുണ്ടാകാനിടയില്ല എന്ന വിശ്വാസത്തിലാണ് ഉപ്പുതറയിലെ കർഷകർ.
https://www.facebook.com/Malayalivartha
























